Categories: India

36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ

ഫ്രാന്‍സില്‍ നിന്നും ലഭിക്കുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് ഇന്ത്യന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദോരിയ.

Published by

ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്നും ലഭിക്കുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് ഇന്ത്യന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദോരിയ.

ഹൈദരാബാദിലെ ദുണ്ഡിഗലില്‍ എയര്‍ഫോഴ്‌സ് അക്കാദമിയുടെ സംയുകത ബിരുദദാന ചടങ്ങില്‍ സംബന്ധിച്ച ശേഷം പത്രപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘2022 ആണ് റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തേണ്ട അന്തിമസമയം. കോവിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ് ചില കാലതാമസം നേരിടുന്നത്. ചില ജെറ്റുകള്‍ പറഞ്ഞ സമയത്തേക്കാള്‍ നേരത്തെ എത്തിക്കഴിഞ്ഞു. അങ്ങിനെ നോക്കിയാല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയില്‍ ഭാഗമായി മാറ്റുന്ന പദ്ധതിയുടെ കാര്യത്തില്‍ നമ്മള്‍ സമയബന്ധിതമായി മുന്നേറുകയാണ്. ‘

2016 സെപ്തംബറിലാണ് ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് 59,000 കോടി രൂപയുടെ കരാര്‍ ഇന്ത്യ ഒപ്പുവെച്ചത്. 2022 ഏപ്രിലോടെ മുഴുവന്‍ റഫാല്‍ ജെറ്റുകളും എത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 2021 ഏപ്രിലില്‍ പറഞ്ഞിരുന്നു. ’11 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. മാര്‍ച്ചോടെ 17 യുദ്ധവിമാനങ്ങള്‍ കൂടി എത്തും. ഇക്കാര്യത്തില്‍ 2022 ഏപ്രിലോടെ മുഴുവന്‍ റഫേല്‍ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും,’ രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞതാണിത്.

മെയ് മാസത്തില്‍ മൂന്ന് റഫാല്‍ ജെറ്റുകള്‍ കൂടി ഇന്ത്യയിലെത്തിയതോടെ ഇതിനോടകം 21 റഫാല്‍ ജെറ്റുകള്‍ ഇന്ത്യയില‍് എത്തിയിട്ടുണ്ട്. ആറാമത്തെ ബാച്ചില്‍ പെട്ട മൂന്ന് റഫാല്‍ ജെറ്റുകല്‍ ബംഗാളിലെ ഹാസിമാര എയര്‍ ബേസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ എത്തിയ റഫാല്‍ ജെറ്റുകള്‍ വ്യോമസേനയുടെ 17ാം നമ്പര്‍ സ്‌ക്വാഡ്രന്റെ (ഗോള്‍ഡന്‍ ആരോസ്) ഭാഗമായി അംബാലയില്‍ സജ്ജമായിട്ടുണ്ട്.  

ഇന്ത്യയുടെ ഏറ്റവും വലിയ ആയുധക്കരാറാണ് റഫാല്‍ യുദ്ധവിമാനക്കരാര്‍. ഫ്രാന്‍സിലെ ഡസോള്‍ട്ട് കമ്പനിയാണ് റഫാല്‍ വിമാനങ്ങള്‍ വികസിപ്പിക്കുന്നത്. രാത്രിയും പകലും ഒരുപോലെ ആക്രമണശേഷിയുണ്ടെന്നതാണ് റഫാലിന്റെ പ്രത്യേകത. മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനുള്ള ശേഷിയുണ്ട്. അമേരിക്കയുടെ ഏഫ് 16, എഫ്18, റഷ്യയുടെ മിഗ് 35 എന്നിവയോട് കിടപിക്കാനുള്ള ശേഷി റഫാലിനുണ്ട്.

9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ റഫാലിന് ശേഷിയുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ വഹിക്കാനാവും. ആണവ മിസൈല്‍ ആക്രമണത്തിനും ശേഷിയുണ്ട്. അത്യാധുനിക റഡാര്‍ സൗകര്യവും ഉണ്ട്. ശത്രുവിന്റെ റഡാറുകള്‍ നിശ്ചലമാക്കാനും സാധിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക