മുകുന്ദന്‍ മുസലിയാത്ത്
മഹാഭാരതയുദ്ധം കഴിഞ്ഞു മുപ്പത്താറുകൊല്ലം കഴിഞ്ഞപ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍ മനുഷ്യാവതാരം ഉപേക്ഷിച്ചു. വൈകുണ്ഠത്തിലേക്കു തിരിച്ചുപോയി. കലികാലവും ആരംഭിച്ചു. ഈ വാര്‍ത്തയറിഞ്ഞ പാണ്ഡവര്‍ ഭരണഭാരം പൗത്രനായ പരീക്ഷിത്തിനെ ഏല്‍പ്പിച്ച് വാനപ്രസ്ഥത്തിനു തിരിച്ചു.
പരീക്ഷിത്താകട്ടെ തന്റെ പൗരുഷംകൊണ്ട് ഭൂമിക്കു മുഴുവനും അധിപനായി വാണു. തന്റെ പിതാമഹന്മാരുടെ ശൂരതയും പാരമ്പര്യവും നിലനിര്‍ത്തിത്തന്നെയായിരുന്നു ഭരണം. ഏവരും പരീക്ഷിത്തിനെ ശ്ലാഘിച്ചു.
കലികാലത്ത് മന്ത്രങ്ങളുടെ ശംഖധ്വനിക്കു പകരം യന്ത്രങ്ങളുടെ കലപില ശബ്ദമായിരിക്കുമത്രേ അധികം കേള്‍ക്കുക. ശരിയാണല്ലോ! സന്ധ്യാ വേളയില്‍ നാമജപം അപ്രത്യക്ഷമായി. ടിവിയും മിക്‌സിയും ബഹളം വെക്കുകയും ചെയ്യുന്നു!
ഏതായാലും പരീക്ഷിത്തിനു മുന്നില്‍ കലിക്കു വിളയാടാനായില്ല. അത്രക്കു വീരശൂര പരാക്രമിയായിരുന്നു. പരീക്ഷിത്ത്. അദ്ദേഹം രാജകൊട്ടാരത്തില്‍ അടങ്ങിയൊതുങ്ങി കഴിയുന്ന ഭരണാധികാരിയായിരുന്നില്ല. ജനങ്ങള്‍ക്കിടയില്‍ വേഷം മാറി യാത്ര ചെയ്തു. അവരുടെ യഥാര്‍ത്ഥ വിഷമങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കി.
അങ്ങനെ യാത്ര ചെയ്ത വേളയില്‍ ഒരു ദിവസം അദ്ദേഹം വിചിത്രമായ ഒരു കാഴ്ച കണ്ടു. ഒരു കാളയും പശുവും. പശു വളരെയധികം ദുഃഖിതയാണ്. കാരണം കാളയുടെ മൂന്നുകാലുകളും ഒടിഞ്ഞ് അവശനായിരിക്കയാണ്.
ഈ കാളയും പശുവും ആരാണ്? രാജാവ് അന്വേഷിച്ചു.
പശു പറഞ്ഞു:
ഞാന്‍ ഭൂമിദേവിയാണ്. ഇദ്ദേഹം ധര്‍മ്മരാജനും. കൃതയുഗത്തില്‍ ഇദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നു. സത്യം, തപസ്സ്, ശൗചം, ദയ എന്നീ നാലു പാദങ്ങളും സുശക്തമായിരുന്നു. മൂന്നു യുഗങ്ങള്‍ കഴിഞ്ഞതോടെ മൂന്നു കാലുകളും ദുര്‍ബ്ബലങ്ങളായി. കലികാലം ആരംഭിച്ചതോടെ ഒറ്റക്കാലനുമായി.
ഇതിനിടയില്‍ തലയില്‍ കിരീടം ചാര്‍ത്തിയ ഒരു ശൂദ്രന്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. കയ്യില്‍ ഒരു വാളുമുണ്ട്. അവന്‍ കാളയേയും പശുവിനേയും ദ്രോഹിക്കാനാരംഭിച്ചു. അതുകണ്ട പരീക്ഷിത്ത് ശൂദ്രനെ ശസ്ത്രം കൊണ്ടെതിരിട്ടു. പരീക്ഷിത്തിന്റെ പരാക്രമത്തിനു മുന്നില്‍ ശൂദ്രന് പിടിച്ചു
നില്‍ക്കാനായില്ല. അവന്‍ രാജാവിന്റെ കാല്‍ക്കല്‍ത്തന്നെ അഭയം തേടി.
പരീക്ഷിത്ത് ചോദിച്ചു: നീ ശരണം പ്രാപിച്ചതിനാല്‍ നിന്നെ കൊല്ലുന്നില്ല; നീയാരാണ്? അധര്‍മം പ്രവര്‍ത്തിക്കുന്ന നീ എന്റെ രാജ്യം വിട്ടുപോകണം.
ശൂദ്രന്‍ പറഞ്ഞു:-
ഞാന്‍ കലിയുഗാധിപനായ കലിയാണ്. ഞാനും അങ്ങയുടെ പ്രജ തന്നെ. അങ്ങയുടെ രാജ്യം വിട്ടുപോകണം എന്നുപറഞ്ഞാല്‍ അത് അനുസരിക്കാനാവില്ല. കാരണം ഭൂമി മുഴുവന്‍ അങ്ങേയ്‌ക്കധീനമാണ്. അതുവിട്ടു മറ്റിടങ്ങളൊന്നുമില്ലാത്തതിനാല്‍ ഞാനെങ്ങോട്ടു പോകും?
കലിയുടെ ചോദ്യം ശരിയാണന്നു രാജാവിന് ബോധ്യമായി. കലി ദുഷ്ടനാണെങ്കിലും ഒരു വിശേഷ ഗുണമുണ്ട്. കലിയുടെ പ്രഭാവകാലത്ത് മോക്ഷം നേടാന്‍ തപസ്സും യാഗങ്ങളും അനുഷ്ഠിക്കേണ്ടതില്ല. നാമജപം കൊണ്ടുതന്നെ അതെല്ലാം സാധിക്കും. അതിനാല്‍ നാമം ജപിക്കുന്നവരെ കലി ബാധിക്കുന്നില്ല. പരീക്ഷിത്തു പറഞ്ഞു. നീ എല്ലാ ദിക്കിലും ഇറങ്ങി നടക്കരുത്. നിനക്കു താമസിക്കാന്‍ പറ്റിയ ഇടം ഞാന്‍ പറയാം. മദ്യശാലയിലു കശാപ്പുശാലയിലും ചൂതാട്ടസ്ഥലങ്ങളിലും നിനക്കു യഥേഷ്ടം വസിക്കാം. കൂടാതെ അഭിസാരികകളിലും സ്വര്‍ണം(ധനം)പൂഴ്‌ത്തിവച്ചിട്ടുള്ള സ്ഥലങ്ങളിലും നിനക്കു സ്ഥാനമുണ്ട്.” കലി പരീക്ഷിത്തിന്റെ നിര്‍ദേശം അംഗീകരിച്ചു. അന്നുതൊട്ട് മേല്‍പ്പറഞ്ഞ അഞ്ചിടത്തും കലഹവും ചതിയും വഞ്ചനയും സാധാരണമായി. ജീവിതത്തില്‍ ശാന്തി വേണമെങ്കില്‍ ഈ അഞ്ചിടങ്ങളെ മാറ്റി നിര്‍ത്തണം. കൂടാതെ, നാമജപമുള്ള സ്ഥലത്തിന്റെ ഏഴയലത്തുപോലും കലി പ്രവേശിക്കില്ല.
















