ചാരുംമൂട് : കോവിഡ് കാലത്ത് യുക്രെയിനില്‍ നിന്ന് ആലപ്പുഴയിലേക്കെത്തിയ അതിഥിയാണ് യാഹു എന്ന നായ. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ക്കൊപ്പം 6000 ലധികം കിലോമീറ്റര്‍ വിമാന മാര്‍ഗ്ഗം സഞ്ചരിച്ചാണ് യാഗു കേരളത്തിലെത്തിയത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ദമ്പതികളുടെ കുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും പ്രിയങ്കരനായി മാറിയിരിക്കുയാണ് യാഹു.
ചാരുംമൂട് ടൗണിനു സമീപം പാലമൂട് അമൃത ബിന്ദുവില്‍ ആദര്‍ശ് ഭാര്യ മാളവിക രാജേഷുമാണ് യുക്രെയിനില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ വളര്‍ത്തു നായയായ യാഹുവിനെയും കൂടെ കൂട്ടിയത്. ശൈത്യമുള്ള രാജ്യങ്ങളില്‍ മാത്രം കാണുന്ന യോര്‍ക്ക് ഷെയര്‍ ടെരിയര്‍ ഇനത്തില്‍ പെട്ട നായയാണ് ഇത്. ഇപ്പോള്‍ ഒന്നര വയസ് പ്രായം. മൂന്നു കിലോഗ്രാം തൂക്കമുണ്ട്. ശരീരമാസകലം നീണ്ട മുടിയുള്ളതാണ് കഠിനമായ തണുപ്പിനെ അതിജീവിക്കാന്‍ ഇവയെ സഹായിക്കുന്നത്. കാഴ്ചയ്ക്ക് കൗതുകക്കാരനെങ്കിലും ആരും ഭയപ്പെടും വിധമുള്ള ശക്തമായ കുരയാണ് മറ്റൊരു പ്രത്യേകത. കാഴ്ചശക്തിയും കേഴ്വിയും കൂടുതലാണ്.
ഒരു ലക്ഷത്തോളം രൂപ വില വരും.യാഹുവിന് നാട്ടിലേക്കുള്ള യാത്രയൊരുക്കാന്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഏറെ കടമ്പകള്‍ കടക്കേണ്ടി വന്നതായി ആദര്‍ശും മാളവികയും പറഞ്ഞു.നാട്ടിലെത്തിയതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം അയല്‍വാസികള്‍ക്കും യാഹു ഇഷ്ടക്കാരനായി മാറി. അയലത്തെ വീടുകളില്‍ നിന്നും യാഹു എന്ന വിളി കേട്ടാല്‍ മതിലിനരികയെത്തി ഒന്നു കുരച്ച് സ്നേഹപ്രകടനം നടത്തും. അല്പാല്പം വികൃതികളുമുണ്ട്.
അവധിക്കാലം കഴിഞ്ഞ് മടങ്ങുമ്പോള്‍ യാഹുവിനെ തിരികെ കൊണ്ടുപോകാനായിരുന്നു തീരുമാനമെങ്കിലും കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി യാഹുവിനെ നാട്ടില്‍ നിര്‍ത്താനുള്ള തീരുമാനത്തിലാണ് ദമ്പതികള്‍.
ഫോട്ടോ- ആദര്‍ശും മാളവികയും വളര്‍ത്തുനായ് യാഹുവിനൊപ്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക: