Categories: Kerala

അയ്യപ്പനെതിരെ പ്രവര്‍ത്തിച്ച മന്ത്രിക്ക് ശാപമോക്ഷമുണ്ടാകില്ല; കേന്ദ്രഏജന്‍സിക്കെതിരെ ക്രൈംബ്രാഞ്ച് നടപടി ഭദ്രകാളിയെ പിശാച് പിടിക്കാന്‍ പോകുന്നത് പോലെ

ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ട മന്ത്രി വിശ്വാസികള്‍ക്കെതിരെ ലാത്തി വീശാന്‍ കൂട്ടുനിന്നുവെന്നായിരുന്നു മോദിയുടെ ആരോപണം.

Published by

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളെ പോലും മര്‍ദ്ദിച്ചു. ശബരിമല അയ്യപ്പനെതിരെ പ്രവര്‍ത്തിച്ച മന്ത്രിക്ക് 500 വര്‍ഷം കഴിഞ്ഞാല്‍ പോലും ഇതില്‍ നിന്ന് ശാപമോക്ഷം കിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. കോഴിക്കോട് വള്ളിക്കുന്നില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.  

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനേയും കേന്ദ്രമന്ത്രി പരിഹസിച്ചു. ഭദ്രകാളിയെ പിശാച് പിടിക്കാന്‍ വരുന്നു എന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തെ നിര്‍മ്മല സീതാരാമന്‍ ഉപമിച്ചത്. സ്്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പങ്കാളിയായി എന്ന ആരോപണമാണ് വരുന്നത്. ഇതില്‍ അന്വേഷണം നടക്കുമ്പോള്‍ കേന്ദ്രത്തിന് എതിരെ അന്വേഷിക്കുമെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. ഭദ്രകാളി അതിന്റെ ജോലി ചെയ്യും. പിശാചിന് വന്ന പോലെ തിരികെ പോകേണ്ടി വരുമെന്നും നിര്‍മല പറഞ്ഞു.

വെള്ളിയാഴ്ച കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതു സമ്മേളനത്തിലും ദേവസ്വം മന്ത്രിയും മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനെ പ്രധാനമന്ത്രിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ട മന്ത്രി വിശ്വാസികള്‍ക്കെതിരെ ലാത്തി വീശാന്‍ കൂട്ടുനിന്നുവെന്നായിരുന്നു മോദിയുടെ ആരോപണം.  

രണ്ട് ദിവസം കേരളത്തില്‍ തങ്ങുന്ന നിര്‍മ്മല സീതാരാമന്‍ കൂത്തുപറമ്പ്, ഷൊര്‍ണൂര്‍, കുന്നംകുളം തുടങ്ങി വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാണത്തില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി നാളേയും കേരളത്തില്‍ തന്നെ തുടരും. കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന നിര്‍മ്മല സീതാരാമന്‍ വളളിക്കുന്ന് കോഹിനൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പീതാംബരന്‍ പാലാട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പൊതു സമ്മേളനത്തില്‍ ആദ്യം പങ്കെടുക്കും. അതിനുശേഷം കൂത്തുപറമ്പ് റോഡ്‌ഷോയിലും പിന്നീട് ഷൊര്‍ണൂരില്‍ സന്ദീപ് വാര്യര്‍ക്കായി  

എംബിഎന്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേജില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും കേന്ദ്രമന്ത്രി പങ്കെടുക്കും.  അതിനുശേഷം കുന്നംകുളം ദ്വാരക ഗ്രൗണ്ടിലെ പൊതു സമ്മേളനത്തിലും അവിടെ നിന്ന് കടുത്തുരുത്തിയിലേക്കും നിര്‍മ്മല സീതാരാമന്‍ തിരിക്കും. കടുത്തുരുത്തിയിലെ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയ്‌ക്ക് ശേഷം കോട്ടയം സ്ഥാനാര്‍ത്ഥി മിനര്‍വ്വ മോഹന്റെ റോഡ്‌ഷോയിലും പങ്കെടുക്കും.  

നിയസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഞായറാഴ്ചയാണ് പൂര്‍ത്തിയാകുന്നതെങ്കിലും ഈസ്റ്റര്‍ പ്രമാണിച്ച് ഞായറാഴ്ചത്തെ കൊട്ടിക്കലാശം മുന്നണികളും രാഷ്‌ട്രീയ പാര്‍ട്ടികളും ശനിയാഴ്ച തന്നെ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക