തിരുജടയില്‍ ഗംഗ. നാലുകൈകളിലൊന്നില്‍ ഡമരു, മറ്റൊന്നില്‍ ത്രിശൂലം, ഒരുകൈ തുടയില്‍. മറ്റൊന്ന് ജടയിലും. ഭാവം, ശാന്തം ഗംഭീരം. ആഴിമല ശിവക്ഷേത്രത്തിനരികെ അറബിക്കടലിന്റെ പശ്ചാത്തലത്തില്‍ 58 അടി പൊക്കത്തില്‍ പണിത ശിവരൂപ ശില്‍പത്തിന്റെ, ചാരുത കാണാന്‍ ഇപ്പോഴും ഭക്തജനപ്രവാഹമാണ്. ഭൂമിയെ ഊര്‍വരമാക്കാന്‍ ഗംഗയെ മണ്ണിലേക്കൊഴുക്കിയ മഹാദേവന്‍ ഗംഗാധരേശ്വര സങ്കല്‍പ്പത്തിലാണ് ആഴിമലയില്‍ ഉപസ്ഥിതനാവുന്നത്. ആത്മീയാമ്പേഷികളെയും സഞ്ചാരികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പ്രകൃതിപുരുഷ സമന്വയം. ഇത്തവണ ആഴിമലയിലെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് മികവേറ്റുന്നതും ഗംഗാധരേശ്വരന്‍.
സ്വപ്‌നം, സാക്ഷാത്കാരം
തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞത്തിനടുത്തുള്ള പുളിങ്കുടി ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെ ചിരകാല സ്വപ്‌നമായിരുന്നു മഹാദേവന്റെ അതികായ ശില്‍പ്പം. സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ എടുത്തത് ആറുവര്‍ഷം. ക്ഷേത്ര മേല്‍ശാന്തി ജ്യോതിഷിന്റെ ആശയമായിരുന്നു അത്. ശില്‍പകലാ ബിരുദധാരിയും പ്രദേശവാസിയുമായ പി.എസ്. ദേവദത്തനെന്ന 28കാരനാണ് ശില്‍പി. കോണ്‍ക്രീറ്റില്‍ പണിത ശില്‍പ്പത്തിനു താഴെയായി 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ധ്യാനമണ്ഡപവുമുണ്ട്. ഗുഹാരൂപത്തിലൊരുക്കിയ കവാടം കടന്ന് 27 പടികളിറങ്ങി വേണം മണ്ഡപത്തിലെത്താന്‍. അര്‍ധനാരീശ്വരന്‍, നടരാജന്റെ ഒമ്പതു നാട്യഭാവങ്ങള്‍, ക്ഷേത്രഐതിഹ്യം ഇവയെല്ലാം അലങ്കാരമായി നിറയുകയാണ് ധ്യാനമണ്ഡപച്ചുവരുകളില്‍.
ക്ഷേത്രോല്‍പത്തി
ആഴിയും കുന്നും സംഗമിക്കുന്നയിടമായ ആഴിമലയുടെ ക്ഷേത്രോല്‍പത്തിയ്‌ക്ക് മഹാഭാരതവുമായി ബന്ധമുണ്ട്. അജ്ഞാതവാസത്തിനിടെ പാണ്ഡവര്‍ ഇതുവഴിയെത്തി ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ച കഥ ഐതിഹ്യ പ്രസിദ്ധമാണ്. ഉപ്പുജലം മാത്രമുള്ള പ്രദേശത്ത് പ്രതിഷ്ഠയ്‌ക്കു ശേഷം അഭിഷേകത്തിനായി ശുദ്ധജലം കിട്ടിയില്ല. തുടര്‍ന്ന് ഭീമന്‍ കൈമുട്ടുകൊണ്ട് പാറയിലിടിച്ച് നീരുറവയുണ്ടാക്കിയെന്നാണ് സങ്കല്‍പ്പം. ക്ഷേത്രത്തിനു സമീപത്തുള്ള കിണ്ണിക്കുഴി ഇതാണെന്നാണ് വിശ്വാസം. പാണ്ഡവതീര്‍ഥമെന്നും ഇത് അറിയപ്പെടുന്നു. ആഴിമലയിലെ ശിവസാന്നിധ്യം തിരിച്ചറിഞ്ഞ് ക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത് ശ്രീനാരായണ ഗുരുദേവനത്രേ. അരുവിപ്പുറത്തെ പ്രതിഷ്ഠയ്‌ക്കു ശേഷം ഗുരുദേവന്‍ ആഴിമലയിലെത്തിയ വേളയിലായിരുന്നു ഇത്.
















