മലയാളകാവ്യലോകത്തു നിന്ന് മറ്റൊരു രാഷ്‌ട്രകവി കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു. അക്കിത്തത്തിനും സുഗതകുമാരിയ്‌ക്കുമൊപ്പം വിഷ്ണുനാരായണന്‍ നമ്പൂതിരിയും വിടവാങ്ങുമ്പോള്‍ മലയാളസാഹിത്യം ഇതുവരെ ഉണ്ടായിട്ടില്ലാത്ത വലിയ നഷ്ടത്തെ അനുഭവിക്കുകയാണ്. ഭാരതീയ പൈതൃകത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട അദ്ദേഹത്തിന്റെ കാവ്യനാദം സമകാലിക ശബ്ദകോലാഹലങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു.
ആധുനികരില്‍ കവിത അഗാധമായ അനുഭൂതിയായി തിരിച്ചറിയപ്പെട്ടത് അദ്ദേഹത്തിന്റെ രചനകളിലാണ്. ആംഗലേയ സാഹിത്യം പഠിപ്പിക്കുമ്പോഴും ഭാരതീയലാവണ്യ ചിന്തകളില്‍ത്തന്നെയായിരുന്നു ഊന്നല്‍ നല്‍കിയിരുന്നതെന്ന് ബാലഗോകുലം സംസ്ഥാന ജന.സെക്രട്ടറി പി. പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു.
ഭൂമിഗീതങ്ങളും ആരണ്യകങ്ങളും ഉജ്ജയിനിയിലെ രാപ്പകലുകളും പങ്കിടുന്നത് ഇന്ത്യയെന്ന വികാരം തന്നെയാണ്. അമൃതഭാരതി ആശീര്‍വാദസഭകളില്‍ അദ്ദേഹം നല്‍കിയ ദിശാദര്‍ശനങ്ങള്‍ വിലപ്പെട്ടതാണ്. ശ്രീവല്ലഭപാദങ്ങളില്‍ സമര്‍പ്പിതമായ ആ ധന്യജന്മം മഹനീയ മാതൃകയായി വരുംതലമുറകളെ പ്രചോദിപ്പിക്കും. രാഷ്‌ട്ര ബോധത്തെ ഹൃദയനാഡിയാക്കിയ ആ ഋഷികവിയ്‌ക്ക് ബാലഗോകുല കുടുംബം ഏറെ വേദനയോടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
















