ഈ കേന്ദ്ര ബജറ്റ്, കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ലഭിച്ച നിധിയാണ്. ബിജെപി വിരോധത്തിന്റെ പേരില്‍ എതിര്‍ക്കാതെ, കേരളം ഈ നിധി കൈനീട്ടി വാങ്ങുമോ എന്നാണ് അറിയേണ്ടത്.
എല്ലാ കാര്‍ഷിക വിളകള്‍ക്കും ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവിലയായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിലേക്കായി മാത്രം 1,72,000 കോടി രൂപയാണ് വക കൊള്ളിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി 75,060 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട് .കര്‍ഷകര്‍ക്കായി മാത്രം പതിനാറര ലക്ഷം കോടി രൂപയുടെ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
നെല്‍ കര്‍ഷകര്‍ക്കായി നിര്‍ദ്ദേശിച്ചിരിക്കുന്ന പദ്ധതികള്‍ ഉപയോഗപ്പെടുത്താന്‍ കേരളം തയ്യാറായാല്‍ കുട്ടനാട്ടിലും പാലക്കാട് ഉള്‍പ്പെടെ മുഴുവന്‍ കേരളത്തിലും നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. നാല്പതിനായിരം കോടി രൂപയുടെ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ വിഹിതം കേരളം എങ്ങനെ ഉപയോഗപ്പെടുത്തും എന്നുള്ളതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് കാഴ്ചപ്പാടുണ്ടോ എന്നുള്ളതാണ് ചോദ്യം.
കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ വാണിജ്യകേന്ദ്രം ആക്കി ഉയര്‍ത്തും എന്ന പ്രഖ്യാപനം കേരളത്തിന്റെ മത്സ്യബന്ധന മേഖലകള്‍ക്ക് കിട്ടുന്ന വലിയ അനുഗ്രഹമാണ്. ഓപ്പറേഷന് ഗ്രീന്‍ സ്കീം പഴം, പച്ചക്കറി ഉത്പാദകരായുള്ള കര്‍ഷകരെ സഹായിക്കാനുള്ള വിപുലമായ പദ്ധതിയാണ്. മാങ്ങ, ചക്ക, കൈതച്ചക്ക, പപ്പായ, വാഴപ്പഴം, പച്ചക്കറി എന്നിങ്ങനെ അതിവേഗം ചീഞ്ഞു പോകാന്‍ സാധ്യതയുള്ള എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സംരക്ഷിക്കാനും അവയെ രാജ്യത്തിനകത്തേക്കും, പുറത്തേക്കും ട്രാന്സ്പോര്ട്ടേഷന് സൗകര്യങ്ങളോടെ എത്തിച്ചു കൊടുക്കുവാനുമുള്ള സബ്സിഡി അധിഷ്ഠിത പദ്ധതിയാണിത്.
ഈ നടപടിയെ ത്വരിതപ്പെടുത്താനുള്ള പ്രഖ്യാപനമാണ് ആയിരം ചന്തകളിലേക്ക് ഇ-നാം പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. കാര്‍ഷിക മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തും എന്നുള്ളതും ചരിത്രപരമായ പ്രഖ്യാപനമാണ്.
അഡ്വ. എസ്. ജയസൂര്യന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: