ന്യൂദല്‍ഹി: സ്വകാര്യത സംബന്ധിച്ച ആശങ്കയുള്ളതിനാല്‍ ജനങ്ങളില്‍ നല്ലൊരു ശതമാനം പേര് വാട്സാപില്‍ നിന്ന് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും മാറിയിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ് ഭീകരര്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നത് ഇതിനേക്കാളെല്ലാം സുരക്ഷിതവും ശക്തമവുമായ ത്രീമ എന്ന മെസ്സേജിംഗ് പ്ലാറ്റ്ഫോമാണെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ)യുടെ അന്വേഷണത്തില്‍ കണ്ടെത്തി.
ഈയിടെ അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് ആന്റ് സിറിയ ഖൊറാസാന്‍ പ്രവിശ്യ (ഐഎസ് ഐഎസ്-കെപി) പ്രവര്‍ത്തകരായ ജഹാന്‍സെയ്ബ് സമി വാനി, അദ്ദേഹത്തിന്റെ ഭാര്യ ഹിനാ ബഷീര്‍ ബെയ്ഗ്, ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതരോഗവിദഗ്ധനായ ഡോക്ടര്‍ അബ്ദുര്‍ റഹ്മാന് എന്ന ഡോ. ബ്രേവ് എന്നിവരെല്ലാം സന്ദേശങ്ങള്‍ കൈമാറിയിരുന്നത് ത്രീമ എന്ന മെസ്സേജിംഗ് പ്ലാറ്റ്ഫോം വഴിയാണെന്ന് എന്‍ ഐഎ കണ്ടെത്തി. ഇവരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ള ഐഎസ് സംഘമാണ്. അതുകൊണ്ട് തന്നെ അവര്‍ പ്രചാരത്തിലില്ലാത്തതും എന്നാല്‍ ടെലഗ്രാമിനേക്കാളും സിഗ്നലിലേക്കാളും സുരക്ഷിതമായ ആപ് തെരഞ്ഞെടുക്കുകയായിരുന്നു. ഹോങ്കോങില്‍ സമരം ചെയ്ത സംഘങ്ങള്‍ ഉപയോഗിച്ചിരുന്നത് ടെലഗ്രാമായതിനാല്‍ ചൈനയിലെ രഹസ്യപ്പൊലീസ് സമരക്കാരുടെ ഉറവിടം കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. അന്ന് ഞൊടിയിടനേരം കൊണ്ട് പതിനായിരങ്ങള്‍ നഗരത്തിന്റെ നാനാഭാഗത്ത് നിന്നും പ്രതിഷേധിക്കാന്‍ ഒത്തുകൂടിയത് ഹോങ്കോംങ് പൊലീസിനും ചൈനീസ് പട്ടാളക്കാര്‍ക്കും തലവേദനയായിരുന്നു. എന്നാല്‍ ടെലഗ്രാമിനേക്കാള്‍ സന്ദേശങ്ങളുടെയോ കാളുകളുടെയോ ഉറവിടം ഭേദിക്കാന്‍ കഴിയാത്ത അത്രയും സുരക്ഷിതമാണ് ത്രീമ ആപ്.
വാനിയെയും ബെയ്ഗിനെയും 2020 മാര്‍ച്ചിലാണ് എന്‍ ഐഎ പിടികൂടിയത്. അതേ സമയം ഡോ. അബ്ദുള്‍ റഹ്മാനെ ആഗസ്തിലാണ് അറസ്റ്റ് ചെയ്തത്. ജനവരി 12ന് എന്‍ ഐഎ വക്താവ് പറഞ്ഞത് ഇതാണ് : ‘ ഈയടത്തുകാലം വരെ ഡോ. അബ്ദുള്‍ റഹ്മാന് വിദേശത്തും ഇന്ത്യയിലുമുള്ള ഐഎസ് ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടത് ത്രീമ വഴിയായിരുന്നു’. ഡോ. അബ്ദുള്‍ റഹ്മാനെതിരെ ജനവരി 12ന് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ ഐഎ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2013ലാണ് സിറിയയില്‍ നിന്ന് ഡോക്ടര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. തന്റെ അറിവ് ഉപയോഗിച്ച് തീവ്രവാദികള്‍ക്കായി ലേസര്‍ നിയന്ത്രിത മിസൈല്‍ ഉണ്ടാക്കുന്നതിലായിരുന്നു ഡോക്ടര്‍ പ്രധാനമായും വ്യാപരിച്ചിരുന്നത്. ഇത്തരം മീസൈലുകളുടെ അടിസ്ഥാന ഘടകങ്ങള്‍ പള്‍സ് ട്രാന്‍സ്മിറ്ററുകളും റിസീവറുകളുമാണ്. ഫ്ളൈറ്റ് സര്‍ക്ക്യൂട്ടുകളിലോ അതല്ലെങ്കില്‍ ഒഫ്താല്‍മോളജി ലേസറുകളിലോ ഉള്ളത് ഇതേ പള്‍സ് ട്രാന്‍സ്മിറ്ററുകളും റിസീവറുകളുമാണ്. അതുപയോഗിച്ച് നിയന്ത്രിത മിസൈലോ, റോക്കറ്റോ പേ ലോഡുകളോ നിര്‍മ്മിക്കാനായിരുന്നു നേത്രരോഗവിദഗ്ധനായതിനാല്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ഡോക്ടര്‍ ശ്രമിച്ചത്.
ഐഎസ്ഐഎസുമായി ബന്ധമുള്ളതിന്റെ പേരില്‍ ദില്ലി പൊലീസിന്റെ പ്രത്യേകസംഘം ജാമിയ നഗറിലെ ഒഖ്ല വിഹാറില്‍ നിന്നും വാനിയെയും ഭാര്യയെയും 2020 മാര്‍ച്ചില്‍ പിടികൂടുകയായിരുന്നു. പിന്നീട് എന്‍ ഐഎ ഈ കേസ് ഏറ്റെടുത്തു. ഐഎസ് തീവ്രവാദികള്‍ ഉപയോഗിക്കുന്ന ത്രീമ ഇതാദ്യമായല്ല എന്‍ ഐഎ കാണുന്നത്. ഇതുപോലെ തന്നെ സുരക്ഷിതമായ മെസ്സേജിംഗ് പ്ലാറ്റ് ഫോറങ്ങളാണ് ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്കര്‍ ത്വയിബയും അല്‍ ഖ്വെയ്ദയും ഉപയോഗിക്കുന്നത്.
2019 ഫിബ്രവരിയില്‍ 40 സിആര്‍പിഎഫ് പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണം അന്വേഷിക്കുമ്പോള്‍ തീവ്രവാദികളുടെ രഹസ്യസന്ദേശങ്ങളുടെ അര്‍ത്ഥം കണ്ടെത്താന്‍ എന്‍ ഐഎ അമേരിക്കന്‍ രഹസ്യപ്പൊലീസായ എഫ് ബി ഐയുടെ സഹായം തേടിയിരുന്നു. അന്ന് ജെയ്ഷ് എ മൊഹമ്മദ് ഉപയോഗിച്ചത് അതീവ രഹസ്യമായ മെസ്സേജിംഗ് പ്ലാറ്റ് ഫോമാണ്. തീരെ ചെറിയ ഡിജിറ്റല്‍ അടയാളങ്ങളേ ത്രീമ അവശേഷിപ്പിക്കൂ എന്നതിനാലാണ് തീവ്രവാദികള്‍ ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ സന്ദേശങ്ങളുടെയോ കാളുകളുടെയോ ഉറവിടം കണ്ടെത്തുക എളുപ്പമല്ല. സ്വിറ്റ്സര്‍ലാന്റില്‍ വികസിപ്പിച്ചെടുത്ത മെസ്സേജിംഗ് പ്ലാറ്റ്ഫോമാണത്രെ ത്രീമ. ഐഫോണിലും സ്മാര്‍ട്ട് ഫോണുകളിലും ഇത് ഒരുപോലെ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: