ന്യൂദല്‍ഹി : മൊബൈല്‍ നിര്‍മാണ യൂണിറ്റിനെ ചൈനയില്‍ നിന്നും പിന്‍വലിച്ച് ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങി സാംസങ്. 4825 കോടിയുടെ മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റാണ് കമ്പനി ഇന്ത്യയിലേക്ക് പറിച്ചു നടുന്നത്. യുപി സര്‍ക്കാറിന്റെ ശ്രമഫലമായാണ് ചൈനയിലെ നിര്‍മാണ യൂണിറ്റ് ഇന്ത്യയിലേക്ക് എത്തിച്ചത്.
ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് പുതിയ നിര്‍മാണ യൂണിറ്റിനായി സാംസങ് പദ്ധതിയിടുന്നത്. അടുത്തിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ സാംസങ്ങിന് പ്രത്യേകം ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് സാംസങ് ഇന്ത്യയില്‍ ഇത്രയും വലിയ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
യുപി ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് പോളിസി 2017 പ്രകാരം ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് നികുതിയില്‍ നിന്ന് ഒഴിവാക്കാനും യോഗി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഏകദേശം 250 കോടി രൂപയുടെ ഇളവുകള്‍ സാംസങ്ങിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നയപ്രകാരം സാംസങ്ങിന് 460 കോടിയുടെ ഇളവുകളും ലഭിക്കും. പദ്ധതി ഉത്തര്‍പ്രദേശിനെ കയറ്റുമതി രംഗത്ത് ആഗോള ശ്രദ്ധാ കേന്ദ്രമാക്കുമെന്നും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും കാരണമാകുമെന്നാണഅ വിലയിരുത്തുന്നത്. 2020 ഡിസംബറോടെ ചെന്നൈയില്‍ നിന്നും ടിവി നിര്‍മാണ യൂണിറ്റ് തുടങ്ങുമെന്ന് സൗത്ത് കൊറിയന്‍ കമ്പനി നേരത്തെ അറിയിച്ചിരുന്നു.
സൗത്ത് കൊറിയ, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിലാണ് മുഖ്യമായും സാംസങ്ങിന്റെ മൊബൈല്‍ ഫോണ്‍, ടിവി, ടാബ്ലെറ്റ്, വാച്ചുകള്‍ എന്നിവയുടെ ഡിസ്പ്ലേ നിര്‍മാണയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിലെ ചൈനയുടേതാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. നിലവില്‍ നോയിഡയില്‍ തന്നെ സാംസങ്ങിന് ഒരു മൊബൈല്‍ നിര്‍മാണ യൂണിറ്റുണ്ട്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
അതേസമയം സാംസങ്ങിനൊപ്പം ആപ്പിളിന്റെ പങ്കാളികളായ ഫോക്സ്കോണ്‍ വിസ്ട്രോണ്‍ പെഗാട്രോണ്‍ എന്നിവയും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായുള്ള പ്രാരംഭ നടപടികള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: