കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ എം. സി കമറുദ്ദീന്‍ എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെ മുസ്ലിം ലീഗിന് കുരുക്ക് മുറുകുന്നു. ലീഗ് കമറുദ്ദീന് പിന്തുണയുമായി രംഗത്തെത്തിയതിന് പിന്നാലെയുള്ള കോടതിയുടെ നടപടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജ്വല്ലറിയില്‍ 150 കോടിയോളം നിക്ഷേപം നടത്തിയതില്‍ ഭൂരിഭാഗം പേരും മുസ്ലിം ലീഗ് നേതാക്കളും ബന്ധുക്കളും പ്രവര്‍ത്തകരുമാണ്. കേസ് മുറുകുന്നതോടെ ഇവരുടെ വരുമാനത്തെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നാല്‍ തട്ടിപ്പപ്പ് കേസിന്റെ ഗതിമാറുമെന്നാണ് അവര്‍ ഭയക്കുന്നത്.
അന്വേഷണം തങ്ങളിലേക്കും നീളുമെന്ന പേടിയിലാണ് സ്വര്‍ണ നിക്ഷേപത്തട്ടിപ്പില്‍ അറസ്റ്റിലായ എം. സി കമറുദ്ദീന്‍ എംഎല്‍എയെ ലീഗ് നേതൃത്വം കൈവിടാത്തത്. തട്ടിച്ച പണത്തിലെ ഒരു ഭാഗം ചില ലീഗ് നേതാക്കള്‍ കൈപ്പറ്റിയിട്ടുണ്ട്. ഉന്നത നേതൃത്വത്തിന് കോടികള്‍ നല്‍കിയാണ് ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സീറ്റ് സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു കമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കിയത്. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടപ്പോഴും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മറ്റിക്ക് മാസം അരലക്ഷം വീതം ലാഭവിഹിതം ലഭിച്ചിരുന്നു. ഇവയെല്ലാം കമറുദ്ദീന്‍ വെളിപ്പെടുത്തിയാല്‍ വലിയ പ്രതിസന്ധിയാകും എന്ന തിരിച്ചറിവാണ്, എംഎല്‍എയുടെ രാജി ആവശ്യം തള്ളിയതിന് പിന്നില്‍.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദും മറ്റും കമറുദ്ദീന്‍ രാജിവയ്‌ക്കുന്നതാണ് നല്ലത് എന്ന അഭിപ്രായത്തിലായിരുന്നു. തട്ടിപ്പ് അന്വേഷിച്ച പാര്‍ട്ടി സമിതിക്കും ഇതേ നിലപാടായിരുന്നു. കാസര്‍കോട്ടെ ഭൂരിപക്ഷം നേതാക്കളും രാജി ആവശ്യം നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചു. എന്നാല്‍ കുഞ്ഞാലിക്കുട്ടി സമ്മതിച്ചില്ല. ത്യാഗോജ്വല പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവെന്നാണ് കുഞ്ഞാലിക്കുട്ടി കമറുദ്ദീനെ വിശേഷിപ്പിച്ചത്. 150 കോടിയുടെ തട്ടിപ്പില്‍ ജയിലിലായ എംഎല്‍എയുടെ കേസ് നിസ്സാരവല്‍ക്കരിച്ച് രക്ഷപ്പെടാനാണ് ശ്രമം. നിക്ഷേപ തട്ടിപ്പിന്റെ പങ്കുപറ്റിയ മുതിര്‍ന്ന നേതാക്കളുടെ പേര് പുറത്തുവിടുമെന്ന കമറുദ്ദീന്റെ ഭീഷണിയെ തുടര്‍ന്നാണ് ഈ നിലപാട് സ്വീകരിച്ചത്.
കാസര്‍കോട്ട് ആരംഭിച്ച നിക്ഷേപതട്ടിപ്പ് കണ്ണൂരും കോഴിക്കോടുമെല്ലാം പടര്‍ന്നതിന് പിന്നില്‍ വന്‍സ്രാവുകളുടെ പിന്‍ബലമുണ്ട്. വിവിധ സ്ഥലങ്ങളില്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്തതും പ്രമുഖ നേതാക്കളാണ്. ഇവര്‍ക്ക് പണവും സ്വര്‍ണക്കിഴിയുമെല്ലാം സമ്മാനിച്ചിട്ടുണ്ട്. ബംഗളൂരുവിലെയും കേരളാ അതിര്‍ത്തിയിലേയും ബിനാമി സ്വത്തില്‍ ഉന്നതരുടെ നിക്ഷേപവും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇതെല്ലാം കമറുദ്ദീന്‍ വെളിപ്പെടുത്തിയാല്‍ ഉന്നത നേതാക്കള്‍ കുരുക്കിലാകും. പോലീസ്, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ മുന്നില്‍ നേതാക്കളുമെത്തും. ഇത് സംബന്ധിച്ച സൂചനകളും വിവിധ തട്ടുകളിലുള്ള നേതാക്കന്മാര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പണം നഷ്ടപ്പെട്ട ലീഗുകാര്‍ നല്‍കിയ പരാതിയിലാണ് എംഎല്‍എക്കെതിരെ 113 കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നിട്ടും രാഷ്‌ട്രീയ പ്രേരിതമെന്ന് വ്യാഖ്യാനിക്കുന്നതിലാണ് പ്രതിഷേധം. രണ്ട് വര്‍ഷം മുമ്പേ ലീഗ് വേദികളില്‍ സജീവ ചര്‍ച്ചയായ സ്വര്‍ണനിക്ഷേപത്തട്ടിപ്പ് അറിയില്ലെന്ന നേതൃത്വത്തിന്റെ വാദവും പ്രവര്‍ത്തകര്‍ തള്ളുന്നു.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇക്കാര്യം ഉന്നയിച്ച് പാണക്കാട്ടെത്തി പ്രതിഷേധിച്ചത് അവര്‍ ഓര്‍മിപ്പിച്ചു. എതിര്‍പ്പ് വകവയ്‌ക്കാതെയാണ് കമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കിയത്. പി. കെ കുഞ്ഞാലിക്കുട്ടി രണ്ടാഴ്ച മഞ്ചേശ്വരത്ത് തങ്ങിയാണ് അണികളെ അനുനയിപ്പിച്ചത്. എംഎല്‍എയായശേഷം, പരാതി പറഞ്ഞവരെ കമറുദ്ദീന്‍ ഭീഷണിപ്പെടുത്തി. പരാതിക്കാര്‍ പാര്‍ട്ടി നേതാക്കളെ സമീപിച്ചപ്പോള്‍ കൈയൊഴിഞ്ഞു. സ്ത്രീകളടക്കമുള്ളവര്‍ പാണക്കാട്ട് പോയി പരാതി പറഞ്ഞു. ബാധ്യത തീര്‍ക്കുമെന്ന് പറഞ്ഞ സംസ്ഥാന നേതൃത്വം ഇതുവരെ മിണ്ടിയില്ല. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
















