മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ ഭൂരിഭാഗവും പട്ടിണിയിലാണ്. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചിട്ട് ഒരു വ്യാഴവട്ടം തികഞ്ഞെങ്കിലും ക്ഷേത്ര ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. മലബാര്‍ മേഖലയിലെ ക്ഷേത്ര ജീവനക്കാരുടെ ചിരകാല സ്വപ്‌നമായിരുന്നു ബോര്‍ഡ് രൂപീകരണം. ഒരുപാട് നിയമപോരാട്ടങ്ങളും അനവധി കോടതി വിധികളും ഉണ്ടായിട്ടും മാറി മാറി വന്ന സര്‍ക്കാറുകള്‍ ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു. അവസാനം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ബോര്‍ഡ് രൂപീകരണം പൂര്‍ത്തീകരിച്ചത്. അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരന്റെ പ്രവര്‍ത്തനം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നതാണ്. സാമാന്യം തെറ്റില്ലാത്ത രീതിയില്‍ ശമ്പള പരിഷ്‌കരണവും അദ്ദേഹം കൊണ്ടു വന്നു. എന്നാല്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയായതോടെ കാര്യങ്ങള്‍ കുഴമറിഞ്ഞു. അത് ഇന്നും തുടരുന്നു. ഉദ്യോഗസ്ഥഭരണം മാത്രമായിരുന്നു മുമ്പുണ്ടായിരുന്നതെങ്കില്‍ ബോര്‍ഡിലും അത് തുടരുന്നു. ക്ഷേത്ര ജീവനക്കാര്‍ക്ക് ഗുണപ്രദമായ ഒരു കാര്യവും ചെയ്യാന്‍ ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
2008 ല്‍ നടപ്പിലാക്കിയ ശമ്പള പരിഷ്‌കരണം 12 കൊല്ലം കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ല. സര്‍ക്കാര്‍ മേഖലയിലും സഹകരണ മേഖലയിലും, ബാങ്കിംഗ് മേഖലയിലും ഒക്കെ 5 കൊല്ലം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നുണ്ട്. 2008 ലെ പരിഷ്‌കരണത്തിന്റെ കൂടിശ്ശികപോലും ഈ അടുത്താണ് കൊടുത്ത് തീര്‍ത്തത്. വിലവര്‍ദ്ധനവ് ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉണ്ടായപ്പോള്‍ പഴയ ശമ്പളം കൊണ്ട് ക്ഷേത്ര ജീവനക്കാരന് പിടിച്ചു നില്‍ക്കാനാകുന്നില്ല. ഡി.എ, എച്ച്ആര്‍എ അടക്കം ആകെ ശമ്പളം 25000 മോ 30000 മോ ആയി വര്‍ദ്ധിപ്പിക്കാതെ ജീവനക്കാരന്റെ കുടുംബത്തിന് ജീവിക്കാന്‍ കഴിയില്ല. മറ്റ് ദേവസ്വം ബോര്‍ഡുകളില്‍ ഏറ്റവും താഴ്ന്ന ശമ്പളം തന്നെ 20000ത്തിന് മുകളില്‍ ആണ്.
ജീവനക്കാരുടെ നിരന്തര സമരങ്ങളുടെ ഫലമായി രണ്ട് വര്‍ഷം മുമ്പ് ബോര്‍ഡ് ശമ്പള പരിഷ്‌കരണ സമിതിയെ നിയോഗിച്ചു. അതിന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് സര്‍ക്കാരിലേക്ക് ശുപാര്‍ശകള്‍ നല്‍കി. എന്നാല്‍ അത് ദേവസ്വം സെക്രട്ടറിയുടെ മേശപ്പുറത്ത് വിശ്രമിക്കുകയാണ്.
ക്ഷേത്ര ജീവനക്കാര്‍ വോട്ട് ബാങ്കല്ല. അതു കൊണ്ട് ഒരു രാഷ്‌ട്രീയ പാര്‍ട്ടികളും ക്ഷേത്ര ജീവനക്കാരുടെ സങ്കടങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാറില്ല. കൊറോണക്കാലത്ത് ആറ് മാസക്കാലമായി ശമ്പളം നല്‍കാത്ത എത്രയോ ക്ഷേത്രങ്ങള്‍ ഉണ്ട്. ആകെ കൊടുത്തത് 10000 രൂപയാണ്. അതു തന്നെ ശമ്പളത്തില്‍ നിന്ന് തിരിച്ചു പിടിക്കും. 150 കോടി രൂപ ദേവസ്വം ബോര്‍ഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ട് 5 കോടിയാണ് അനുവദിച്ചത്. അതുകൊണ്ടാണ് ഓണക്കാലത്ത് ബോണസ് കൊടുത്തത്. ശമ്പളം കൊടുക്കാന്‍ ബോര്‍ഡിന്റെ കൈയില്‍ ഫണ്ടില്ല. സ്വകാര്യക്ഷേത്ര ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ഇതുവരെയും വിതരണം ചെയ്തില്ല.
ദേവസ്വം ബോര്‍ഡിന് ഒരു പൊതു ഫണ്ട് ഇല്ലാത്തതാണ് ഈ ദാരിദ്ര്യത്തിന് കാരണം. എന്തിനും ഏതിനും സര്‍ക്കാരിനോട് യാചിക്കണം. ബോര്‍ഡിന്റെ കീഴിലുള്ള 1300 ക്ഷേത്രങ്ങളില്‍ മിക്കതും ബി,സി,ഡി ഗ്രേഡിലുള്ള കേന്ദ്രങ്ങളാണ്. വരുമാനമുള്ള ക്ഷേത്രങ്ങള്‍ വളരെ ചുരുക്കം. വരുമാനമുള്ള സ്വകാര്യ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ബോര്‍ഡ് ചില ശ്രമങ്ങള്‍ നടത്തിനോക്കി. ദേവസ്വം വ്യവസ്ഥകള്‍ ഭേദഗതിചെയ്ത് ബോര്‍ഡിന് ഒരു പൊതുഫണ്ട് രൂപീകരിക്കുകയാണ് വേണ്ടത്.ക്ഷേത്രഭൂമികളും, ക്ഷേത്രംവകയായിരുന്ന ഇവിടുത്തെ വനപ്രദേശങ്ങളും സര്‍ക്കാരിലേക്ക് നിക്ഷിപ്തമായപ്പോള്‍ സര്‍ക്കാര്‍ കൊടുക്കുന്ന നഷ്ടപരിഹാരതുക ഉയര്‍ത്തുകയും ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രബോര്‍ഡിന് കൊടുക്കുന്ന വാര്‍ഷിക വിഹിതം ആനുപാതികമായി ഉയര്‍ത്തുകയും, ഇവ രണ്ടും കൂട്ടിയോജിപ്പിച്ച് ഒരു പൊതുഫണ്ട് രൂപീകരിക്കുകയും വേണം. പോരാത്ത തുക സര്‍ക്കാര്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്. അങ്ങനെയുള്ള ഫണ്ട് ഉപയോഗിച്ച് കൃത്യസമയത്ത് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും മറ്റും ദൈനംദിനചെലവുകള്‍ക്കും ഉപയോഗിക്കാം. പഴയ എച്ച്ആര്‍ ആന്റ് സിഇ ബോര്‍ഡ് ആയി മാറിയപ്പോള്‍ ബോര്‍ഡ് ജീവനക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഇപ്പോഴും തുടരുന്നു. അവര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ ശമ്പളം മുടക്കമില്ലാതെ കിട്ടും. പാവം ക്ഷേത്രജീവനക്കാരന് പട്ടിണി തന്നെ.
ക്ഷേത്ര ജീവനക്കാര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഒരു ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലും അംഗങ്ങളാകാന്‍ കഴിയുന്നില്ല. ദേവസ്വം ബോര്‍ഡില്‍ ഇപ്പോഴും ക്ഷേമനിധി ബോര്‍ഡാണ് ഉള്ളത്. എന്നാല്‍ ഈ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ക്ഷേത്ര ജീവനക്കാരന് കാരുണ്യ പദ്ധതിയുടെ ഗുണഫലം കിട്ടുന്നില്ല. ബോര്‍ഡ് ജീവനക്കാര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യവും ലഭിക്കുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഗണിക്കാതെ എല്ലാവരെയും ഇഎസ്‌ഐയുടെ കീഴില്‍ കൊണ്ടുവരണമെന്ന് ബോര്‍ഡിനോടും ഇഎസ്‌ഐ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു.
ദേവസ്വം റിക്രൂട്ടിംഗ് ബോര്‍ഡിനെ അറിയിക്കാതെ പാര്‍ട്ടിക്കാരെ താല്‍ക്കാലിക ജീവനക്കാരാക്കി നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുന്ന വഴിവിട്ട സ്വജനപക്ഷപാതമാണ് ബോര്‍ഡില്‍ നടക്കുന്നത്. വര്‍ഷങ്ങളോളം ജോലിചെയ്യുന്ന യഥാര്‍ത്ഥ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ബോര്‍ഡ് ശ്രമിക്കുന്നില്ല. തൊഴിലാളികളുടെ അവകാശങ്ങളായ പി.എഫ്, ഗ്രാറ്റുവിറ്റി, മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്, പെന്‍ഷന്‍ അപകട ഇന്‍ഷൂറന്‍സ്, ജോലിസ്ഥിരത തുടങ്ങിയ വിഷയങ്ങളില്‍ ബോര്‍ഡ് നിശ്ശബ്ദമാണ്.
രാഷ്‌ട്രീയ നേതാക്കള്‍ക്ക് സ്ഥാനങ്ങള്‍ വീതിച്ച്, അവരെ കുടിയിരുത്താനുള്ള ഒരു താവളമാക്കി മാത്രമാണോ ബോര്‍ഡിനെ സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. ബോര്‍ഡ് പ്രസിഡന്റിനേയും, അംഗങ്ങളേയും തീറ്റിപ്പോറ്റാനായി മാത്രം അത് നിലനിര്‍ത്തേണ്ടതുണ്ടോ? 12 വര്‍ഷമായി നിലനില്‍ക്കുന്ന ബോര്‍ഡ് കൊണ്ട് എന്ത് നേട്ടമാണ് ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുണ്ടാക്കിയതെന്ന് സാമൂഹ്യ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട്.
പാട്ടം കൃഷ്ണന്‍ നമ്പൂതിരി
ജോ. സെക്രട്ടറി. മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ്
















