തിരുവല്ല: തുലാമാസ പൂജയ്‌ക്ക് ശബരിമല നട തുറക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ആരംഭിച്ച ശബരിമല റോഡുകളുടെ പുനർ നിർമാണ പ്രവൃത്തികളിൽ നിന്ന് കരാറുകാർ പിന്മാറി.മലയിടിച്ചിലിനെ തുടർന്ന തകർന്ന നിലയ്‌ക്കൽ -പമ്പാ റോഡിന്റെ പുനർ നിർമാണത്തിനുള്ള ടെണ്ടറിൽ കരാറുകാർ ആരും പങ്കെടുത്തില്ല.ഇതിനെ തുടർന്ന് റീ ടെണ്ടർ വിളിച്ചു. ഇതിൽ 13 വരെ പങ്കെടുക്കാം. റീ ടെണ്ടറിൽ കരാറുകാരെ പങ്കെടുപ്പിക്കാൻ മരാമത്ത് വകുപ്പ് ശ്രമിക്കുന്നുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ മരാമത്ത് വകുപ്പിന് നേരിട്ട് റോഡ് പുനർ നിർമിക്കേണ്ടി വരും.സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തീർത്ഥാടന പാതകളുടെ പുനർനിർമാണത്തിന് 225 കോടിയാണ് അനുവദിച്ചത്.എന്നാൽ ഇവയുടെ നിർമാണത്തിന് ടെണ്ടർ നടപടികളൊന്നും ആയിട്ടില്ല. മുമ്പ് ചെയ്ത മരാമത്ത് പ്രവൃത്തികളുടെ തുക കൊടുക്കാനുള്ളതും കരാറുകാരെ പിന്തരിപ്പിക്കുന്നു.
നിലയ്‌ക്കൽ -പമ്പാ റോഡിൽ പ്ലാന്തോട് ഭാഗത്ത് മല റോഡിന് മുകൾ തൊട്ട് താഴേയ്‌ക്ക് വിണ്ട് കീറിയിരിക്കുകയാണ്. റോഡിന്റെ മറുവശം അഗാധമായ താഴ്ചയാണ്.60 മീറ്റർ നീളത്തിലാണ് വിണ്ട് കീറിയിരിക്കുന്നത്. എന്നാൽ കൂടുതൽ വിണ്ട് കീറൽ ഉണ്ടാകാതെയിരിക്കാൻ 100 മീറ്റർ നീളത്തിലെങ്കിലും പുനർനിർമിക്കണം. റോഡിന്റെ പുനർ നിർമാണത്തിന് 1.70 കോടി രൂപയാണ് വക കൊള്ളിച്ചത്.എന്നാൽ ഇത് കുറഞ്ഞ തുകയാണെന്നാണ് കരാറുകാർ പറയുന്നത്. മാത്രമല്ല കൂടുതൽ ഭാഗത്ത് മലയിടിച്ചിലിനും സാധ്യതയുണ്ട്. തുലാമഴ സമയത്ത് ധൃതി പിടിച്ച് നിർമിക്കുന്ന റോഡ് വീണ്ടും ഇടിഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം കരാറുകാരുടെ തലയിൽ വന്ന് ചേരും. പാലാരിവട്ടം പാലത്തിന്റെ അനുഭവം തങ്ങളുടെ മുമ്പിലുണ്ടെന്നാണ് കരാറുകാർ പറയുന്നത്.
പാറകളിലെ സ്ഥാനഭ്യംശം മൂലമാണ് റോഡിൽ വിള്ളലുണ്ടായതെന്നാണ് സെന്റർ ഫോർ എർത്ത് സയൻസസ് നടത്തിയ പഠനത്തിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ഗാബിയോൺ ഭിത്തി നിർമിച്ച് റോഡ് സംരക്ഷിക്കണമെന്ന നിർദ്ദേശമാണ് സമർപ്പിച്ചത്. ഇതിന് സമയമെടുക്കുമെന്നതിനാൽ കയർഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുമെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. തുലാമാസ പൂജയ്‌ക്ക് മുമ്പായി റോഡിന്റെ പുനർനിർമാണം നടക്കാത്ത സാഹചര്യത്തിലാണ് പമ്പയിലേക്ക് ചെറുവാഹനങ്ങൾ മാത്രം കടത്തിവിട്ടാൽ മതിയെന്ന് തീരുമാനിച്ചത്. തകർന്ന റോഡിന്റെ ഒരുവശത്ത് കൂടി മാത്രം കടത്തി വിടും.നിലവിൽ പോലീസ്,വനംവകുപ്പ് തുടങ്ങിയവരുടെ വാഹനങ്ങൾ മാത്രമാണ് ഇതുവഴി സഞ്ചരിക്കുന്നത്. എന്നാൽ തീർത്ഥാടകരുമായി കൂടുതൽ വാഹനങ്ങൾ എത്തുമ്പോൾ ഈ ഭാഗത്ത് കൂടിയുള്ള യാത്ര കൂടുതൽ സങ്കീർണ്ണമാകും.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: ബിജെപി
വടശേരിക്കര: പ്രധാന ശബരിമല പാതയായ വടശേരിക്കര – ചാലക്കയം റോഡിന്റെ ശോച്യാവസ്ഥ അടയന്തരമായി പരിഹക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നാല് മാസത്തിന് മുൻപ് ശക്തമായ മഴയിൽ അട്ടത്തോട് ഭാഗത്ത് മുറിഞ്ഞ് മാറിയ റോഡ് ഇതുവരെ പുനർനിർമ്മാണം നടത്തി സഞ്ചാര യോഗ്യമാക്കിയിട്ടില്ല. മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാതെ റോഡ് അടച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റ പ്പണികൾക്കായി ടെൻഡർ ക്ഷണിച്ചെങ്കിലും കോൺട്രാക്ടർമാർ സഹകരിച്ചില്ല. സർക്കാരിന്റെ ധനസ്ഥിതിയിലുള്ള ആശങ്കയാണ് ഇതിന് കാരണമെന്നാണ് വിവരം. പിഡബ്ല്യുഡി പണി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. റോഡിന്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താത് സർക്കാരിന്റെ വീഴ്ചയാണെന്ന് ബിജെപി റാന്നി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഷൈൻ.ജി കുറുപ്പ് ആരോപിച്ചു. പ്ലാപ്പള്ളി മേഖലാ പ്രസിഡന്റ് രാജേഷ്, മണ്ഡലം ജനറൽ സെക്രട്ടറി എസ്.സുരേഷ്, ഒബിസി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സുജൻ അട്ടതോട്, അരുൺ, വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
















