തൃശൂര്‍: കഞ്ചാവ് കേസിലെ പ്രതിയായിരുന്ന തിരുവനന്തപുരം സ്വദേശി ഷെമീര്‍ റിമാന്‍ഡിലിരിക്കെ മരിച്ചതിന് കാരണം മര്‍ദ്ദനമേറ്റതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ ക്ഷതവും ക്രൂര മര്‍ദ്ദനവുമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊറോണ സെന്ററില്‍ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ഷമീറിന് മര്‍ദ്ദനമേറ്റതായി ഇയാളുടെ ഭാര്യ സുമി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇവരുടെ മൊഴി ശരിവെയ്‌ക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 29നാണ് 10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പോലീസ് പിടികൂടുന്നത്.
റിമാന്‍ഡിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊറോണ സെന്ററിലേക്ക് മാറ്റുകയായിരുന്നു. 30ന് ഷെമീറിനെ അപസ്മാരബാധയെ തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പറയുന്നു. ഇതിനു ശേഷം കൊറോണ സെന്ററിലേക്ക് തിരികെ കൊണ്ടു വന്ന ഷെമീറിനെ രാത്രി അബോധാവസ്ഥയിലാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശരീരം മുഴുവന്‍ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷമീറിനെ സര്‍ജിക്കല്‍ വാര്‍ഡിലേക്കാണ് മാറ്റിയെങ്കിലും പിറ്റേന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.
ഷെമീറിന് വടികൊണ്ട് അടിയേറ്റതായും തലയ്‌ക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ശരീരത്തില്‍ 40ലേറെ മുറിവുകളുണ്ടെന്നും ദേഹം മുഴുവന്‍ രക്തം കട്ടപിടിച്ചിട്ടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നുണ്ട്. 14ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറും.
4 ജയില്‍ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
അമ്പിളിക്കല കൊറോണ സെന്ററില്‍ കഞ്ചാവ് കേസിലെ റിമാന്‍ഡ് പ്രതി ഷെമീര്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ നാലു ജയില്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ അസി.കമ്മീഷണര്‍ വി.കെ രാജുവിനാണ് അന്വേഷണ ചുമതല. അമ്പിളിക്കല കൊറോണ സെന്ററില്‍ സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
ഷെമീറിനെ ജീവനക്കാര്‍ മര്‍ദ്ദിക്കുന്നത് കണ്ടതായി ഭാര്യയും മറ്റു രണ്ടു പ്രതികളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ജീവനക്കാരുടെ പേരിലാണ് കേസ്. വിയ്യൂര്‍ സബ് ജയിലില്‍നിന്നുള്ള വാര്‍ഡന്‍മാരാണ് കൊറോണ സെന്ററില്‍ ഡ്യൂട്ടിയിലുള്ളത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചു കൊണ്ടു വന്ന സമയത്താണ് ഷെമീറിന് മര്‍ദനമേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്.
ജനറല്‍ ആശുപത്രിയില്‍നിന്ന് കൊണ്ടുപോകുമ്പോള്‍ ഷെമീറിന്റെ ദേഹത്ത് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. ഷെമീറിന്റെ ശരീരത്ത് മുറിവുകളും ക്ഷതങ്ങളുമെങ്ങനെയുണ്ടായെന്നതിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതി പട്ടികയില്‍ പേര് ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികളെടുക്കുമെന്ന് എസിപി അറിയിച്ചു. അമ്പിളിക്കല കൊറോണ നിരീക്ഷണ കേന്ദ്രത്തിലെ മറ്റൊരു പ്രതിയെ മര്‍ദിച്ചെന്ന പേരില്‍ രണ്ട് ജയില്‍ ജീവനക്കാര്‍ക്കെതിരേ പോലീസ് കേസുണ്ട്.
















