കുമളി: തമിഴ് ജനതയുടെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ അറുതി വരുത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 125 വയസ് തികയുമ്പോള്‍ ഒപ്പം പുകയുന്നത് നിരവധി വിവാദങ്ങളും. പെരിയാര്‍, മുല്ലയാര്‍ (മുല്ലപ്പെരിയാര്‍) എന്നീ രണ്ട് നദികള്‍ ചേരുന്ന സ്ഥലത്ത് 1885 ഓടെയാണ് ഇംഗ്ലണ്ടുകാരനായ കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ നേതൃത്വത്തില്‍ അണക്കെട്ടിന്റെ നിര്‍മ്മാണം തുടങ്ങുന്നത്.
മൂന്ന് തവണ അണക്കെട്ട് വെള്ളം കൊണ്ടുപോയെങ്കിലും നാട്ടിലെ സ്വന്തം സ്ഥലം അടക്കം വിറ്റ് ജോണ്‍ പെന്നിക്വിക്ക് മുല്ലപ്പെരിയാറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് നൂറ്റാണ്ട് കാലത്തിലധികം പഴക്കമുള്ള ഒരു ജലാശയം പ്രാവര്‍ത്തികമാക്കിയത്.
കുടി നീരിന് പോലും സ്രോതസുകളില്ലാതിരുന്ന അഞ്ചുജില്ലകള്‍ ഹരിതാഭമായത് മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കാര്യക്ഷമായി വിനിയോഗിച്ചതിനെ തുടര്‍ന്നാണ്. എന്നാല്‍ ഇതിനൊപ്പമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദങ്ങളുടെ തോഴനാണ്. പതിവായി കാലവര്‍ഷത്തിന്റെ അവസാനത്തോടെ ചര്‍ച്ചയിലേക്കെത്തുന്ന മുല്ലപ്പെരിയാര്‍ തുലാമഴ തീരുന്നവരെ സംസ്ഥാനത്ത് സജീവമായി നില്ക്കും. ഇത് വര്‍ഷങ്ങളായുള്ള പതിവാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ജലബോംബ് എന്നാണ് വിശേഷിപ്പിക്കുന്നത്.
ആധുനിക കാലത്ത് നിര്‍മ്മിച്ച അണക്കെട്ടുകള്‍ക്ക് പോലും 100 വര്‍ഷം ആയുസ് കണക്കാക്കുമ്പോഴും അതെല്ലാം പിന്നിട്ട് ഈ അണക്കെട്ട് മുത്തശ്ശി യാത്ര തുടരുകയാണ്. കേരളത്തിലെ ആദ്യ അണക്കെട്ട് കൂടിയാണ് മുല്ലപ്പെരിയാറെങ്കിലും ഇതിന്റെ നടത്തിപ്പിനുള്ള പൂര്‍ണ്ണ അവകാശം തമിഴ്നാടിനാണ്. കൃത്യമായ വിവരങ്ങള്‍ പോലും കേരളത്തിന് നല്‍കാതെ പ്രവേശനം പോലും വിലക്കുന്ന സാഹചര്യമാണ് പലപ്പോഴും ഇവിടെ നടക്കുന്നത്. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍ തുറന്നാല്‍ ആദ്യം വെള്ളമെത്തുക വള്ളക്കടവിലാണ് പിന്നീട് ഉപ്പുതറ, ചപ്പാത്ത് വഴി സഞ്ചരിച്ച് 15 മിനിറ്റുകൊണ്ട് വെള്ളം ഇടുക്കി സംഭരണിയിലെത്തും.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാണ് അത് ഇടുക്കിയ്ക്ക് താങ്ങാനാകുമെന്നും ഇല്ലെന്നുമുള്ള വാദം ആദ്യം മുതല്‍ ശക്തമാണ്. എന്നിരുന്നാല്‍ തന്നെയും ഈ മേഖലയ്ക്ക് ഇടയിലും പതിനായിരക്കണക്കിന് ആളുകള്‍ താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആശങ്കയ്ക്ക് മാറി മാറി വന്ന ഒരു സര്‍ക്കാരും കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കേരളം തമിഴ്നാടും തമ്മിലുള്ള കേസുകളുടെ വിധിയും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിത പഠനത്തിന് അനുമതി ലഭ്യമായെങ്കിലും ഇതും കൃത്യമായി പൂര്‍ത്തിയാക്കി പുതിയ അണക്കെട്ട് നിര്‍മ്മിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.
തമിഴ്നാടിന് വെള്ളത്തിനൊപ്പം മലയാളികളുടെ ജീവന് കൂടി ഉറപ്പ് നല്‍കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. ഇത്രയും അധികം പഴക്കമുള്ള അണക്കെട്ടായിട്ടും ഇതിന്റെ ശോച്യാവസ്ഥ കൃത്യമായി കേന്ദ്ര സര്‍ക്കാരിനെയും സുപ്രീകോടതിയോ ബോധ്യപ്പെട്ടുത്തുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരും ഭരണകൂടവും പരാജയപ്പെടുന്നതാണ് പ്രധാന കാരണം. 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസില്ലെന്ന് ഡാമിന്റെ ശില്‍പ്പി തന്നെ അന്ന് പറഞ്ഞിരുന്നതായാണ് ലഭ്യമായ വിവരം. പിന്നെയും 75 വര്‍ഷം ഈ അണക്കെട്ട് നിലനിന്നുവെന്നതാണ് ഇപ്പോഴും സുരക്ഷിതമാണ് എന്ന് പറയാന്‍ കാരണം.50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം. തുച് ഛമായ തുകയ്ക്കാണ് അന്നത്തെ രാജഭരണകൂടം കരാര്‍ നല്‍കിയത്.
ഇപ്പോഴും അണക്കെട്ട് സുരക്ഷിതമാണെന്ന് പറയുമ്പോഴും എല്ലാവര്‍ഷവും ഈ മേഖലയില്‍ ഉണ്ടാകുന്നത് നിരവധി ഭൂകമ്പങ്ങളാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഭൂകമ്പങ്ങളുടെ പ്രഭവ കേന്ദ്രം മുല്ലപ്പെരിയാറിന് സമീപ മേഖലകളാണ്. റിക്ടര്‍ സ്കെയിലില്‍ 6.5 വരെ തിവ്രതയ്ക്ക് സാധ്യതയുള്ള പ്രധാന ഭ്രംശ മേഖലയായ തേക്കടി കൊടൈക്കനെല്ലൂര് ഇവിടെ നിന്ന് 16 കിലോ മീറ്റര്‍ അകലെയാണ്. ഇത്തരത്തില്‍ മുല്ലപ്പെരിയാര്‍ സംസ്ഥാനത്തിന് വലിയ ഭീഷണിയാകുമ്പോഴും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് കൈയില്‍വെച്ച് യാതൊരു നടപടിയുമെടുക്കാതെ പന്താടുകയാണ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് യാതൊരു രേഖകളും തങ്ങളുടെ കൈയില്‍ ഇല്ലെന്നും നിലവിലെ നടപടികള്‍ എന്തെല്ലാമാണെന്ന് അറിയില്ലെന്നുമാണ് ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നത്.
പെന്നിക്വിക്ക് ആരാധനമൂര്‍ത്തി
ആരാധന മൂര്‍ത്തികളായ ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം തമിഴ്നാട്ടുകാര്‍ കേണല്‍ ജോണ്‍ പെന്നിക്വിക്ക് എന്ന ഇംഗ്ലീഷുകാരന്റെ ചിത്രവും ചേര്‍ത്ത് വച്ചിരിക്കുന്നു. കുമളിക്ക് സമീപം കമ്പം ലോവര്‍ ക്യാമ്പില്‍ തമിഴ്നാട് സര്‍ക്കാര്‍ പണിതീര്‍ത്തിട്ടുള്ള പെന്നിക്വിക്ക് സ്മാരകം നിര്‍മ്മിച്ചിട്ടുണ്ട്. ഒന്നരക്കോടി ചിലവില്‍ മൂന്നേക്കറോളം വിസ്തൃതിയില്‍ പണികഴിപ്പിച്ച കെട്ടിടത്തില്‍ ആറടി ഉയരത്തില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ വെങ്കല പ്രതിമയും, ഒപ്പം മുല്ലപ്പെരിയാര്‍ അണകെട്ട് നിര്‍മ്മാണത്തിന്റെ നാള്‍വഴികള്‍ സൂചിപ്പിക്കുന്ന ചിത്രങ്ങളും ഡാമിന്റെ രൂപ രേഖയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് പാദരക്ഷ ധരിച്ച് അകത്തേയ്ക്ക് പ്രവേശനം വിലക്കിയിരിക്കുന്നു. അത്രമാത്രം പവിത്രമായാണ് ഈ സ്ഥലം സര്‍ക്കാര്‍ പരിപാലിച്ചിരിക്കുന്നത്. 2013 ജനുവരി 15ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത നേരിട്ടെത്തിയാണ് സ്മാരകം സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: