കുമളി: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഇന്ന് 125 വയസ് തികയുന്നു. എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. കേരളവും തമിഴ്നാടും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം തുടരുന്ന സ്ഥലം.
1895 ഒക്ടോബര്‍ പത്തിന് വൈകിട്ട് ആറ് മണിക്കാണ് മദ്രാസ് ഗവര്‍ണര്‍ വെള്ളം തുറന്നുവിട്ട് ഡാം ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. പുതിയ അണക്കെട്ട് നിര്‍മ്മിച്ച് ആശങ്ക അകറ്റണമെന്ന് കേരള ജനത നിരന്തരം ആവശ്യപ്പെടുമ്പോഴും തമിഴ്നാട് ഇത് ചെവിക്കൊള്ളുന്നില്ല. സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ കൃത്യമായ നടപടി എടുക്കാനാകാത്തതും വലിയ തിരിച്ചടിയാണ്. പതിറ്റാണ്ടുകളായി തുലാമഴയില്‍ മുല്ലപ്പെരിയാര്‍ നിറയുമ്പോള്‍ മധ്യകേരളത്തില്‍ ആശങ്കയുടെ കാര്‍മേഘം മൂടുകയാണ്. 2018ല്‍ മുന്നറിയിപ്പില്ലാതെ സ്പില്‍വേ ഷട്ടര്‍ തുറന്നത് വലിയ നാശത്തിന് ഇടയാക്കിയിരുന്നു.
കുടിവെള്ളത്തിന് പോലും ക്ഷാമം നേരിട്ടിരുന്ന തമിഴ്നാടിന് പുതുജീവന്‍ പകര്‍ന്ന് നല്‍കിയത് മുല്ലപ്പെരിയാറാണ്. അതിന് മുഖ്യ കാരണമായതാകട്ടെ മുല്ലപ്പെരിയാറിന്റെ ശില്പി കേണല്‍ ജോണ്‍ പെന്നിക്വിക്കും. ബ്രിട്ടീഷ് മിലിട്ടറിയുടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന പെന്നിക്വിക്ക് ജനിച്ചത് 1841 ജനുവരി 15ന് ഭാരതത്തിലെ പൂനൈയിലാണ്. കുമ്മായവും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നൂറ്റാണ്ട് കാലത്തിലധികം ആയുസുള്ള ഒരു ജലാശയം ഇദ്ദേഹം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് പ്രാവര്‍ത്തികമാക്കി.
ശിവഗിരി മലയില്‍ ഉത്ഭവിച്ച് അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാര്‍ നദിയെ സാങ്കേതിക വിദ്യകള്‍ ശൈശവ ഘട്ടത്തില്‍ മാത്രമായിരുന്ന അക്കാലത്ത് തികച്ചും അപ്രായോഗികമായിരുന്നു. മൂന്ന് തവണ ഇവിടെ അണകെട്ടിയെങ്കിലും ഇത് ജലപ്രവാഹത്താല്‍ തകരുകയായിരുന്നു. പിന്നീട് നാട്ടിലെ സ്വന്തം സ്ഥലം വിറ്റ് ഈ പണത്തിനാണ് അണക്കെട്ട് പൂര്‍ത്തിയാക്കിയത്. 1886ല്‍ ആണ് ഡാമിന്റെ പണിക്ക് തുടക്കം കുറിച്ചത്. 43 ലക്ഷമാണ് നിര്‍മ്മാണ ചിലവ്.
മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കാര്യക്ഷമായി വിനിയോഗിച്ചതുമൂലമാണ് തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകള്‍ സമ്പല്‍ സമൃദ്ധമായത്. ഇന്ന് തമിഴ്നാടിന്റെ കാര്‍ഷിക മേഖലയുടെ നട്ടെല്ലും ഈ ജില്ലകള്‍ തന്നെയാണ്. കനാല്‍ മാര്‍ഗം 125 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിക്കുന്നത്.
8000 ഹെക്ടറിലധികം കൃഷിയിടത്തിലാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. ഇതിനൊപ്പം രണ്ടിടങ്ങളില്‍ തമിഴ്നാട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ എന്നും തമിഴ്നാടിന് കരുത്താകുമ്പോള്‍ കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ഭീതി ഒഴിയുന്നില്ല. നിലവില്‍ 128 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: