തിരുവല്ല: ശബരിമലയിൽ തുലാമാസ പൂജയ്‌ക്ക് തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിടാൻ നിർദ്ദേശം. കാലവർഷത്തിൽ തകർന്ന നിലയ്‌ക്കൽ -പമ്പ റോഡിന്റെ പുനർനിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലയ്‌ക്കൽ- പമ്പാ റോഡിൽ ചാലക്കയത്തിന് സമീപം പ്ലാന്തോട് ഭാഗത്ത് തകർന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ ഒന്നരമാസം വേണ്ടിവരും. 60 മീറ്റർ നീളത്തിലാണ് റോഡ് വിണ്ട് കീറിയിരിക്കുന്നത്.തുലാമാസ പൂജകൾക്ക് ഭക്തരെ ദർശനത്തിന് പ്രവേശിപ്പിക്കും എന്ന് പറയുമ്പോൾ ഭക്തരുടെ വാഹനങ്ങൾ എങ്ങനെ കടത്തിവിടും എന്ന കാര്യത്തിലായിരുന്നു ആശങ്ക.തുലാമാസ പൂജയ്‌ക്ക് മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ഇന്നലെ വകുപ്പ് തല ഓഫീസർമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിയാനുള്ള സാധ്യതയുണ്ടെന്ന സെസിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡിൽ വിള്ളലുണ്ടായ ഭാഗത്ത് വാഹനങ്ങൾക്ക് നിയന്ത്രണവും കർശന സുരക്ഷയോടെയുമായിരിക്കും കടത്തിവിടുക.
കോവിഡ് പശ്ചാത്തലത്തിൽ 17ന് തുലാമാസ പൂജയ്‌ക്ക് നട തുറക്കുമ്പോൾ 250 ഭക്തരെ വീതം ശബരിമലയിൽ പ്രവേശിപ്പിക്കാനാണ് സർക്കാർ അനുമതി നൽകി നൽകിയിട്ടുള്ളത്. പമ്പയിലും തീർത്ഥാടകർക്ക് നിയന്ത്രണങ്ങളുണ്ട്. മലകയറുന്ന അയ്യപ്പൻമാർക്ക് പമ്പാ സ്‌നാനം നടത്താൻ അനുമതി നൽകിയിട്ടില്ല. പകരം ഇറിഗേഷൻ, ദേവസ്വം ബോർഡ്, വാട്ടർ അതോറിറ്റി വകുപ്പുകൾ സംയുക്തമായി ഭക്തർക്ക് പ്രത്യേക സംവിധാനമൊരുക്കാനാണ് തീരുമാനം. എന്നാൽ ഇതിന് സ്ഥലം കണ്ടെത്തുന്നതിനും ഭക്തർ കുളിക്കുന്ന വെള്ളം വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. തുലാമാസ പൂജകൾക്ക് നടതുറക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കേ പകരം സംവിധാനം എങ്ങനെ നടപ്പാക്കും എന്നകാര്യത്തിലാണ് ഉദ്യോഗസ്ഥർക്കും ആശങ്ക. സാധന സാമഗ്രികൾ എത്തിക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇതിൽ പ്രധാനം. റോഡിന്റെ തകർച്ച കാരണം തുലാമാസ പൂജകൾക്കുള്ള സാധനങ്ങൾ എത്തിക്കാനും മണ്ഡലക്കാലത്തിന് മുമ്പായി തീർക്കേണ്ട മരാമത്ത് പണികൾക്കുള്ള സാധന,സാമഗ്രികൾ എത്തിക്കുന്നതിനും പ്രതിസന്ധി നേരിടുകയാണ്.
















