തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷം പല വകുപ്പുകളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അനധികൃത ഇടപെടലുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോള്‍ അത്തരം ഇടപെടലുകള്‍ നിയമപരമാക്കാന്‍ പിണറാി നിയമം കൊണ്ടുവരുന്നു. മന്ത്രിസഭയില്‍ ഏകാധിപതി ആകാനുള്ള പിണറായിയുടെ നീക്കങ്ങളെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ ഭരണാധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടെ അധികാരം ലഘൂകരിച്ചും സര്‍ക്കാര്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കുകയാണെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം ലഭിക്കുംവിധം ഭരണസമ്പ്രദായത്തിന്റെ അടിസ്ഥാന സ്വഭാവത്തിനുതന്നെ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമം. നിലവില്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്ന പല കാര്യങ്ങളിലും പുതിയ നിയമം വരുന്നതോടെ മുഖ്യമന്ത്രിക്ക് ഒറ്റയ്‌ക്ക് തീരുമാനമെടുക്കാം. മന്ത്രിമാരില്‍ക്കൂടിയല്ലാതെ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കാം. നിര്‍ദേശങ്ങളടങ്ങുന്ന പൊതുഭരണവകുപ്പിന്റെ കരട് റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്.
മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ക്രമസമാധാനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സെക്രട്ടറി തലത്തിലാണ് തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള അധികാരവും സെക്രട്ടറിക്കാണ്. വിദഗ്ധരെ നിയമിക്കുന്ന എക്‌സ് ഒഫിഷ്യോ സെക്രട്ടറി തസ്തികയും സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
നിലവിലെ വ്യവസ്ഥപ്രകാരം ഒരു വകുപ്പിന്റെ ചുമതല ആ വകുപ്പിന്റെ മന്ത്രിക്കാണ്. മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെക്കൂടി ഉള്‍പ്പെടുത്താനാണ് പുതിയ ശുപാര്‍ശ. സെക്രട്ടറിക്ക് ഇങ്ങനെ ലഭിക്കുന്ന അധികാരത്തിലൂടെ വേണമെങ്കില്‍ ബന്ധപ്പെട്ട മന്ത്രിയറിയാതെയും ഫയല്‍ തീര്‍പ്പാക്കാന്‍ കഴിയും. വകുപ്പ് മന്ത്രി മുഖേനയാണ് നിലവില്‍ ഫയലുകള്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തുക. പുതിയ ശുപാര്‍ശയില്‍ മുഖ്യമന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു വകുപ്പിലെയും ഫയലും വിളിച്ചുവരുത്തി തീരുമാനമെടുക്കാം. വകുപ്പ് മന്ത്രിയുടെ അഭിപ്രായം അറിയുകയോ, കൂടിയാലോചിക്കുകയോ വേണമെന്നില്ല.
നിലവിലുള്ള രണ്ട് വിഭാഗങ്ങള്‍ക്കുപുറമേ മൂന്നാം ഷെഡ്യൂള്‍കൂടി നിലവില്‍വരും. മൂന്നാം ഷെഡ്യൂള്‍ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് ചീഫ് സെക്രട്ടറിക്ക് അപ്പപ്പോള്‍ ഭേദഗതി ചെയ്യാം. നിലവില്‍ ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് ഷെഡ്യൂളിലും മാറ്റം വരുത്തുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന കാര്യങ്ങളില്‍ തീരുമാനം വകുപ്പ് സെക്രട്ടറിക്ക് എടുക്കാം, മന്ത്രിയറിയണമെന്നില്ല. പി.എസ്.സി. ഉള്‍പ്പെടെ സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയിലെ ചെയര്‍മാന്‍, ഡയറക്ടര്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്നിവരുടെ നിയമനം മുഖ്യമന്ത്രിക്ക് നടത്താം. സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമന ഫയല്‍ മന്ത്രിസഭയില്‍ വേണമെങ്കില്‍ വെക്കാമെന്നല്ലാതെ നിര്‍ബന്ധമില്ലെന്നതടക്കം പരിഷ്‌കാരങ്ങളാണ് പരിഗണനയില്‍.
















