ലോക്‌നായക് ജയപ്രകാശ് നാരായണ്‍ വിഭാവനം ചെയ്ത സമ്പൂര്‍ണ വിപ്ലവം എന്ന ആശയത്തിന്റെ കളിത്തൊട്ടിലായിരുന്ന ബീഹാറില്‍നിന്ന് ദേശീയ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിലെത്തി സ്വന്തമായൊരിടം സൃഷ്ടിച്ച രാംവിലാസ് പാസ്വാന്റെ വേര്‍പാട് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളത്. ലോഹ്യാ സോഷ്യലിസ്റ്റുകളായി അറിയപ്പെടുന്ന നിരവധി നേതാക്കളുടെ തട്ടകമായിരുന്നു ബീഹാറെങ്കിലും പാസ്വാനെപ്പോലെ ദേശീയ രാഷ്‌ട്രീയത്തില്‍ തിളങ്ങാന്‍ ഇവരില്‍ പലര്‍ക്കും കഴിഞ്ഞില്ല. എംഎല്‍എ ആയാണ് ആദ്യം ജയിച്ചു കയറിയതെങ്കിലും എട്ട് തവണ ലോക്‌സഭയിലേക്കും ഒരു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട പാസ്വാന്‍ പാര്‍ലമെന്ററി രാഷ്‌ട്രീയത്തില്‍ അഞ്ച് പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ ജീവിതത്തിനുടമയായിരുന്നു. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലായിരുന്നു തുടക്കം. പോലീസ് ജോലി ഉപേക്ഷിച്ച് രാഷ്‌ട്രീയരംഗം കര്‍മമേഖലയായി തിരഞ്ഞെടുക്കുകയും, അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
ഒരുകാലത്ത് ദളിത് സേനയ്‌ക്ക് രൂപംനല്‍കിയെങ്കിലും പ്രശ്‌ന പരിഹാരത്തിന് സമാധാന പാതയാണ് നല്ലതെന്ന് പാസ്വാന്‍ തിരിച്ചറിഞ്ഞു. കിങ് അല്ല, കിങ് മേക്കറാണ് താനെന്ന് പറയുമായിരുന്ന പാസ്വാന്റെ രാഷ്‌ട്രീയ ജീവിതം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ്സ് വിട്ട് ജനതാദള്‍ രൂപീകരിച്ച വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായി. പില്‍ക്കാലത്ത് ദേവഗൗഡയുടെയും ഐ.കെ. ഗുജ്‌റാളിന്റെയും വാജ്‌പേയിയുടെയും മന്‍മോഹന്‍സിങ്ങിന്റെയുമൊക്കെ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകളുടെ ചുമതല നോക്കി. പലപ്പോഴും രാഷ്‌ട്രീയമായി ഭിന്നധ്രുവങ്ങളില്‍ നില്‍ക്കുന്നവരെ കൂട്ടിയോജിപ്പിക്കുന്ന കണ്ണിയായി മാറി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ചേര്‍ന്ന പാസ്വാന്‍, നരേന്ദ്ര മോദിയുടെ സര്‍ക്കാരില്‍ അംഗമായി പ്രധാനമന്ത്രിക്ക് കരുത്തുറ്റ പിന്തുണ നല്‍കി വരികയായിരുന്നു. ദളിത് വിഷയങ്ങളില്‍ സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കി.
ഹാജിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച് ജയന്റ് കില്ലറായ പാസ്വാന്‍ വര്‍ഷങ്ങളോളം ആ റെക്കോര്‍ഡ് നിലനിര്‍ത്തി. വളരെ അപൂര്‍വമായി മാത്രമേ പരാജയത്തിന്റെ രുചിയറിഞ്ഞിട്ടുള്ളൂ. ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമായിരുന്നപ്പോഴും ബീഹാറിന്റെ രാഷ്‌ട്രീയത്തില്‍ ശ്രദ്ധവച്ച പാസ്വാന്‍ ഉത്തരേന്ത്യയില്‍ സ്വന്തമായി ദളിത് വോട്ടുബാങ്കുള്ള നേതാവായിരുന്നു. ലോക് ജനശക്തി പാര്‍ട്ടി രൂപീകരിച്ച് ജനപിന്തുണ നിലനിര്‍ത്തി. മകന്‍ ചിരാഗ് പാസ്വാനെ പിന്‍ഗാമിയാക്കി രാഷ്‌ട്രീയ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. കടകവിരുദ്ധമായ മുന്നണികളുടെ ഭാഗമായപ്പോഴൊക്കെ കക്ഷി രാഷ്‌ട്രീയത്തിനതീതമായി സൂക്ഷിക്കുന്ന വ്യക്തിപരമായ സൗഹൃദങ്ങള്‍ പാസ്വാനു തുണയായി. കവിതകള്‍ ഇഷ്ടപ്പെടുന്ന, ചിലപ്പോഴൊക്കെ കവിതകള്‍ എഴുതിയിട്ടുള്ള പാസ്വാന്‍ കടുത്ത രാഷ്‌ട്രീയ എതിരാളികളോടും ശത്രുത പുലര്‍ത്തിയില്ല.
ലോക്ദളിലൂടെ വന്ന് ജനതാപാര്‍ട്ടിയിലും ജനതാദളിലുമെത്തി ഒടുവില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് വ്യത്യസ്ത മുന്നണികളുടെ ഭാഗമായി പല സര്‍ക്കാരുകളില്‍ മന്ത്രിയായി പ്രവര്‍ത്തിച്ച പാസ്വാന്‍ അക്കാരണത്താല്‍ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇതിലൊന്നും കുലുങ്ങാതെ യുവത്വത്തിന്റെ പ്രസരിപ്പോടെ രാഷ്‌ട്രീയ വിജയങ്ങള്‍ വെട്ടിപ്പിടിച്ച നേതാവാണ്. അധഃസ്ഥിതരുടെ അഭിമാനത്തിനുവേണ്ടി എക്കാലവും നിലകൊണ്ട പാസ്വാന് അക്കാര്യത്തില്‍ മാത്രം ഒത്തുതീര്‍പ്പില്ലായിരുന്നു. തന്റെ രാഷ്‌ട്രീയമായ ഉയര്‍ച്ചയ്‌ക്കൊപ്പം അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജീവിതത്തിലും ഗുണകരമായ മാറ്റം വരണമെന്ന് ആഗ്രഹിച്ചു. പ്രായോഗിക രാഷ്‌ട്രീയക്കാരനായിരുന്ന പാസ്വാന് ഈ രംഗത്ത് വലിയ തോതില്‍ വിജയിക്കാനും കഴിഞ്ഞു. കര്‍മധീരനായിരുന്ന നേതാവിന് ഞങ്ങളുടെ ആദരാഞ്ജലി.
















