മട്ടാഞ്ചേരി: മഴയത്ത് തകര്‍ന്ന് വീണ അവഗണിക്കപ്പെട്ട കടവുംഭാഗം ജൂതപ്പള്ളിയുടെ നവീകരണം തുടങ്ങി. ഉടമ തര്‍ക്കത്തില്‍ അന്യാധീനപ്പെട്ട ജൂതപ്പള്ളി ഒരുഭാഗം 2019 സെപ്തംബറിലാണ് തകര്‍ന്നു വീണത്. തുടര്‍ന്ന് അവഗണനയിലായ പള്ളിയെ കുറിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ആറ് നൂറാണ്ട് പഴക്കമുള്ള ജൂതപള്ളി നിരന്തര അവഗണയില്‍ നശിക്കുകയായിരുന്നു. മട്ടാഞ്ചേരി മരക്കടവിലെ പുരാതന സംരക്ഷിത സ്മാരകമാണ് കടവും ഭാഗം ജൂതപ്പള്ളി. മലബാറി ജൂതന്മാരു ടെ ആരാധനാലയമാണിത്. 1538ല്‍ നിര്‍മ്മിച്ച പള്ളിയില്‍ പ്രാര്‍ത്ഥനാമുറി, തോറ പേടകം, ജൂത ചിഹ്നങ്ങളടക്കമുള്ളവയുമുണ്ട്. 13 സെന്റിലുള്ള ഇരു നില പള്ളി 1950കളില്‍ ജൂതന്മാര് മടങ്ങിയതോടെ കൈമാറ്റം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഗോഡൗണും കാലിതൊഴുത്തുമായി മാറി. പള്ളിയും സ്ഥലവും തര്‍ക്കത്തിലായതോടെ 2015ല്‍ ജെസിബി ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പള്ളി പുരാവസ്തു വകുപ്പ് ഏറ്റെടുക്കല്‍ ആവശ്യവുമുയര്‍ന്നു.
തുടര്‍ന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ പള്ളിയും സ്ഥലവും ഏറ്റെടു ക്കാന്‍ 90.5 ലക്ഷം രൂപ അനുവദിച്ചു. നടപടി പിന്നെയും നീണ്ടു. ധനകാര്യ വകുപ്പു നടപടികളുടെ കാലതാമസവും സാംസ്കാരിക വകുപ്പിലെ പുരാവസ്തു വിഭാഗത്തിന്റെ നിരുത്തരവാദ സമീപനവും ടൂറിസം വകുപ്പിന്റെ ഏകീകരണമില്ലായ്മയും ജൂതപ്പള്ളിക്ക് വിനയായി. ഇതിനിടെ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിച്ച് സംരക്ഷിക്കണമെന്നാവശ്യമുയര്ന്നു. തുടര്‍ന്നാണ് നവീകരണത്തിന് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: