കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്, ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. ബിനീഷ് വ്യാജ കമ്പനിയുണ്ടാക്കി അതുവഴി പണമിടപാടുകള്‍ക്ക് കൂട്ടുനിന്നുവെന്നാണ് കണ്ടെത്തല്‍. ഇന്നലെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയുള്ള 12 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ എന്‍ഫോഴ്സ്മെന്റിന് ബിനീഷില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യും.
എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടര്‍ ജെ. ഗണേഷിന്റെ നേതൃത്വത്തില്‍ രാവിലെ പത്തിന്് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി പത്തുവരെ തുടര്‍ന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഹവാല, ബിനാമി ഇടപാടുകളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ലഹരിക്കടത്തു കേസിലെ പ്രതിയായ മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് ആറ് ലക്ഷം രൂപ നല്കി സഹായിച്ചിട്ടുണ്ടെന്നാണ് അനൂപിന്റെ മൊഴി. ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം ഇവയുടെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് അനധികൃത പണം ഇടപാടുകള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനങ്ങളാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഈ കമ്പനികളെ സംബന്ധിച്ച് ബിനീഷ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നല്കിയ വിശദീകരണങ്ങളും രേഖകളും തൃപ്തികരമല്ലെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല പണം സൂക്ഷിക്കല്‍, നികുതി വെട്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ബിനീഷ് നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റിന് വ്യക്തമായിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിലെ വിസാ സ്റ്റാംപിങ് സെന്ററുകളില്‍ നിന്ന് കമ്മീഷന് ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷന് നല്കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍മുടക്ക് ഉണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ കെ.ടി. റമീസ് ബെംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നു.
സ്വര്‍ണക്കടത്ത് സംഘം, ഫണ്ട് കണ്ടെത്താന്‍ മുഹമ്മദ് അനൂപ് ഉള്‍പ്പെട്ട ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. കെ.ടി റമീസ് വഴിയായിരുന്നു മയക്കു മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്. ബിനീഷ് നടത്തുന്ന ബി ക്യാപിറ്റല്‍ എന്ന പണമിടപാട് സ്ഥാപനം മയക്കുമരുന്നു ഇടപാടിലെ പണം സൂക്ഷിക്കാനുള്ള തട്ടിക്കൂട്ട് കമ്പനിയാണെന്നും സംശയിക്കുന്നു. പണം നല്‍കിയത് ഈ സ്ഥാപനം വഴിയാണെന്ന് സൂചനയുണ്ട്. സ്ഥാപനത്തില്‍ ധര്‍മടം സ്വദേശി അനസ് പങ്കാളിയാണ്. നാര്‍ക്കോട്ടിക്സ് ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യും.
കടുത്ത നിലപാടുമായി എന്‍ഫോഴ്സ്മെന്റ്
ഇന്നലെ ഹാജരാകാന്‍ കഴിയില്ലെന്നും തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിനീഷിന്റെ അഭിഭാഷകന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയിരുന്നു. ബിനീഷ് സ്ഥലത്തില്ലെന്നായിരുന്നു അഭിഭാഷകന്റെ വാക്കുകള്‍. എന്നാല്‍, ബിനീഷ് ഉള്ള സ്ഥലത്ത് എത്താമെന്ന് എന്‍ഫോഴ്സ്മെന്റ് നിലപാട് എടുത്തു. ഇതോടെയാണ് ബിനീഷ് ഹാജരാകാന്‍ നിര്‍ബന്ധിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: