കോഴിക്കോട്: പട്ടര്‍പാലം എലിയറമല സംരക്ഷണസമിതി വൈസ് ചെയര്‍മാനും ഓട്ടോറിക്ഷാ ഡ്രൈവറുമായ പട്ടര്‍പാലം താഴത്തുവീട്ടില്‍ കെ.കെ. ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു പേര് അറസ്റ്റിലായതോടെ അന്വേഷണം സംഘടനകളുടെ ജില്ലാ നേതൃത്വത്തിലേക്ക്. എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കള്‍ക്കടക്കം അക്രമത്തില്‍ പങ്കുണ്ടെന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളെകുറിച്ച് വിശദമായ തെളിവുകള്‍ ലഭിച്ചതായും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളായ മായനാട് നടപ്പാലം പുനത്തില്‍ വീട്ടില്‍ അബ്ദുള്ള (38), പൂവ്വാട്ടുപറമ്പ് ചായിച്ചംകണ്ടി വീട്ടില്‍ അബ്ദുള്‍ അസീസ് (34) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.
കേസിന്റെ തുടക്കം മുതല്‍ ക്വാറി മുതലാളിയിലേക്കും ഷാജിയുടെ വ്യക്തിപരമായ കാര്യങ്ങളുമുയര്‍ത്തി കേസ് വഴിതിരിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മനഃപൂര്‍വ്വം നീക്കങ്ങള്‍ നടത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിനെതിരെയും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രസ്താവനകള്‍ നടത്തികൊണ്ടിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനെതിരെയും പരിശോധനകള്‍ നടത്തുന്നതിനെതിരെയും ഇവര്‍ രംഗത്തുവന്നു.
പിടിയിലായ അബ്ദുള്ള പോപ്പുലര്‍ഫ്രണ്ടിന്റെ ആയോധനകല പരിശീലകനാണെന്നാണ് പോലീസ് നല്കുന്ന വിവരം. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകര്‍ക്ക് ഫിറ്റ്നസ് ക്ലാസ്സ് എന്ന പേരില്‍ നടത്തുന്ന കായിക പരിശീലനത്തിന്റെ എണ്ണം പറഞ്ഞ ട്രെയിനര്‍മാരില്‍ ഒരാളാണ് ഇയാള്‍. മറ്റുപ്രതികളും സംഘടനയിലെ ഈ വിഭാഗവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണെന്നാണ് പോലീസിന് ലഭിച്ച സൂചന.
സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, ഡിസിപി സുജിത്ത് ദാസ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അഷറഫിന്റെ നേതൃത്വത്തില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. 11 മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളുടെ അറസ്റ്റ്. പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ഫോണ്‍ പരമാവധി ഒഴിവാക്കിയും ഓപ്പറേഷന് സമയത്ത് പൂര്‍ണ്ണമായും സ്വിച്ച് ഓഫ് ചെയ്തുമാണ് അക്രമം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഒന്നേകാല്‍ ലക്ഷത്തോളം ഫോണ്‍ നമ്പറുകള്‍ വിശകലനം ചെയ്തു. ആയിരത്തിലധികം വാഹനങ്ങള്‍ പരിശോധിച്ചു. നൂറിലധികം പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. ചേവായൂര്‍ സിഐ ടി.പി. ശ്രീജിത്ത്, ചേവായൂര്‍ സ്റ്റേഷന് എസ്ഐ രഘുനാഥന്, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളും എ എസ്ഐമാരുമായ ഒ. മോഹന്‍ദാസ്, എം. സജി, എസ്സിപിഒമാരുമായ എം. ഷാലു, ഹാദില്‍ കുന്നുമ്മല്‍, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: