കൊച്ചി: തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. ഹാജരാകാന്‍ സമയം നീട്ടി ചോദിച്ചെങ്കിലും അനുവദിക്കില്ലെന്ന് ഇഡി വ്യക്തമാക്കിയതോടെ ഇന്നു രാവിലെ പത്തു മണിയോടെ ബിനീഷ് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് എത്തി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
ബിനീഷിന്റെ പേരിലുള്ള ചില കമ്പനികളുടെ തട്ടിപ്പിന്റെ തെളിവുകള്‍ ലഭിച്ചതോടെ ആണ് ഇന്നു രാവിലെ 10ന് ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ബിനീഷിനോട് ആവശ്യപ്പെട്ടത്. സ്വപ്നയ്ക്ക് വീസ സ്റ്റാപിംഗ് കമ്മീഷന് നല്കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
സ്വപ്ന സുരേഷിന് സാമ്പത്തികമായി കമ്മീഷനുകള്‍ ലഭിച്ചിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിംഗ് സെന്ററുകളിലെ കരാറുകാരില്‍ നിന്നുമാണ് ഇത്തരത്തില്‍ കമ്മീഷനുകള്‍ ലഭിച്ചിരുന്നത്. ഇത്തരത്തിലുള്ള ഒരു ഏജന്‍സിയില്‍ ബിനീഷ് കോടിയേരിയുടേതാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെയാണ് ബിനീഷ് കോടിയേരിക്ക് ഇഡി ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തി ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ബിനീഷ് സ്ഥലത്തില്ലെന്നും ഹാജരാകാന്‍ അടുത്ത തിങ്കളാഴ്ചവരെ സമയം നല്‍കണമെന്നുമാണ് അഭിഭാഷകന് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് അനുവദിക്കില്ലെന്ന് ഇഡി വ്യക്തമക്കി. ബിനീഷ് എവിടെയുണ്ടെന്ന് അറിയിച്ചാല്‍ അവിടെ പോയി ചോദ്യം ചെയ്തോളാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് നിയമ ഉപദേശം തേടാനും കേരളത്തില്‍ നിന്നുമാറാനുമുള്ള ബിനീഷിന്റെ നീക്കം പൊളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: