എന്ത് സംഭവം ഉണ്ടായാലും അന്വേഷിക്കാം കണ്ടെത്താം എന്ന് പറയുന്ന ഒരു മുഖ്യമന്ത്രി. തലയില്‍ പേരിനൊരു തൊപ്പിമാത്രമുള്ള ഡിജിപി. ഭരണം നിയന്ത്രിക്കുന്നതാകട്ടെ സിപിഎം കോര്‍പ്പറേറ്റ് കോക്കസും. ഇത്രയൊക്കെയായപ്പോള്‍ കേരളത്തില്‍ കഴിഞ്ഞ നാലര വര്‍ഷമായി നടമാടുന്നത് കുത്തഴിഞ്ഞ ഭരണം. സംസ്ഥാനം ഇപ്പോള്‍ മദ്യം മയക്ക് മരുന്ന് ലോബികളുടെ ഇടത്താവളം. അന്തര്‍ദേശിയ സ്വര്‍ണ്ണക്കടത്തിന്റെ വില്‍പ്പന കേന്ദ്രം. കാസര്‍കോടു മുതല്‍ പാറശ്ശാല വരെ ഊരിപ്പിടിച്ച വാളുമായി നാടുവാഴുന്ന ഗുണ്ടകള്‍. സംസ്ഥാനത്തെ വിറ്റുകൊണ്ടിരിക്കുന്ന കൊള്ളപ്പലിശക്കാരും ഭൂമാഫിയകളും. ഇതെല്ലാംകണ്ട് ആസ്വദിക്കുന്ന ആഭ്യന്തര വകുപ്പും കൂടിയായപ്പോള്‍ പിണറായി സര്‍ക്കാരന്റെ പോഗ്രസ് കാര്‍ഡില്‍ എപ്ലസ് വിജയം.
കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും തടയേണ്ട പോലീസുകാര്‍ തന്നെ കൊലപാതകികളും കുറ്റവാളികളുമായി മാറുന്ന വിചിത്ര സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ നാലര വര്‍ഷമായി കേരളം സാക്ഷ്യം വഹിക്കുന്നത്. വാളയാറിലെ പിഞ്ചു സഹോദരിമാരുടെ കൊല പാതകികളെ സംരക്ഷിച്ചതു മുതല്‍ കെവിന്‍ ജോസഫിന്റെ മരണം വരെ ഇതില്‍പ്പെടുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ ഉണ്ടായത് 22 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കൊല്ലപ്പെട്ടവരിലേറെയും ബിജെപി പ്രവര്‍ത്തകര്‍. കതിരൂര്‍ മനോജ് വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് മുതല്‍ ഏറ്റവും ഒടുവില്‍ വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലക്കേസുവരെ ഇതില്‍പ്പെടുന്നു. ഇതില്‍ ഒരു കൊലപാതകക്കേസുപോലും പിണറായി സര്‍ക്കാരിന്റെ പോലീസിന് യഥാവിധി അന്വേഷിച്ച് കണ്ടെത്താനായില്ല. പ്രതികളുടെ പേര് പാര്‍ട്ടി പറയും. ആ പേരുകള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് ഡിജിപി കൈമാറും. ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്‌ക്കും ഇതാണ് സംസ്ഥാന പോലീസിന്റെ രീതി. ചില കേസുകളില്‍ പ്രതിപട്ടിക കിട്ടില്ല. അതിനാല്‍ സ്വന്തം ചോരയെ കൊന്നാലും പ്രതികളെ പിടികൂടില്ല. എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ കണ്ടെത്തുന്നതില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്‍വലിഞ്ഞത് ഇതിന് ഒരു ഉദാഹരണം.
ലോക്കപ്പ് മരണത്തില്‍ റെക്കോഡ് നേട്ടവുമായാണ് പിണറായി സര്‍ക്കാര്‍ മുന്നേറിയത്. ടയര്‍ മോഷണം നടത്തിയെന്ന പരാതിയില്‍ വണ്ടൂര്‍ പോലീസ് പിടികൂടി ഒടുവില്‍ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയ അബ്ദുള്‍ ലത്തീഫ്, മോഷണക്കേസില്‍ തലശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത് ലോക്കപ്പില്‍ മരിച്ചു കിടന്ന കാളിമുത്തു, നൂറനാട് പോലീസ് ജീപ്പില്‍ നിന്ന് ചാടി മരിച്ച രാജു, വാരാപ്പുഴയില്‍ കസ്റ്റഡിയില്‍ ഇരിക്കെ മരണമടഞ്ഞ ശ്രീജിത്, മണര്‍ക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്ത നവാസ്, പീരുമേട് ജയിലില്‍ റിമാന്‍ഡിലായ ഇടുക്കി കോലാഹലമേട് സ്വദേശി രാജാകുമാര്‍ തുടങ്ങിയവര്‍ പിണറായിയുടെ ലോക്കപ്പ് മരണത്തില്‍ പെടുന്നു. ലോക്കപ്പ് മരണത്തിനെതിരെ കേരളത്തെ തീച്ചൂളയില്‍ നിര്‍ത്തി സമരം നടത്തിയ പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് ലോക്കപ്പ് മരണങ്ങളും സംസ്ഥാനത്ത് അരങ്ങ് തകര്‍ക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ദുരൂഹബോംബ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിര്‍മ്മാണം നടന്നതെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാണ്. ലോക്കപ്പ് കൊലപാതകം മാത്രമല്ല ലോക്കപ്പ് മര്‍ദ്ദനങ്ങളിലും സംസ്ഥാന ആഭ്യന്തര വകുപ്പിന് റിക്കാര്‍ഡ് നേട്ടമാണ് കൈവരിച്ചത്. കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ വെച്ച് രാജീവ്, ഷിബു എന്നീ ദളിത് യുവാക്കളെ അഞ്ച് ദിവസത്തോളം ലോക്കപ്പിലിട്ട് മൃഗീയമായി മര്‍ദ്ദിച്ച സംഭവം എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ സുരേഷ് എന്ന ബസ് ഡ്രൈവറെ ഇരുമ്പ് വടി കൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്ത കേസ്, തുടങ്ങി ഏറ്റവും ഒടുവില്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്ത അന്‍സാരിയെ തല്ലിച്ചതച്ചതും പിണറായിയുടെ പോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കത്വാ വിഷയം കാശ്മീരിലാണ് സംഭവിച്ചെതെങ്കിലും അതിന്റെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് വീശിയത് ഇങ്ങ് കേരളത്തിലായിരുന്നു. അങ്ങനെയുള്ള സംസ്ഥാനത്താണ് രോഗിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചത്. ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. ശബരിമലയില്‍ നിത്യവേതന ജോലിക്കുപോകുന്നവര്‍ക്ക് പോലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇവിടെ അര്‍ദ്ധരാത്രിയില്‍ യുവതികളുമായി പോകുന്ന ആംബുലന്‍സ് ഡ്രൈവര്‍മാക്കുള്ള പെരുമാറ്റച്ചട്ടം പാര്‍ട്ടി ഓഫീസില്‍ നിന്ന് എഴുതി നല്‍കുന്നതിനാല്‍ ഇത് പോ
ലീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനെക്കാളും വലിയ സര്‍ട്ടിഫിക്കറ്റാണെന്നാണ് പിണറായിയുടെ ആഭ്യന്തര വകുപ്പിന്റെ ന്യായം.കുത്തഴിഞ്ഞ ആഭ്യന്തരവകുപ്പിന് ആരും നിയന്ത്രിക്കാനില്ലെന്നാണ് സിപിഎം നേതാക്കള്‍ അടക്കം പറയുന്നത്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും പാര്‍ട്ടിക്ക് അനുസൃതമായിട്ടാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് അനുസൃതമായി പാര്‍ട്ടി പോകണമെന്നതിനാല്‍ ആഭ്യന്തര വകുപ്പല്ല എല്ലാ വകുപ്പുകളും കുളംതോണ്ടുമെന്നുമാണ് നേതാക്കളുടെ പിന്നാമ്പുറ സംസാരം.
















