തിരുവനന്തപുരം: പ്രശസ്ത വയലിൻ വിദ്വാനും കർണാട്ടിക് വയലിനിൽ ഗായകശൈലിയുടെ വക്താവും പ്രയോക്താവും നിരവധി ശിഷ്യ സമ്പത്തിനുടമയുമായ പ്രൊഫ. എം. സുബ്രഹ്മണ്യശർമ്മ (84) അന്തരിച്ചു. കോട്ടയ്‌ക്കകം മൂന്നാം പുത്തൻതെരുവിൽ സ്വവസതിയിലായിരുന്നു (ടി.സി 40/511) ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം.
സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തൻകോട്ട ബ്രാഹ്മണ സമുദായശ്മശാനത്തിൽ നടക്കും. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യകാല വയലിൻ പ്രൊഫസറും ആകാശവാണിയിലും ദൂരദർശനിലും എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. കെ. രേണുക ആണ് ഭാര്യ.
കർണാടകസംഗീതത്തിലെ അറിയപ്പെടുന്ന വയലിൻവാദകരായ എസ്.ആർ. മഹാദേവശർമ്മ, എസ്.ആർ. രാജശ്രി (രണ്ട് പേരും ആകാശവാണി എ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റുകൾ) എന്നിവർ മക്കളാണ്.
ആഴത്തിലുള്ള ശാസ്ത്രീയജ്ഞാനവും മികച്ച ഗമകപ്രയോഗങ്ങളും മെലഡിയും ഒത്തുചേർന്ന പ്രൊഫ. ശർമ്മയുടെ വയലിൻവാദനരീതി സുബ്രഹ്മണ്യശർമ്മ സ്കൂൾ എന്ന രീതി തന്നെ വയലിനിൽ രൂപപ്പെടുത്തിയെടുക്കാൻ വഴിയൊരുക്കിയിട്ടുണ്ട്. സ്വാതിതിരുനാൾ സംഗീതകോളേജിൽ തുടക്കത്തിൽ നിരവധി നിർദ്ധനരായ കുട്ടികളെ ദത്തെടുത്ത് വയലിൻ അഭ്യസിപ്പിക്കാനും ശർമ്മ മുൻകൈയെടുത്തു.
കേരള സംഗീതനാടക അക്കാഡമി അവാർഡും കലാരത്ന ഫെലോഷിപ്പും നേടിയിട്ടുള്ള പ്രൊഫ. സുബ്രഹ്മണ്യശർമ്മയുടെ ശിഷ്യരായിരുന്നു അന്തരിച്ച സംഗീതസംവിധായകൻ രവീന്ദ്രൻ അടക്കമുള്ളവർ. ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് പ്രൊഫ. ശർമ്മ ഗുരുതുല്യനായിരുന്നു. യേശുദാസിനൊപ്പം ഇന്ത്യയിലും വിദേശത്തും നിരവധി കച്ചേരികളിൽ പ്രൊഫ. ശർമ്മ വയലിൻ വാദകനായിട്ടുണ്ട്. അവസാനകാലം വരെയും വയലിൻവാദനത്തിൽ സജീവമായിരുന്ന പ്രൊഫ. സുബ്രഹ്മണ്യശർമ്മ, മക്കളായ മഹാദേവശർമ്മയോടും രാജശ്രിയോടുമൊപ്പം ചേർന്ന് വയലിൻ ത്രയം കച്ചേരയും അവതരിപ്പിക്കുമായിരുന്നു. കഴിഞ്ഞവർഷം ദൂരദർശന് വേണ്ടിയാണ് അവസാനമായി വയലിൻത്രയം അവതരിപ്പിച്ചത്. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കച്ചേരിക്ക് വരെ അകമ്പടി വായിച്ചിട്ടുണ്ട്. മഹാരാജപുരം സന്താനം, ഡി.കെ. ജയരാമൻ തുടങ്ങി കർണാടകസംഗീത കുലപതികളായ പ്രമുഖർക്കൊപ്പം അകമ്പടി വായിച്ചു.
പ്രശസ്ത മൃദംഗവിദ്വാനായിരുന്ന പുതുക്കോട്ട ദക്ഷിണാമൂർത്തിപിള്ളയുടെ ശിഷ്യനും മൃദംഗവിദ്വാനുമായിരുന്ന കെ. മഹാദേവ അയ്യരുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായി 1937 മാർച്ച് 23ന് ആലപ്പുഴയിൽ ജനിച്ച സുബ്രഹ്മണ്യശർമ്മ കുട്ടിക്കാലത്തേ കർണാട്ടിക് സംഗീതം അഭ്യസിച്ചുതുടങ്ങി. പിതാവിന്റെയും അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും ശിക്ഷണത്തിൽ 17ാം വയസ്സിലായിരുന്നു വയലിനിൽ അരങ്ങേറ്റം.
1949 മുതൽ കർണാട്ടിക് സംഗീതലോകത്ത് ആരംഭം കുറിച്ച ശർമ്മ ഏഴ് പതിറ്റാണ്ടായി കർണാടകസംഗീതലോകത്ത് സജീവമാണ്. 1987ൽ കേരള ഗവർണറായിരുന്ന പി. രാമചന്ദ്രനിൽ നിന്ന് മികച്ച വയലിനിസ്റ്റ് പുരസ്കാരം നേടി. മദ്രാസ് മ്യൂസിക് അക്കാഡമിയുടെ പാപ്പാ വെങ്കടരാമയ്യ സീനിയർ വയലിനിസ്റ്റ് പുരസ്കാരം, മഹാരാജപുരം വിശ്വനാഥ അയ്യർ പുരസ്കാരം, ചെന്നൈ ഭാരത് കാലാചാർ സഭയുടെ ആചാര്യ കലാഭാരതി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2019ൽ തിരുവനന്തപുരം നീലകണ്ഠശിവൻ സംഗീതസഭയുടെ നീലകണ്ഠശിവൻ പുരസ്കാരം സുബ്രഹ്മണ്യശർമ്മയ്‌ക്കാണ് സമ്മാനിച്ചത്.
















