കണ്ണൂര്‍: തോരാത്ത മഴയില്‍ ജില്ലയുടെ പലയിടത്തും വെള്ളപ്പൊക്കം. പുഴകള്‍ കരകവിഞ്ഞു. മലയോരമേഖലയില്‍ ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. നഗരങ്ങളിലുള്‍പ്പെടെ പലയിടത്തും ഗതാഗതം സ്തംഭിച്ചു.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. ശ്രീകണ്ഠപുരം ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലായി. ചെങ്ങളായി മേഖലയില്‍ വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കുടിയാന്മലയിലും വഞ്ചിയത്തും ഉരുള്‍പൊട്ടലുണ്ടായി. 500 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പയ്യാവൂര്‍ ചീത്തപ്പാറയില്‍ ഉരുള്‍പൊട്ടി വ്യാപക നാശം. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ആളപായമില്ല.
ചപ്പാരപ്പടവ് ടൗണ്‍ വെള്ളത്തിനടിയിലായി. വായാട്, പാറോളി ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണി മുതലാണ് വെള്ളം കയറാന്‍ തുടങ്ങിയത്. നിരവധി വ്യപാര സ്ഥാപനങ്ങളിലു വെള്ളം കയറി. തേറണ്ടി അരിപ്പാമ്പ്ര പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വായാട്, പാറോളി ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുപ്പം പുഴയുടെ സമീപത്തുള്ള നിരവധി വീടുകളും വെള്ളം കയറിയ നിലയിലാണ്. കര്‍ണാടക വനത്തിലുണ്ടായ ശക്തമായ മഴയും ഉരുള്‍പൊട്ടലുമാണ് ചപ്പാരപ്പടവ് ടൗണില്‍ വെള്ളം കയറിയതെന്നാണ് പ്രാഥമിക നിഗമനം.
കോള്‍ തുരുത്തി, നണിച്ചേരി ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാനായി മീങ്കുഴി അണക്കെട്ട് വെള്ളത്തിനടിയിലായിപേരാവൂരില്‍ കണിച്ചാര്‍ ടൗണ്‍, മലയോര ഹൈവേ എന്നിവിടങ്ങളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപാച്ചിലില്‍ കരിമ്പകണ്ടി മുളപ്പാലം തകര്‍ന്നു. കോളനി നിവാസികള്‍ അടക്കം നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാലമാണിത്. കോളനി നിവാസികള്‍ പയ്യാവൂര്‍ ടൗണില്‍ എത്താന്‍ ആശ്രയിക്കുന്ന പാലമാണിത്.
ഏഴോം തീരദേശ റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പപ്പുഴയോരത്തെ വീട്ടുകാരേയും മാറ്റിപ്പാര്‍പ്പിച്ചു. പെരളശേരി പഞ്ചായത്തില്‍ കോട്ടം, എടക്കടവ്, മാവിലായി കിലാലൂര്‍ പ്രദേശങ്ങളിലും വെള്ളം കയറി.
ശക്തമായ മഴയില്‍ വളപട്ടണം പുഴയില്‍ വെളളം കയറി പറശിനി മുത്തപ്പന് മടപ്പുരയില്‍ വെള്ളം കയറി. മടപ്പുരക്കുളളില്‍ രാത്രി വൈകിയും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ മാത്രമേ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇപ്പോള്‍ പ്രവേശനമുള്ളു. വളപട്ടണം പുഴയില്‍ നിന്നുള്ള വെള്ളം അമ്പലത്തിലേക്ക് കയറിയതോടെ പടിപ്പുരയും വിളക്കും വെള്ളത്തില്‍ മുങ്ങി. സമീപത്തുള്ള കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ ബോട്ടുജെട്ടി തുടങ്ങിയവയും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാര്‍പാര്‍ക്കിംഗ് സ്ഥലത്തും വെള്ളക്കെട്ട് രൂക്ഷമായി.
കനത്ത മഴയില്‍ പൊന്ന്യം പുഴ കരകവിഞ്ഞു. തലശേരി-പാനൂര്‍ റൂട്ടില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പാമ്പുരുത്തി ദ്വീപ് നിവാസികള്‍ക്ക് മാറിത്താമസിക്കുവാന്‍ പഞ്ചായത്ത്-റവന്യൂ അധികൃതര്‍ നിര്‍ദ്ദേശം നല്കി.
മഴ കനത്തതോടെ കൂടാളി പഞ്ചായത്തിലെ 69 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.വാര്‍ഡ് 2ല്‍ നിടുകുളത്തെ 4 കുടുംബം, വാര്‍ഡ് 3 കൂരാരിയില്‍ ഒരു കുടുംബം, വാര്‍ഡ് 4 ആയിപ്പുഴയില്‍ 40 കുടുംബം, വാര്‍ഡ് 6 പാണലാട് 17 കുടുബം, വാര്‍ഡ് 7 കൊടോളിപ്രത്ത് 7 കുടുംബങ്ങള്‍ ഉള്‍പ്പടെ 69 വീടുകളിലെ 338 പേരെയാണ് മാറ്റി താമസിപ്പിച്ചത്. വിവിധ പ്രദേശങ്ങളിലെ കുടുംബ വീടുകളിലേക്കാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: