കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ നിരവധി പേര് മരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ദുബായ്യില് നിന്നും കോഴിക്കോട്ടേയ്ക്ക് വന്ന വിമാനം കനത്ത മഴയില്‍ റണ്‍വെയില്‍ നിന്ന് തെന്നി മാറി 35 അടിയോളം താഴ്ചയിലേക്ക് പതിച്ചത്.
രാത്രി പത്തരയോടെ 16 പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ സമയം ഔദ്യോഗികമായി 11 മരണങ്ങളാണ് സ്ഥീരീകരിച്ചത്. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് ഡി സാത്തെ, സഹ പൈലറ്റ് അഖിലേഷ്, കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി മരുതക്കോട്ടില്‍ ഷറഫുദ്ദീന്, ബാലുശ്ശേരി കോക്കല്ലൂര്‍ ചേരിക്കപ്പറമ്പില്‍ രാജീവന്, പാലക്കാട് സ്വദേശി റിയാസ്, തിരൂര്‍ സ്വദേശി റഫീക്ക്, ദീപക് എന്നിവരെ ക്കൂടാതെ രണ്ട് കുട്ടികളും ഒരു സ്ത്രീയുമുള്പ്പെടെയുള്ളവരാണ് മരിച്ചത്.
നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും, കോഴിക്കോട്, കൊണ്ടോട്ടി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്തിന്റെ കോക്പിറ്റു മുതല്‍ മുന്‍വാതില്‍ വരെയുള്ള ഭാഗം നെടുകെ പിളരുകയായിരുന്നു. കനത്ത മഴയില്‍ പൈലറ്റിന് റണ്‍വേ കാണാനാകാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജീവനക്കാര്‍ ഉള്‍പ്പെടെ 191 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പത്തു കുട്ടികളും ഇതില്‍ പെടും.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനം എത്തിയത്. കൊണ്ടോട്ടി- കുന്നും പുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ്ബെല്‍റ്റ് റോഡിന്റെ ഭാഗത്താണ് വിമാനം തകര്‍ന്നത്. മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു .
വിമാനാപകടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അഗാധ ദു:ഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു. കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കേന്ദ്ര വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ട്രോള് റൂം തുറന്നു നമ്പര്‍ 0483-2719493 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0495 2376901,2719493
പ്രതികരിക്കാൻ ഇവിടെ എഴുതുക: