കോഴിക്കോട് : കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പാണ് വിവരം അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്ലാബ് ടെസ്റ്റിലാണ് മരിച്ച ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങളും പാലിച്ചാകും മൃതദേഹം സൂക്ഷിക്കുക എന്ന് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. അതേസമയം അടിന്തിര സാഹചര്യത്തില്‍ വെള്ളിയാഴ്ച കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരോട അടിയന്തിരമായി നിരീക്ഷണത്തില്‍ പോകാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടമുണ്ടായപ്പോള്‍ കൊറോണ പ്രോട്ടോക്കോള്‍ പാലിക്കുന്നതെല്ലാം വിട്ടുകളഞ്ഞ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങുകയായിരുന്നു. എന്നാല്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കുന്നതിനാണ് എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദിശ 1056, 0471 2552056 എന്ന നമ്പരിലേക്കോ മലപ്പുറം, കോഴിക്കോട് ജില്ലാ കണ്ട്രോള് റൂം നമ്പരിലേക്കോ (മലപ്പുറം: 0483 2733251, 2733252, 2733253, കോഴിക്കോട്: 0495 2376063, 2371471, 2373901) ബന്ധപ്പെട്ട് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കേണ്ടതാണ്. എത്രയും വേഗം ഇവരുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് മേല്‍നടപടി സ്വീകരിക്കുന്നതാണ്. ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: