ന്യൂദല്‍ഹി: കുടിയേറ്റത്തൊഴിലാളി വിഷയത്തില്‍ കേന്ദ്രത്തിന് അടിയന്തര നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കുടിയേറ്റത്തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ അടിയന്തര നടപടിയെടുക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് മുന്‍ ഡയറക്ടര്‍ ജഗദീപ് ചോക്കറും അഡ്വ. ഗൗരവ് ജെയിനും അഡ്വ. പ്രശാന്ത് ഭൂഷണ് വഴി നല്കിയ ഹര്‍ജിയാണ് തള്ളിയത്.
ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, സഞ്ജയ് കിഷന് കൗള്‍, ബി.ആര്. ഗവായ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇതോടെ തൊഴിലാളികളില്‍ നിന്ന് സര്‍ക്കാര്‍ 700 രൂപ മുതല്‍ 800 രൂപ വരെ ഈടാക്കുകയാണെന്നായി പ്രശാന്ത് ഭൂഷണിന്റെ വാദം. 85 ശതമാനം കൂലിയും കേന്ദ്രമാണല്ലോ വഹിക്കുന്നതെന്ന് കോടതി പറഞ്ഞു. 15 ശതമാനം പോലും അവര്‍ക്ക് താങ്ങാന്‍ പറ്റുന്നില്ലെന്നായി ഭൂഷണ്.
ഇവരോട് കൊറേണയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങിവരാന്‍ പറയുന്നുവെന്നായി അടുത്ത വാദം. ഇതോടെ കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇടപെട്ടു.
ദിവസവും കേന്ദ്രം വിഷയം വിലയിരുത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മടങ്ങുന്നവരെ ക്വാറന്റൈന് ചെയ്യുന്നുണ്ട്. കൃത്യമായ നടപടികള്‍ വേണ്ട സമയത്ത് എടുക്കുന്നുമുണ്ട്, അദ്ദേഹം വ്യക്തമാക്കി. ഇതോടെ കോടതി ഹര്‍ജി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: