കാസര്‍കോട്: ഏറ്റവും വലിയ കടലോരമുള്ള കാസര്‍കോടിന്റെ തീരദേശ മേഖല പട്ടിണിയിലേക്ക് നീങ്ങിയിട്ടും സംസ്ഥാന ജില്ലാ ഭരണകൂടങ്ങള്‍ കണ്ട ഭാവമില്ല. നിരവധി മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളില്‍ അടുപ്പെരിഞ്ഞിട്ട് ദിവസങ്ങളാകുന്നു. ജില്ല കണ്ട ഏറ്റവും വലിയ മത്സ്യക്ഷാമം ഏറ്റുവാങ്ങിയ വര്‍ഷമാണ് 2019-20 മത്സ്യ ബന്ധന വര്‍ഷം.
കഴിഞ്ഞ ആറു മാസത്തിന് മേല്‍ പുക ഉയരാത്ത അടുപ്പുകളാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളി കൂരകളിലേയും യഥാര്‍ത്ഥ ചിത്രം. നിത്യജീവിതം ദു:സഹമായ ഈ വറുതിക്കിടയിലാണ് കൂനിന്മേല് കുരു കണക്കേ കൊറോണ മഹാമാരി കടന്നുവന്നത്. പല ആശ്വാസ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയെങ്കിലും ഈ തൊഴിലാളി വിഭാഗത്തെ പൂര്‍ണമായും അവഗണിക്കുകയാണുണ്ടായത്. ഇത് മേഖലയില്‍ വലിയ പ്രതിഷേധത്തിന് ഇടം നല്‍കിയിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികളോളം പട്ടിണിയില്‍ കഴിയുന്ന ഒരു തൊഴിലാളി വിഭാഗത്തെ ചൂണ്ടിക്കാണിക്കാന്‍ സര്‍ക്കാറിന് സാധിക്കുമോയെന്ന് ഈ മേഖലയിലുള്ളവര്‍ ചോദിക്കുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് മത്സ്യബന്ധനത്തിനും വിപണത്തിനും വിലക്കുളള കാസര്‍കോട് ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ദാരിദ്രത്തിന്റെ പടുകുഴിയിലാണിന്നുള്ളത്. അന്ന് അന്നത്തെ അന്നത്തിനുള്ള വകതേടി കഴിയുന്നവരാണ് ഭൂരിഭാഗവും. ഒന്നിലധികം ദിവസം കടലില്‍ പോകാതിരുന്നാല്‍ തന്നെ തീരപ്രദേശത്തെ ഇവരുടെ മിക്ക വീടുകളും പട്ടിണിയിലാകാറാണ് പതിവ്. ഭരണകൂടങ്ങള്‍ പ്രഖ്യാപിക്കുന്ന പാക്കേജുകളൊന്നും തന്നെ പൂര്‍ണ്ണമായും ഇവരുടെ കൈകളിലെത്താറില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: