ഏത് രോഗിയും അയാളുടെ അടുപ്പക്കാരും വിദഗ്ധ ചികിത്സ ആഗ്രഹിക്കുന്നത് സ്വാഭാവികം. അത് ലഭിക്കുന്നില്ലെന്നാകുമ്പോള്‍ ആദികൂടുന്നതിലും അത്ഭുതമില്ല. കാസര്‍കോട്ടെ രോഗികള്‍ക്ക് ഇപ്പോള്‍ മംഗലാപുരത്ത് ചികിത്സ കിട്ടുന്നില്ലെന്ന വിഷയം സുപ്രീം കോടതിയിലെത്തി. എന്താകും സുപ്രീം കോടതിയുടെ തീര്‍പ്പെന്ന് അടുത്ത ചൊവ്വാഴ്ച അറിയാം.
ദക്ഷിണേന്ത്യയുടെ കൊറോണയുടെ വിത്ത് കാസര്‍കോടിന്റെ പത്തായത്തിലാണെന്ന് ബോധ്യപ്പെട്ട കാലമാണിത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് കാസര്‍കോടാണ്. കര്‍ണാടകത്തിലെ മംഗളൂരുവില്‍ ഏറെ രോഗ ബാധിതരെ നല്‍കിയതും കാസര്‍കോടുതന്നെ. മംഗളൂരു പോലെ ജനസാന്ദ്രതയുള്ള നഗരത്തില്‍ കാസര്‍കോടുനിന്ന് എത്തുന്നവര്‍ രോഗം പരത്തുമോയെന്ന ഭീതി ദക്ഷിണ കന്നഡക്കാര്‍ക്കുണ്ട്. ആകെ ഭീതിയിലാണ് ആ പ്രദേശം. അതുകൊണ്ട് കാസര്‍കോട്ടെ രോഗികളെ കൊണ്ടുവരല്ലെന്നാണ് നാട്ടുകാരുടെ ഏകമനസ്സോടെയുള്ള അപേക്ഷ. അതില്‍ മത-രാഷ്‌ട്രീയ ഭേദങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ലോക്ഡൗണ്‍ പ്രഖ്യാപനം വന്നപ്പോള്‍ തലപ്പാടി കവാടം അടച്ചത്.
ഈ തീരുമാനം കേരളത്തെ വല്ലാതെ ചൊടിപ്പിക്കുന്നത് സ്വാഭാവികം. ആവശ്യക്കാരന് ഔചിത്യമില്ലെന്ന ചൊല്ല് കേരളം നന്നായി പ്രകടിപ്പിച്ചു. മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും കര്‍ണാടകത്തിനെതിരെ പ്രയോഗിക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങളൊക്കെ എടുത്തു. മര്യാദയില്ലാത്തവര്‍, മനുഷ്യത്വമില്ലാത്തവര്‍, കുടുസ്സായ രാഷ്‌ട്രീയക്കാര്‍. പ്രസ്താവനകളിലൂടെ മാത്രമല്ല, അഭിമുഖത്തിലും ചാനലുകളിലെ അന്തിച്ചര്‍ച്ചയിലും കര്‍ണാടകക്കെതിരെ കയര്‍ത്ത് സംസാരിക്കാന്‍ ആരും മടിച്ചില്ല. കേരളത്തിലെ ഒന്നോ രണ്ടോ രോഗികളുടെ പ്രശ്‌നത്തില്‍ കേരളം ഇങ്ങനെ കൊമ്പുകുലുക്കുമ്പോള്‍ ആറരകോടിയോളമുള്ള കന്നഡക്കാരുടെ താല്പര്യവും ആഗ്രഹവും അവഗണിക്കാന്‍ അവിടത്തെ സര്‍ക്കാരിന് ബാധ്യതയില്ലെ?
കന്നഡക്കാരും മനുഷ്യരല്ലെ. കര്‍ണാടകയുടെ നിലപാട് മൂലം ആറുപേര്‍ മരണപ്പെട്ടെന്ന കൊണ്ടുപിടിച്ച പരാതി ശരിയാണോ? രണ്ടുകേസുകള്‍ മാത്രമല്ലെ ഇവിടെയുണ്ടായത്? ബാക്കിയൊക്കെ ജില്ലയിലെ വിവിധ ആശുപത്രികളിലാണ് മരണപ്പെട്ടത്. ചെമ്മനാട്ടെ ഒരു രോഗിയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ഉദുമയില്‍ മരണപ്പെട്ടു. ചെമ്മനാട്ടുനിന്നും മംഗലാപുരത്തെത്തണമെങ്കില്‍ കുറഞ്ഞപക്ഷം മുക്കാല്‍ മണിക്കൂറെങ്കിലും വേണം. ഉദുമയിലേക്ക് എത്താന്‍ 15 മിനിട്ട് മതിയാകും. ഈ രോഗിയെ മംഗലാപുരത്ത് കൊണ്ടുപോയാല്‍ രക്ഷിക്കാനാകുമായിരുന്നോ? കിട്ടിയ സമയം കേരളത്തിന്റെ കര്‍ണാടക പക മുതലാക്കാന്‍ പാ
ര്‍ട്ടികളും മന്ത്രിമാരും ചാനല്‍ കേമന്മാരും തീര്‍ക്കാന്‍ നോക്കുകയാണ്. ചൂണ്ടുവിരല്‍ ഉയര്‍ത്തി കര്‍ണാടകയെ കുറ്റപ്പെടുത്തുമ്പോള്‍ മൂന്നുവിരല്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തിയവരുടെ നെഞ്ചിന് നേരെയാണെന്ന് ഓര്‍ക്കണം.
കേരളവും കര്‍ണാടകയും ഒരേ ദിവസമാണ് രൂപീകൃതമായത്. കേരളം ബലം പിടിച്ചാണ് കന്നഡികര്‍ ഏറെയുള്ള കാസര്‍കോടിനെ സ്വന്തമാക്കിയത്. മംഗലാപുരത്ത് 17 മെഡിക്കല്‍ കോളേജുകള്‍, എട്ടോളം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍. കാസര്‍കോടിന്റെ വികസനത്തിനോ ആരോഗ്യമേഖലക്കോ ഒരു പരിഗണനയും നല്‍കാന്‍ കേരളം ശ്രദ്ധിച്ചിട്ടില്ല. കാസര്‍കോടിനെ ഒരു തെമ്മാടിക്കുഴിയെ പോലെ അവഗണിക്കുന്നതായിരുന്നു പതിവ്. ജനാധിപത്യത്തില്‍ കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നാണല്ലോ. സംസ്ഥാനം രൂപംകൊണ്ടിട്ട് ആറരപതിറ്റാണ്ടാകാന്‍ പോകുന്നു. നിയമസഭയിലോ ലോക്‌സഭയിലോ കാസര്‍കോടിന്റെ കരച്ചില്‍ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുസഭകളിലും ചെന്നിരുന്നവര്‍ കരയാന്‍ കഴിയാത്തവരായിരുന്നില്ല.
ആദ്യ ലോക്‌സഭ മുതല്‍ 1971 വരെ ലോക്‌സഭയില്‍ കാസര്‍കോടിനെ പ്രതിനിധീകരിച്ചത് എ.കെ. ഗോപാലനായിരുന്നു. ഇന്നത്തെ കേരളമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു തുടര്‍ന്നുള്ള എം.പി. തുടര്‍ന്ന് കോണ്‍ഗ്രസുകാരനായ ഐ. രാമറൈയും ലോക്‌സഭയിലെത്തി. സിപിഎമ്മുകാരായ രാമറൈ 12 വര്‍ഷവും ടി. ഗോവിന്ദന്‍ ഒരുവര്‍ഷവും പി. കരുണാകരന്‍ അഞ്ചുവര്‍ഷവും ലോക്‌സഭാംഗമായി. ഇപ്പോള്‍ കോണ്‍ഗ്രസുകാരനായത് രാജ്‌മോഹന്‍ ഉണ്ണിത്താനും.
കേരള മന്ത്രിമാരായി സി.ടി. അഹമ്മദലിയും എ. സുബ്ബറാവുവും ഭരിച്ചു. ഇപ്പോള്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ഈ ജില്ലക്കാരനാണ്. ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍പ്പെട്ട നീലേശ്വരം മണ്ഡലത്തില്‍ (ഇപ്പോള്‍ തൃക്കരിപ്പൂര്‍) നിന്നാണ് ജയിച്ചത്. എന്നിട്ടുമെന്തേ കാസര്‍കോടിന് ഒരു സ്‌പെഷ്യാലിറ്റി ആശുപത്രിപോലും നല്‍കാന്‍ കഴിയാത്തത്. കൊറോണയുടെ കാലത്തുപോലും ഡയാലിസ് സംവിധാനം പോലും ഒരുക്കാന്‍ കഴിഞ്ഞില്ല. ഇതൊക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യാമായിരുന്നില്ലെ. ഇപ്പോള്‍ മംഗലാപുരത്തെ ഒരു സ്‌പെഷ്യാലിറ്റി ആശുപത്രി ഉടമ അഞ്ച് ഡയാലിസ് യൂണിറ്റ് നല്‍കുന്നു. കൊറോണ ഭീതി ഒഴിഞ്ഞാല്‍ തിരിച്ച് നല്‍കണം. ഇത്രയും വലിയ നാണക്കേട് വേറെയുണ്ടോ?
കണ്ണും പൂട്ടി ധൂര്‍ത്തടിക്കുന്ന ഭരണമാണ് എന്നും എപ്പോഴും. പഞ്ഞപ്പാട്ട് പാടുന്ന ധനമന്ത്രിയാണ് ഹെലികോപ്റ്ററിന് ഒന്നരകോടി അഡ്വാന്‍സ് നല്‍കിയത്. വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കും! ഏതായാലും തലപ്പാടി ഗേറ്റ് തുറക്കണമെന്ന് ഉത്തരവില്‍ സുപ്രീം കോടതിപോലും തയ്യാറായില്ല. ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നാണ് ഉപദേശിച്ചത്. അതിലൊരു തീരുമാനം വരട്ടെ.
കര്‍ണാടക നമുക്ക് ശത്രുവല്ല. കര്‍ണാടകത്തെ ശത്രുവാക്കിയാല്‍ വടക്കന്‍ കേരളത്തിന്റെ അണ്ണാക്ക് അടയും. അരിയും പച്ചക്കറിയും എന്നുവേണ്ട സര്‍വസ്വവും കര്‍ണാടകയില്‍ നിന്നെത്തണം. മാത്രമല്ല, ലക്ഷക്കണക്കിന് മലയാളി യുവാക്കളുടെ ഉപജീവനമാര്‍ഗവും കര്‍ണാടകത്തില്‍ നിന്നാണ്. കന്നഡികരെ കുറ്റപ്പെടുത്തുന്നത് തലമറന്ന് എണ്ണതേക്കലാണെന്ന് ഓര്‍ക്കേണ്ടതാണ്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോടിനായി കേസ് പറയുന്നത് സ്വാഭാവികമാണ്. അത് മാത്രം പോര. മുന്‍ഗാമികള്‍ മറന്ന കാസര്‍കോടിന്റെ താല്പര്യം സംരക്ഷിക്കാന്‍ പദവി പ്രയോജനപ്പെടുത്തണം. അതോടൊപ്പം ഗേറ്റ് തുറക്കുന്നതിനോട് കര്‍ണാടകയിലെ കോണ്‍ഗ്രസുകാരുടെ അഭിപ്രായവും തേടണം.
















