മര്‍ഗോവ: മികച്ച കളിക്കാരും പരിശീലകരും എത്തിയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ പ്രൊഫഷണലായെന്ന് എടികെ മുഖ്യ പരിശീലകന്‍ അന്റോണിയോ ഹബാസ്. ഐഎസ്എല്‍ ട്രോഫി രണ്ട് തവണ നേടിയ ഏക പരിശീലകനാണ് ഹബാസ്. ശനിയാഴ്ച മര്‍ഗോവയില്‍ ചെന്നൈയിനെ വീഴ്‌ത്തി എടികെ കിരീടം ചൂടിയതോടെയാണ് ഹബാസിന് ഈ ബഹുമതി സ്വന്തമായത്. 2014 ല്‍ നടന്ന പ്രഥമ ഐഎസ്എല്ലിനും ഹബാസ് എടികെയ്‌ക്ക് കിരീടം സമ്മാനിച്ചിരുന്നു.
2014 ല്‍ നേടിയ വിജയത്തേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഇപ്പോഴത്തെ കിരീട വിജയം. കാരണം ഐഎസ്എല്‍ പഴയ ഐഎസ്എല്‍ അല്ല. മികച്ച കളിക്കാരും പരിശീലകരും കൂടുതല്‍ ടീമുകളുമൊക്കെ എത്തിയതോടെ കൂടുതല്‍ പ്രൊഫഷണലായെന്ന് ഹബാസ് പറഞ്ഞു. എടികെയുടെ കിരീട വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫറ്റോര്‍ഡയിലെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ചാണ് എടികെ ചാമ്പ്യന്മാരായത്. ഇതോടെ ഐഎസ്എല്ലിന്റെ ആറു വര്‍ഷത്തെ ചരിത്രത്തില്‍ മൂന്ന് തവണ കിരീടം ചൂടിയ ഏക ടീമെന്ന റെക്കോഡ് എടികെയ്‌ക്ക് സ്വന്തമായി. നേരത്തെ 2014-15 സീസണിലും 2017-18 സീസണിലും എടികെ കിരീടം നേടിയിരുന്നു.
കൂട്ടായ ശ്രമമാണ് എടികെയുടെ വിജയത്തിന് ആധാരം. സീസണിന്റെ തുടക്കത്തില്‍ പ്രമുഖ താരങ്ങളുടെ പരിക്ക് ടീമിനെ അലട്ടി. എന്നാല്‍ കൂട്ടായ പരിശ്രമത്തില്‍ കിരീടം നേടാനായെന്ന് ഹബാസ് വെളിപ്പെടുത്തി.
ഫൈനലിന്റെ ആദ്യ പകുതിയുടെ തുടക്കത്തില്‍ ഞങ്ങള്‍ ചെന്നൈയിനെക്കാള്‍ ഭംഗിയായി കളിച്ചു. പക്ഷെ റോയ് കൃഷ്ണയ്‌ക്ക് പരിക്കേറ്റതോടെ ടീം സമ്മര്‍ദത്തിലായി. രണ്ടാം പകുതിയില്‍ ടീമിന് നന്നായി കളിക്കാനായില്ല. എന്നിരുന്നാലും വിജയം നേടാനായെന്ന് ഹബാസ് കൂട്ടിച്ചേര്‍ത്തു.
















