തിരുവനന്തപുരം: അമ്മേ, നാരായണാ. ദേവീ, നാരായണാ. ഭദ്രേ,നാരായണാ… നാമജപങ്ങളാലും ദേവീസ്തുതികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ അമ്മയ്‌ക്ക് പൊങ്കാലഅര്‍പ്പിച്ച് ആത്മനിര്‍വൃതി നേടിയത് ഭക്തലക്ഷങ്ങള്‍.
ഇന്നലെ രാവിലെ 10.20ഓടെ തോറ്റംപാട്ടിലെ പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാടിക്കഴിഞ്ഞയുടന്‍ ശ്രീകോവിലില്‍ നിന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി. ഈശ്വരന്‍ നമ്പൂതിരിക്ക് കൈമാറി. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നശേഷം ദീപംസഹമേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിക്ക് നല്‍കി. തുടര്‍ന്ന് പാട്ടുപുരയ്‌ക്ക് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നു. ഇതിന് ശേഷം ഭക്തര്‍ക്ക് അടുപ്പുകത്തിക്കാനുള്ള അറിയിപ്പായി ചെണ്ടമേളവും വായ്‌ക്കുരവയും ഉണര്‍ന്നു. ഇതോടെ ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകളില്‍ അഗ്നി പകര്‍ന്നു.
ശനിയാഴ്ച രാവിലെ മുതല്‍ പൊങ്കാലയിടാനുള്ളവര്‍ നഗരം കീഴടക്കി. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളെല്ലാം പൊങ്കാല കലങ്ങളാല്‍ നിറഞ്ഞിരുന്നു. പ്രധാന റോഡുകള്‍ക്കൊപ്പം ഇടവഴികളില്‍ വരെ അടുപ്പുകള്‍ നിരന്നു. വിദൂരങ്ങളില്‍ നിന്നു വന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി തലസ്ഥാന നഗരം ആതിഥ്യമരുളി. ദര്‍ശനത്തിനും നീണ്ട നിരയായിരുന്നു.
ശര്‍ക്കരപ്പായസം, വെള്ളപ്പായസം, തെരളി, മണ്ടപ്പുറ്റ് തുടങ്ങിയ നിവേദ്യങ്ങളാണ് ഭക്തര്‍ ദേവിക്കായി തയാറാക്കിയത്. നേര്‍ച്ചയുടെ ഭാഗമായി 101 കലത്തില്‍ വരെ പൊങ്കാല അര്‍പ്പിച്ച ഭക്തരുമുണ്ട്. ഉച്ചയ്‌ക്ക് 2.10ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൂജാരിമാര്‍ തീര്‍ത്ഥജലം തളിച്ചതോടെ തങ്ങളുടെ നിവേദ്യം ആറ്റുകാല്‍ അമ്മ സ്വീകരിച്ചെന്ന സംതൃപ്തിയുമായി ഭക്തര്‍ മടങ്ങി.
തന്റെ ഭര്‍ത്താവായ കോവിലനെ വധിച്ചതിന് രൗദ്രഭാവം പൂണ്ട കണ്ണകീ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്നു. രൗദ്രഭാവവുമായി വരുന്ന ദേവിയെ ഭക്തജനങ്ങള്‍ പൊങ്കാലയിട്ട് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഐതിഹ്യം.
















