മങ്കൊമ്പ്: കുട്ടനാട്ടില്‍ വീണ്ടും വിഷംകലക്കി മത്സ്യബന്ധനം വ്യാപകമാകുന്നു. പുളിങ്കുന്ന്, രാമങ്കരി, വെളിയനാട്, കാവാലം, കൈനകരി പ്രദേശങ്ങളിലെ പ്രധാന ജലാശയങ്ങളെല്ലാം ഇതോടെ കടുത്ത മലിനീകരണത്തിന്റെ പിടിയിലമര്‍ന്നു. രാത്രി കാലങ്ങളിലാണ് ഇത്തരം മത്സ്യബന്ധനം വ്യാപകമായി നടക്കുന്നത്.
തുരിശ്, കരാട്ടെ തുടങ്ങിയ മാരകപദാര്‍ത്ഥങ്ങള്‍ കിഴി കെട്ടി വെള്ളത്തിലേക്കിടും. ഇതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വിഷാംശം ആ പ്രദേശമാകെ പരക്കുകയും അവിടെയുള്ള മത്സ്യസമ്പത്താകെ വലയില്‍പ്പെടുകയോ അല്ലെങ്കില്‍ നശിച്ചു പോകുന്നതിനോ കാരണമാകുകയും ചെയ്യും.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ നേട്ടമുണ്ടാക്കാനുള്ള ഈ കുത്സിത മാര്‍ഗം ഒരു പ്രദേശത്തെ മത്സ്യസമ്പത്ത് പൂര്‍ണമായും ഇല്ലാതാക്കുകയും, ആറുകളും തോടുകളും വിഷമയമാക്കുകയും ചെയ്യുന്നു. വേനല്‍ കടുക്കുകയും പൈപ്പുവെള്ളത്തിന്റെ ക്ഷാമം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ കുട്ടനാട്ടില്‍ വിഷം കലക്കിയുള്ള മത്സ്യബന്ധനം സാധാരണക്കാരായ ജനങ്ങള്‍ക്കും മത്സ്യസമ്പത്തിനും പുറമെ ജലാശയങ്ങളുടെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യുകയാണ്.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചതോടെ ഇവിടെ ജലനിരപ്പ് തന്നെ വളരെ താഴ്ന്ന നിലയിലാണ്. ഇതിനു പുറമെ ജലാശയങ്ങളില്‍ പോള തിങ്ങി നിറഞ്ഞിരിക്കുന്നതും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. ഇത്തരം അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളോ മറ്റ് അധികൃതരോ തയാറാകുന്നില്ല.
















