ശ്രീകണ്ഠപുരം: ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഒത്തുകളിയില്‍ നഗരസഭയില്‍ വികസന മുരടിപ്പ്. നഗരസഭ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ശ്രീകണ്ഠപുരം നഗരസഭയിലെ വികസന മുരടിപ്പ് പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ വികസന പിന്നോക്കാവസ്ഥയ്ക്ക് സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫിന്റെ അവഗണനയാണ് കാരണമെന്ന് യുഡിഎഫ് നേതൃത്വം പറയുമ്പോള്‍ യുഡിഎഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണ് വികസന മരടിപ്പിന് കാരണമെന്നാണ് എല്‍ഡിഎഫ് നേതൃത്വം ആരോപിക്കുന്നത്. എന്നാല്‍ ഇരുമുന്നണികളും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഭരണം നടത്തി ജനവഞ്ചനയാണ് കഴിഞ്ഞ 5 വര്‍ഷക്കാലം നടത്തിയതെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പ്രളയത്തിന്റെ ദുരിതം പേറിയ മലയോര നഗരത്തെ പൂര്‍വസ്ഥിതിയിലെത്തിക്കുന്നതിനും ജനങ്ങള്‍ക്ക് യഥാസമയം സഹായങ്ങളെത്തിക്കാനും ഒന്നും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം പഞ്ചായത്തായിരുന്ന കാലത്തെ അപേക്ഷിച്ച് ഒരു ചുവട് പോലും മുന്നോട്ട് പോകാന്‍ ശ്രീകണ്ഠപുരത്തിനായിട്ടില്ലെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. വീടുകളില്‍ ടോയ്ലറ്റ് സൗകര്യം ഒരുക്കുന്ന കാര്യത്തിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുന്ന കാര്യത്തിലും പിഎംഎവൈയില്‍ ഉല്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിലും കടുത്ത അവഗണനയാണ് പഞ്ചായത്ത് ഭരണസമിതി കൈക്കൊണ്ടതെന്ന് ജനങ്ങള്‍ പറയുന്നു. നാല് വര്‍ഷം മുമ്പ് പഞ്ചായത്ത് മാറി നഗരസഭ രൂപം കൊളളുമ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു നഗരസഭാ പരിധിയിലെ ജനങ്ങള്‍. എന്നാല്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒരുപോലെ വികസന കാര്യത്തില്‍ ഒത്തുകളിയും ഉദാസീനതയും കാണിച്ചത് വികസന മുന്നേറ്റത്തിന് തടസ്സമായി മാറുകയായിരുന്നു.
കൂട്ടുമുഖത്ത് സിഎച്ച്സിയില് കിടത്തിച്ചികിത്സ ആരംഭിക്കാന്‍ നഗരസഭയുടെ കെടുകാര്യസ്ഥത കാരണം ഇതുവരെ സാധിച്ചിട്ടില്ല. ശ്രീകണ്ഠപുരം സ്കൂളിനെ ഹൈടെക് ആക്കാന്‍ 5 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പുറമേ കേന്ദ്രം ആര്‍എംഎസ്എ ഫണ്ടായി 27 ലക്ഷവും നല്കി. ഇതൊക്കെ ഭരണ-പ്രതിപക്ഷങ്ങളുടെ കഴിവുകേടു കാരണം ലാപ്സായെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ചെയര്‍മാന്റെ നാടായ ചേപ്പറമ്പിലെ ശ്മശാനം ഗ്യാസ് ശ്മശാനമാക്കി മാറ്റുമെന്ന പ്രഖ്യാപനവും നടപ്പായില്ല. പഞ്ചായത്ത് ആയിരുന്ന കാലത്തേ പ്രൊജക്ട് അംഗീകരിച്ചിരുന്നു. ഇതിന് പാരിസ്ഥിതിക അനുമതി പോലും നേടാനായില്ലെന്നാണ് ജനം പറയുന്നു. പദ്ധതി നടപ്പാകാത്തത് ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. 2018-19 വര്‍ഷത്തില്‍ നഗരസഭ വെറും 34.12 ശതമാനം തുകയാണ് ചെലവിട്ടത്. ആസൂത്രണം ചെയ്ത 266 പദ്ധതികളില്‍ 99 എണ്ണം പരാജയപ്പെട്ടു. 18 കോടി രൂപയില്‍ 6.44 കോടിയാണ് ചെലവഴിച്ചത്.
പ്രളയം അടിമുടി തകര്‍ത്ത നഗരത്തിന് വരും വര്‍ഷങ്ങളിലും ആശങ്ക ബാക്കിയുണ്ട്. ഇത്തവണത്തെ പ്രളയത്തില്‍ വ്യാപാര മേഖലയ്ക്ക് മാത്രം 15 കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. വ്യാപാരികളുടെ കണക്കില്‍ ഇത് 40 കോടിയാണ്. വരും കാലത്ത് ഇത്തരം പ്രതിസന്ധി ഒഴിവാക്കാന്‍ കൂടുതല്‍ മുന്‍ കരുതല്‍ ആവശ്യമാണ്. അഭയമൊരുക്കിയ സ്കൂളുകളില്‍ കൂടുതല്‍ ടോയ്ലറ്റുകള് നിര്‍മ്മിക്കാനാകണം. പൊതുസ്വകാര്യ ഉടമസ്ഥതയില്‍ ഗോഡൗണുകള്‍ നിര്‍മ്മിച്ചാല്‍ ഇനി വെള്ളം കയറിയാല്‍ സാധനങ്ങള്‍ അവിടേക്ക് നീക്കാനാകും.എന്നാല്‍ ഇതിനൊന്നും പദ്ധതികളോ പരിപാടികളോ കഴിഞ്ഞ നാലരവര്‍ഷക്കാലത്തിനിടയില്‍ നടന്നില്ല.
നഗരത്തില്‍ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. നെടിയേങ്ങ വില്ലേജില്‍ കാവുമ്പായി ഒഴികെ കൊടുംവരള്‍ച്ചയാണ്. മടമ്പത്തെ ഡാമിനെ ആശ്രയിച്ച് വിപുലമായ പദ്ധതി നടപ്പാക്കിയാല്‍ പരിഹാരം കാണാനാകുമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അതിനും നഗരസഭ തയ്യാറായിട്ടില്ല. പ്രളയത്തില്‍ പുഴ നികന്നതിനാല്‍ വെള്ളത്തിന്റെ സംഭരണ ശേഷിയും കുറവാണ്. മണല്‍ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യ സംഭരണവും നഗരത്തെ വലയ്ക്കുന്നുണ്ട്. കോട്ടൂര്‍ വയലിലെ മൂന്നരയേക്കര് സ്ഥലത്ത് ആധുനിക അറവുശാലയടക്കം ജൈവവൈവിദ്ധ്യ പ്ലാന്റ് നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കാനായില്ല. ജീവനക്കാരുടെ കുറവും വികസനത്തെ പിന്നോട്ടടിപ്പിക്കുന്നതായി പറയപ്പെടുന്നു. ഇതുവരെ കൃഷി ഓഫീസറുടെ കസേരയില്‍ മാത്രം 14 പേരാണ് മാറിമാറി വന്നത്. പല വകുപ്പുകളിലും ഇതാണ് അവസ്ഥ. ഇത്തരം പ്രശ്നങ്ങള്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്നു. വരുമാനക്കുറവും വികസനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓരോ വര്‍ഷവും പകുതി തുകയാണ് നഗരസഭ ലാപ്സാക്കി കളയുന്നത്. രണ്ട് കോടി രൂപയോളം കഴിഞ്ഞ വര്‍ഷം നഷ്ടപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കെതിരെ നഗരസഭയ്ക്കകത്ത് പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: