പാലാഴിമഥനവുമായി ബന്ധപ്പെട്ടതാണ് ശിവരാത്രിയുടെ മറ്റൊരൈതിഹ്യം. ശ്രീപരമേശ്വരന്റെ ലോകകൃപയാണല്ലോ ഹാലാഹലത്തെ കൈക്കുമ്പിളില്‍ സ്വീകരിച്ച് പാനംചെയ്യാന്‍ അവിടുത്തെ പ്രേരിപ്പിച്ചത്! ആ ദിനമാണത്രേ ശിവരാത്രിയായിആഘോഷിക്കപ്പെടുന്നത്.
മാഹാത്മ്യം
സര്‍വവ്രതങ്ങളിലും വെച്ച് ഏറ്റവും മഹത്ത്വമേറിതാണ് ശിവരാത്രിവ്രതം. അശ്വമേധം പോലുള്ള യാഗങ്ങള്‍ കൊണ്ടുപോലും നേടാനാവാത്ത ഫലം ഈ വ്രതത്തിലൂടെ നേടാനാവുെ ന്നാണ് പുരാണോക്തി. എന്നുമാത്രമല്ല ഏറ്റവും കൊടിയ പാപംപോലും ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഇല്ലാതാകുന്നു. പിതൃബലി അര്‍പ്പിക്കാനും ഈ ദിനം വിശിഷ്ടമാണെന്നാണ് വിശ്വാസം. എന്നാല്‍ ശിവരാത്രി വ്രതത്തിന്റെ പരമപ്രയോജനം ചിത്തശുദ്ധിയും മോക്ഷപ്രാപ്തിയുമാണ്. ഉടുക്കാന്‍ പുലിത്തോല്‍ (അഥവാ ആനത്തോല്‍), ദേഹത്തണിയാന്‍ ചുടലഭസ്മം, ഭിക്ഷാപാത്രമായി തലയോട്ടി, മുടിയാകട്ടെ ജടാകലാപം, കഴുത്തിലണിയാന്‍ സര്‍പ്പഹാരം ഇങ്ങനെ ഏതു വിധത്തില്‍ നോക്കിയാലും ഭക്തനില്‍ പരമവിരക്തിയുണരാന്‍ വേണ്ടതെല്ലാം ആ ശിവസങ്കല്പത്തിലുണ്ട്.
സര്‍വേ ശ്വരത്വേ സതി ഭസ്മശായിനേ
ഉമാപതിത്വേ സതി ചോര്‍ധ്വരേ തസേ
വിത്തേ ശഭൃത്യേ സതി ചര്‍മ വാസസേ
നിവൃത്തരാഗായ നമസ്തപസ്വിനേ
എന്ന ശ്ലോകം ഭഗവാന്റെ വൈരാഗ്യഭാവത്തെ വെളിവാക്കുന്നുണ്ട്. പരമേശ്വരന്റെ ഈ ഭാവത്തെയും രൂപത്തെയും ഭക്തിയോടെ ഉപാസിക്കുന്നവര്‍ക്ക് ചിത്തശുദ്ധിയും വിഷയവൈരാഗ്യവും തത്ത്വജ്ഞാനവും നല്‍കി ഭഗവാന്‍ അനുഗ്രഹിക്കുന്നു. തത്ത്വജ്ഞാനത്തിലാവട്ടെ, മോക്ഷം സിദ്ധിച്ചു. അങ്ങനെ ഭവന്‍ ഭവാന്തകനാകുന്നു, രുദ്രന്‍ മൃഡനായിത്തീരുന്നു, സംഹാരമൂര്‍ത്തിയായ ഭഗവാന്‍ശിവനായി ഭവിക്കുന്നു. തിങ്കള്‍ക്കലാധരന്‍ തന്റെ പാദപങ്കജങ്ങള്‍ കുമ്പിടുന്നവരെ എപ്പോഴും തന്നോടു ചേര്‍ക്കുന്നു! ഭക്തഹൃദയത്തില്‍ അഭയങ്കരനായി അവിടുന്ന് വാണരുളുന്നു. ആദികിരാതനായ ആ സ്വാമി തന്റെ മനഃകാന്താരസീമാന്തരത്തില്‍ വിഹരിച്ച് മാത്സര്യമോഹാദി മൃഗങ്ങളെ ഹനിച്ച് മൃഗയാവിനോദത്തിലേര്‍പ്പെടാന്‍ ഇടയാവണേ എന്നാണ് ഭക്തന്റെ ഹൃദയംഗമമായ പ്രാര്‍ഥന. ആശുതോഷനായ ഭഗവാന്‍ എങ്ങനെ ആ പ്രാര്‍ഥന ചെവിക്കൊള്ളാതിരിക്കും! ജ്ഞാനവൈരാഗ്യമൂര്‍ത്തിയായ ഭഗവാന്‍, തന്നെ ധ്യാനിച്ച് വ്രതമെടുക്കുന്നവര്‍ക്ക് എന്തെന്തു നല്‍കില്ല! ശിവരാത്രി നാളില്‍ സ്വയമറിയാതെയെങ്കിലും ശിവക്ഷേത്രദര്‍ശനമോ ശിവപൂജയോ ചെയ്യുന്നയാള്‍ ശിവപ്രീതിയ്‌ക്ക് പാത്രമാവും എന്ന് പുരാണങ്ങള്‍ ശിവരാത്രി മാഹാത്മ്യത്തെ ഘോഷിക്കുന്നു.
എന്നിരിക്കെ ഭഗവാനില്‍ സ്വയം സമര്‍പ്പിച്ച് ശിവരാത്രിനാളില്‍ ഭക്തിയോടെ വ്രതമെടുക്കുന്നവരുടെ കാര്യം എന്തു പറയാനാണ്! അവര്‍ തീര്‍ച്ചയായും മുക്തന്മാരായി ഭവിക്കും എന്നു താത്പര്യം. അതുകൊണ്ട് ആലസ്യമേലാതെ ശിവരാത്രിവ്രതം അനുഷ്ഠിക്കണം. അജ്ഞാനാന്ധ്യം പേറുന്ന ജാഡ്യദിനങ്ങള്‍ ഇനി നമുക്കു വേണ്ട , ജ്ഞാനപ്രഭ വിതറുന്ന ശിവദിനങ്ങളാണ് വേണ്ടത്. അതിനായി ജഗന്മംഗളകാരകനായ ഭഗവാനെ ശരണം പ്രാപിക്കാം.
( അവസാനിച്ചു)
















