കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.കമലം (97) അന്തരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കരുണാകരൻ മന്ത്രിസഭയിൽ 82 മുതൽ 87 വരെ സഹകരണ മന്ത്രിയായിരുന്നു കമലം. വനിതാ കമ്മിഷൻ ചെയർപേഴ്സൺ, കെപിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളിൽ ഏഴുപതിറ്റാണ്ടോളം കർമനിരതയായിരുന്നു കമലം.
1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരായി കോഴിക്കോട് സംഘടനാ കോൺഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോൾ കമലവും പങ്കാളിയായി. തുടർന്ന് അറസ്റ്റിലായ കമലം ജയിൽവാസവും അനുഷ്ഠിച്ചു.
പരേതനായ മാമ്പറ്റ സാമിക്കുട്ടിയാണ് ഭർത്താവ്. എം.യതീന്ദ്രദാസ്, പത്മജ ചാരുദത്തൻ, എം.മുരളി, എം.രാജഗോപാൽ, എം.വിജയകൃഷ്ണൻ എന്നിവർ മക്കളാണ്.
















