ന്യൂദല്‍ഹി: സെന്‍സസ് അട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സെന്‍സസ് അലങ്കോലമാക്കാന്‍ മുതിര്‍ന്നാല്‍ അങ്ങനെ ചെയ്യുന്നവര്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്രം വ്യക്തമാക്കി.
സെന്‍സസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ 1948ലെ സെന്‍സസ് നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സെന്‍സസ് ലോകത്തെ ഏറ്റവും വലിയ സ്ഥിതി വിവരക്കണക്കും ഭരണപരമായ നടപടിയുമാണ്. 30 ലക്ഷം ഉദ്യോഗസ്ഥരെ ഉപയോഗിച്ച്, 8700 കോടി രൂപ ചെലവിട്ടാണ് സെന്‍സസ് നടത്തുന്നത്, ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സെന്‍സസിന് മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ഓണ്‍ലൈനിലും വിവരങ്ങള്‍ സമര്‍പ്പിക്കാം, വക്താവ് വ്യക്തമാക്കി.
സെന്‍സസുമായി ബന്ധപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കരുതെന്ന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. പൗരത്വ നിയമ ഭേദഗതിക്കു പിന്നാലെ സെന്‍സസ് വിഷയത്തിലും കേന്ദ്രവുമായി ഏറ്റുമുട്ടി ഒരു വിഭാഗത്തിന്റെ കാവല്‍ക്കാരാണെന്ന് വരുത്തി വോട്ട് തട്ടാനുള്ള നീക്കവുമായാണ് പിണറായി സര്‍ക്കാര്‍ നീങ്ങുന്നത്.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കാനുള്ള കേന്ദ്ര നടപടിയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ കേരള സര്‍ക്കാര്‍, സെന്‍സസ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ ജനങ്ങള്‍ ജനന തീയതി, മാതാപിതാക്കളുടെ ജന്മസ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കരുതെന്ന് നിര്‍ദേശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് ചില സുപ്രധാന വിവരങ്ങള്‍ നല്‍കരുതെന്ന് പൗരന്മാരോട് നിര്‍ദേശിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്നാണ് നിയമജ്ഞര്‍ കരുതുന്നത്.
















