നൂറനാട് : ശബരിമല ദേവസ്വം കൗണ്ടറിൽ നിന്നും വാങ്ങിയ അരവണ പായസത്തിനുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി. നൂറനാട് പാലമേൽ മറ്റപ്പള്ളി കുളത്തിൻത്തറയിൽ ഗോപിനാഥൻപിള്ളയുടെ ചെറുമകൻ കിരൺ വാങ്ങിയ രണ്ടു ടിൻ അരവണയിൽ ആദ്യ ടിന്നിനുള്ളിലാണ് ചത്ത പല്ലിയെ കണ്ടത്.
കിരണും കൂട്ടുകാരും തിരുവാഭരണ ഘോഷയാത്രക്കൊപ്പം ശബരിമല ദർശനം നടത്തി മടങ്ങവെയാണ് അരവണ വാങ്ങിയത്. ഇതിൽ ഒരു ടിൻ വീട്ടിലുള്ളവർക്ക് പ്രസാദമായി കൊടുക്കുവാൻ സ്പൂൺ ഉപയോഗിച്ചു കോരി എടുക്കുന്നതിനിടയിലാണ് അരവണയുടെ നടുഭാഗത്തായി പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടത്. ജഡം കണ്ടെത്തിയ അരവണ ടിൻ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ശബരിമലയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് അരവണക്കാണ്. അതു കൊണ്ടു തന്നെ വരുമാനത്തിലും അരവണ വില്പനയിൽ റിക്കാർഡ് വരുമാനമാണ് നേടിയത്.
അരവണ തയ്യാർ ചെയ്യുന്ന സ്ഥലത്ത് വച്ച് സംഭവിച്ച ഗുരുതരമായ ഭക്ഷ്യ സുരക്ഷാവീഴ്ചയാണിത്. ഇതേക്കുറിച്ച് സമഗ്രമായ അന്വോഷണം നടത്തണമെന്നും, സംഭവത്തിൽ അട്ടിമറി നടന്നിരിക്കാമെന്നും അയ്യപ്പഭക്തർ പറയുന്നു. ശബരിമലയുടെ പരിപാവനമായ ആചാരങ്ങളെ കളങ്കപ്പെടുത്തുവാൻ ബോധപൂർവ്വമായ അട്ടിമറി ശ്രമം ഇതിനു പിന്നിൽ നടന്നിരിക്കാമെന്നും അയ്യപ്പ വിശ്വാസികൾ ആശങ്കപ്പെടുന്നു. ശബരിമലയിൽ സംഭവിക്കുവാൻ പാടില്ലാത്ത ഒന്നാണ് സംഭവിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ വിശദമായി ചോദ്യം ചെയ്ത് യാഥാർത്ഥ്യം വിശ്വാസികളെ ബോധ്യപ്പെടുത്താൻ ദേവസ്വം ബോർഡും സർക്കാരും ബാധിസ്ഥരാണ്.
പത്ത് വർഷം മുമ്പുവരെ അരവണ നിർമ്മാണം ലേലത്തിൽ പിടിക്കുന്ന വ്യക്തികൾക്ക് നിർമ്മാണം, വിതരണം എന്നിവയുടെ അവകാശം കൈമാറുന്ന രീതിയാണ് തുടർന്നു വന്നിരുന്നത്. നൂറനാട് സ്വദേശി ലേലം പിടിച്ച വർഷം അരവണ ടിന്നിനുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തിയതിനെത്തുടർന്നാണ് കരാറുകാരനെ നീക്കം ചെയ്ത് അരവണ നിർമ്മാണവും വിതരണവും ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.
















