പറവൂര്‍: കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ജി.ഡി ഷിജുവിനെതിരെ വാര്‍ത്ത നല്‍കിയതിന് ജന്മഭൂമി ലേഖകന് സിപിഎമ്മിന്റെ വധഭീഷണി. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഷിജുവിനോട് വിശദീകരണം ചോദിച്ച് ആലങ്ങാട് ഏരിയ കമ്മിറ്റി നോട്ടീസയച്ച വാര്‍ത്ത നല്‍കിയതിനാണ് ജന്മഭൂമി ലേഖകനായ ശശി പെരുമ്പടപ്പിലിനെതിരെ സിപിഎം ഗുണ്ടകള്‍ വധ ഭീഷണി മുഴക്കിയിരിക്കുന്നത്.
കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ വാര്‍ത്ത എഴുതിയാല്‍ വെട്ടിക്കൊന്നുകളയുമെന്ന് വധഭീഷണി മുഴക്കി സിപിഎം ഗുണ്ടകള്‍ ശശിയുടെ വീട്ടിലെത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ കൂട്ടാളികളായ സംഘമാണ് ശശിയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കിയത്. ഇതിനെതിരെ ആലുവ റൂറൽ എസ്‌പിക്ക് ശശി പരാതി നൽകി.
സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ ഷിജുവിനെതിരെ വ്യാപകമായ അഴിമതി, കൈക്കൂലി വാങ്ങുന്നു എന്നീ പരാതികളെ തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷിജുവിനെതിരെ ഏരിയ കമ്മിറ്റിയുടെ നടപടി ഉണ്ടായത്. അനുമതി ഇല്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇട്ടു കൊടുക്കുക, കാല്‍ചിറകുളം നികത്തിയതുമായി ബന്ധപ്പെട്ടുള്ള അഴിമതി, വയന്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കല്‍ എന്നിവയിലൂടെ ലക്ഷങ്ങളാണ് ഷിജു കൈപ്പറ്റിയതെന്ന ആരോപണം ശക്തമാണ്.
പഞ്ചായത്ത് പ്രസിഡന്റ് ആയതിന് ശേഷമുള്ള ഷിജുവിന്റെ സ്വത്തിനെ സംബന്ധിച്ച് പാർട്ടി തലത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും പാർട്ടി പ്രവർത്തകർക്കിടയിൽ ഉയർന്നു വന്നിട്ടുണ്ട്. പാർട്ടി പ്രവർത്തകനായ വ്യക്തിക്കെതിരെ പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് ഗൂഢാലോചന നടത്തി സമരം നടത്തിയ സംഭവത്തിലും ഷിജുവിനെതിരെ പരാതി ഉയർന്നിട്ടുണ്ട്.
















