കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഒരു എതിരാളി ആകുന്നില്ലെന്ന് ചരിത്രകാരൻ രാമചന്ദ്രഗുഹ. വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചതിലൂടെ മലയാളികൾ വലിയ ദുരന്തമാണ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പാട്രിയോട്ടിസം വെർസസ് ജിംഗോയിസം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രാമചന്ദ്രഗുഹ.
രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായ പ്രശ്നങ്ങളില്ല. അദ്ദേഹം വളരെ മാന്യനാണ്. നന്നായി പെരുമാറുന്നു. എന്നാല്‍ കഠിനാധ്വാനം ചെയ്തു പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിക്കെതിരേ പിടിച്ചുനില്‍ക്കാന്‍ പോലും ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ രാഹുലിനു കഴിയില്ലെന്നും ഗുഹ പറഞ്ഞു. യുവ ഇന്ത്യക്ക് ഒരു കുടുംബത്തിലെ അഞ്ചാം തലമുറക്കാരനെ ആവശ്യമില്ല. കേരളം ഇന്ത്യക്കായി വലിയ കാര്യങ്ങള്‍ ചെയ്തിട്ടുള്ള സംസ്ഥാനമാണ്. രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചതിലൂടെ കേരളം വലിയ മണ്ടത്തരമാണ് കാട്ടിയത്. 2024-ലും അദ്ദേഹത്തെ മലയാളികള്‍ ജയിപ്പിച്ചാല്‍ നരേന്ദ്ര മോദിക്ക് അത് സഹായകമാകുമെന്ന് ഗുഹ പറഞ്ഞു.
നരേന്ദ്ര മോദിയുടെ വലിയ നേട്ടം രാഹുല്‍ ഗാന്ധിയാണ്. സ്വാതന്ത്ര്യ സമരകാലത്ത് മഹത്തായ പാർട്ടിയായിരുന്ന കോൺഗ്രസ് ഇന്ന് ദയനീയമായ ഒരു കുടുംബ പ്രസ്ഥാനമായി മാറി. മോദി സ്വയം എല്ലാം നേടിയവനാണ്. അദ്ദേഹം 15 വര്‍ഷം സംസ്ഥാനം ഭരിച്ചു. അദ്ദേഹത്തിന് ഭരണ പരിചയമുണ്ട്. അദ്ദേഹം കഠിനാധ്വാനിയാണ്. അദ്ദേഹം യൂറോപ്പിലേക്ക് അവധിയാത്ര നടത്താറില്ല. രാഹുല്‍ മറ്റു കാര്യങ്ങളിലെല്ലാം വിജയിച്ചാലും കുടുംബവാഴ്ച എതിരാകും. താന്‍ ഇതു വളരെ ഗൗരവമായാണു പറയുന്നതെന്നും രാമചന്ദ്ര ഗുഹ കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും അദ്ദേഹം വിമർശിച്ചു. മുഗൾ വംശത്തെയാണ് സോണിയ ഓർമ്മിപ്പിക്കുന്നത്. ഇന്ത്യ കൂടുതൽ ജനാധിപത്യവത്ക്കരിക്കപ്പെട്ടു. ഫ്യൂഡൽ ആവുകയല്ല ചെയ്തത്. എന്നാൽ ഗാന്ധികുടുംബം ഇത് തിരിച്ചറിയുന്നില്ല. സോണിയയുടെ സാമ്രാജ്യം ചുരുങ്ങിവരുന്നു. എന്നാൽ അവരുടെ സ്തുതിപാഠകർ ഇപ്പോഴും പറയുന്നു നിങ്ങൾ ചക്രവർത്തിനിയാണെന്ന് – രാമചന്ദ്രഗുഹ പറഞ്ഞു.
ഇടതുപാർട്ടികൾക്ക് ഇന്ത്യയോടല്ല സ്നേഹം. മറ്റു രാജ്യങ്ങളോടാണെന്നും അദ്ദേഹം വിമർശിച്ചു. ആഗോളതലത്തിൽ ഉയർന്നുവന്ന ആക്രമോത്സുഹ ദേശീയതയും അയൽ രാജ്യങ്ങളിൽ പടരുന്ന ഇസ്ലാമികവാദവും ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ വളർച്ചയ്‌ക്ക് കാരണമായെന്നും രാമചന്ദ്രഗുഹ പറഞ്ഞു.
















