ന്യൂദല്‍ഹി : രോഹിങ്ക്യന്‍ മുസ്ലിങ്ങളെ ആയുധമാക്കി ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ കരുനീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ രോഹിങ്ക്യകള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ഇന്ത്യയിലേക്ക് അയയ്‌ക്കുന്നത്. ഇന്റലിജെന്‍സാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്റെ സഹായത്തോടെയാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. 40 ഓളം രോഹിങ്ക്യകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നതെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യന്‍ സായുധ, അതിര്‍ത്തി സുരക്ഷാ സേനയ്‌ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് പാക്കിസ്ഥാന്‍ വലിയ ഗൂഢാലോചനയാണ് നടത്തുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനത്തിനായി ഐഎസ്‌ഐ ഇവര്‍ക്ക് ഫണ്ടും നല്‍കുന്നുണ്ട്.
കൂടാതെ സൗദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ ഭീകരവാദ പരിശീലനത്തിന് ധനസഹായം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഭീകരവാദ പരിശീലനത്തിന്റെ ആദ്യ ഗഡുവായി ജെഎംബിക്ക് ഒരു കോടിയുടെ ഫണ്ട് കൈമാറിയതായും ഏജന്‍സികള്‍ കൂട്ടിച്ചേര്‍ത്തു.ജമ്മു കശ്മീര്‍ വഴി പാക് ഭീകര്‍ക്ക് നുഴഞ്ഞുകയറല്‍ അസാധ്യമായതോടെയാണു ബംഗ്ലാദേശ് അതിര്‍ത്തി വഴി റോഹിങ്ക്യകള്‍ക്ക് ഭീകര പരീശീലനം നല്‍കി ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള പദ്ധതി പാക് ചാര സംഘടന നടപ്പാക്കുന്നത്.
റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ രാജ്യസുരക്ഷയ്‌ക്കു ഭീഷണിയാണെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശ് വഴി നുഴഞ്ഞുകയറുന്ന റോഹിങ്ക്യക്കാര്‍ കേരളത്തിലടക്കം ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും അടുത്തിടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചപ്പോള്‍ മ്യാന്‍മാറില്‍ നിന്നുള്ള റോഹിങ്ക്യന്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരവകുപ്പ് തള്ളിയിരുന്നു. മ്യാന്‍മാര്‍ അതിര്‍ത്തി വഴിയല്ല ബംഗ്ലാദേശ് വഴിയാണ് ഇത്തരക്കാന്‍ നുഴഞ്ഞുകയറുന്നതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
















