തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് സന്ന്യാസവര്യന്മാരോടും ഹിന്ദു പണ്ഡിതരോടും അഭിപ്രായം ആരായണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീ പ്രവേശനം ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച കാര്യമായതിനാല്‍ ഹിന്ദുമത ധര്‍മ്മത്തില്‍ അഗാധ പാണ്ഡിത്യമുള്ളവരുടെ ഒരു സമിതിയെ നിയോഗിച്ച് അവരുടെ അഭിപ്രായം കൂടി മാനിച്ച് സുപ്രീംകോടതി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ഇതേ ആവശ്യവുമായി ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ തെരുവിലിറങ്ങിയപ്പോള്‍ എല്ലാം അന്ധവിശ്വാസങ്ങളാണെന്നും തെരഞ്ഞെടുത്ത ജനപ്രതിനിധികളാണ് ആചാരങ്ങളെയും വിശ്വാസത്തെയും കുറിച്ച് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ മന്ത്രിയാണ് ഇപ്പോള്‍ മലക്കം മറിയുന്നത്. ശബരിമല സീസണില്‍ ദേവസ്വം ബോര്‍ഡിന് ഇക്കുറി ലഭിച്ച വരുമാന വര്‍ധനവും വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമാണ് ഇനി സര്‍ക്കാരിന്റെ ലക്ഷ്യം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാര്‍ പാവകളിപ്പിക്കുന്നു. കഴിഞ്ഞ സീസണില്‍ അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിനെ ഉപയോഗിച്ച് സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുമെന്നും സര്‍ക്കാര്‍ പറയിപ്പിച്ചു. എന്നാല്‍, ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ സര്‍ക്കാര്‍ കൈകടത്തില്ലെന്നും പുനപ്പരിശോധന ഹര്‍ജിയില്‍ നിലപാട് സ്വീകരിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നുമാണ് മന്ത്രിയുടെ ഇന്നലത്തെ നിലപാട്.
ക്ഷേത്ര ആചാരങ്ങളില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നതെന്ന് കഴിഞ്ഞ സിസണില്‍ ചോദിച്ച എന്‍. വാസു ദേവസ്വം പ്രസിഡന്റായപ്പോള്‍, ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു മാത്രമേ ശബരിമല യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിനു നിലപാട് സ്വീകരിക്കാന്‍ സാധിക്കൂവെന്ന് നിലപാട് മാറ്റി.
സര്‍ക്കാരിന് പറയാന്‍ പറ്റാത്തത് പറയുന്ന വാടകയ്‌ക്കെടുക്കുന്ന നാവായി തീര്‍ന്നിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഏതു നിമിഷവും സര്‍ക്കാരിന്റെ ഇംഗിതത്തിന് അനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം മാറ്റും.
















