കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് രാജ്യത്തിനകത്ത് വലിയ കള്ള പ്രചാരണങ്ങളാണ് നമ്മുടെ നാട്ടില്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബിജെപി ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
പല സ്ഥലങ്ങളിലും മുസ്ലീം സഹോദരങ്ങള്‍ വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. അവരെ അത്രയേറെ ഭയപ്പെടുത്തിയിരിക്കുന്നു എന്നതാണ് വസ്തുത. തങ്ങള്‍ ഇന്ത്യയില്‍ നിന്ന് പോകേണ്ടിവരുമെന്ന് പലരും വിശ്വസിച്ചിരിക്കുന്നു. തങ്ങള്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ ഓഫീസുകളില്‍ കാത്തുനില്‍ക്കേണ്ടി വരുമെന്നും അല്ലാത്തപക്ഷം ഇവിടെ നിന്ന് പോകേണ്ടി വരുമെന്നും അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസ്സിന്റെയും അണികളും നേതാക്കളും ഇതു തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രചാരണം നടത്തുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എംപിമാരുമാണ്. നിങ്ങളാരും ഇവിടെ നിന്ന് പോകേണ്ടെന്ന് നിയമസഭ പ്രമേയം തന്നെ പാസ്സാക്കിയിരിക്കുന്നു. എന്നാല്‍ പ്രമേയത്തിന് കടലാസിന്റെ വില മാത്രമേയുള്ളു എന്ന് ഇത് പാസ്സാക്കിയവര്‍ക്കുമറിയാം.
പുതിയ പൗരത്വനിയമഭേദഗതിയില്‍ ഇവിടെയുള്ള ഒരു മുസ്ലീമിന്റെയും അസ്തിത്വത്തിനും ഭീഷണിയില്ല. കേവലം രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഇടത്-വലത് മുന്നണികള്‍ നുണപ്രചാരണം നടത്തുകയാണ്. ഇന്ത്യയില്‍ അഭയാര്‍ത്ഥികള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. അഭയാര്‍ഥികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് പുതിയ നിയമം. എത്രയോ കാലമായി അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിയമം. മതത്തിന്റെ പേരിലാണ് നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടത്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിന് ന്യൂനപക്ഷങ്ങളെയാണ് കൊലപ്പെടുത്തിയത്. എല്ലാം നഷ്ടപ്പെട്ട് അഭയം തേടി ഇന്ത്യയിലെത്തിയ ആയിരങ്ങള്‍ക്ക് വേണ്ടിയാണ് പുതിയ നിയമം. ഗാന്ധിജിയും കോണ്‍ഗ്രസ്സും സിപിഎമ്മും എല്ലാം ആവശ്യപ്പെട്ടത് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്നാണ്. മോദി സര്‍ക്കാര്‍ അത് നടപ്പാക്കുമ്പോള്‍ ജിഹാദികളുടെ കൂടെ നിന്ന് സമരം ചെയ്യുന്നത് രാഷ്‌ട്രീയ ലക്ഷ്യം വെച്ച് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ഉത്തരമേഖലാ പ്രസിഡണ്ട് വി.വി. രാജന്‍, സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ കെ. രഞ്ജിത്ത്, ജില്ലാ വൈസ്പ്രസിഡണ്ട് വിജയന്‍ വട്ടിപ്രം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെകെ. വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
















