കടവത്തൂര്‍: ഇടതുപക്ഷ അധ്യാപക സംഘടനയുടെ മുന്‍ സംസ്ഥാന ഭാരവാഹിയായ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐയുടെ ഊരുവിലക്ക്. കണ്ണൂര്‍ കൂത്തുപറമ്പ് എംഇഎസ് കോളേജിലെ പ്രിന്‍സിപ്പല്‍ കടവത്തൂരിലെ പ്രൊഫസര്‍ എന്‍. യൂസഫിനാണ് എസ്എഫ്‌ഐ ഊരുവിലക്ക് കല്‍പ്പിച്ചത്. നിരവധി വര്‍ഷങ്ങള്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലും മൊകേരി ഗവണ്‍മെന്റ് കോളേജിലും പഠിപ്പിച്ച ഇദ്ദേഹം ഇടതുപക്ഷ സംഘടനയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ജില്ലാ ഭാരവാഹിത്വവും വഹിച്ചിരുന്നു. ഈ രണ്ടു കോളേജുകളിലും ഇദ്ദേഹം പ്രിന്‍സിപ്പലായും ജോലി ചെയ്തിരുന്നു.
അദ്ധ്യാപകവൃത്തി ആരംഭിച്ചത് മുതല്‍ ഇടതുസംഘടനയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഇടതുപക്ഷ സഹയാത്രികനായാണ് അദ്ദേഹം അറിയപ്പെടുകയും ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തോളമായി കൂത്തുപറമ്പ് എംഇഎസ് കോളേജിലെ പ്രിന്‍സിപ്പലായി അദ്ദേഹം ചുമതലയേറ്റിട്ട്. കോളേജിലെ കലുഷിതമായ പഠനാന്തരീക്ഷം മെച്ചപ്പെടുത്തി വരുന്നതിനിടയിലാണ് എസ് എഫ്‌ഐ യുമായി തെറ്റുന്നത്. കഴിഞ്ഞ മാസം അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ പതിനാലോളം വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. 14 പേരും എസ്എഫ്‌ഐയുടെ സജീവ ഭാരവാഹികളും പ്രവര്‍ത്തകരുമാണ്. ഈ വിഷയത്തില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കോളേജില്‍ സമരം ആരംഭിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കിടയില്‍ താല്‍ക്കാലികമായി പരീക്ഷ എഴുതാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ തക്കതായ ഹാജര്‍ സംബന്ധമായ രേഖകള്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ബന്ധപ്പെട്ട അധ്യാപകരോ വകുപ്പ് തലവന്‍മാരോ ഹാജര്‍ നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പരീക്ഷ ഫലം തടഞ്ഞുവെക്കുകയും ചെയ്തു. ഇത് എസ്എഫ്‌ഐ നേതാക്കള ചൊടിപ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കോളേജില്‍ സമരം ആരംഭിച്ചത്. നവംബര്‍ 27 ന് കോളേജ് സൂപ്രണ്ടിന് വധഭീഷണിക്കത്ത് ലഭിക്കുകയും ചെയ്തു. പുറത്താക്കിയ എസ്എഫ്‌ഐ നേതാക്കളെ തിരിച്ചെടുത്തില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് കത്തില്‍ സൂചിപ്പിച്ചത്. സൂപ്രണ്ട് പ്രിന്‍സിപ്പലിന്റെ സഹായത്തോടെ കത്ത് പോലീസിന് കൈമാറി. പോലീസ് ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളെ വിളിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം ഒതുക്കുകയായിരുന്നു.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതില്‍ ക്ഷുഭിതരായ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 12 ന് മുഴുവന്‍ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും വഴിക്കുവച്ച് തടയാന്‍ തീരുമാനിച്ചു. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം വിളിച്ചുവരുത്തി. പിന്നീട് പ്രിന്‍സിപ്പലിനെ നേരെയായി എസ്എഫ്‌ഐ കാരുടെ സമരം. ഇതിനിടയിലാണ് പ്രിന്‍സിപ്പലിന് ഊരുവിലക്ക് കല്‍പ്പിച്ചത്. ഊരുവിലക്ക് കല്‍പിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് അദ്ദേഹത്തിന്. കൂത്തുപറമ്പിലോ കോളേജ് പരിസരത്തോ കണ്ടുപോകരുതന്ന ഭീഷണിയും ഉണ്ട്. സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പ്രിന്‍സിപ്പാള്‍ ഭയപ്പെടുകയാണ്. പ്രിന്‍സിപ്പാളിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യാതെ ഊരുവിലക്കിന് മാറ്റമില്ലെന്ന നിലപാടിലാണ് എസ്എഫ്‌ഐ നേതൃത്വം. പ്രാദേശിക സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് വിലക്കേര്‍പ്പെടുത്തിയത് .
എസ്എഫ്‌ഐ നേതാക്കള്‍ യൂണിവേഴ്‌സിറ്റി ഡിഎസ്എസ് നല്‍കിയ പരാതിയില്‍ ഹിയറിങ്ങിന് ഹാജരാവാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഏതാനും ദിവസമായി കോളജില്‍ പോവാന്‍ കഴിയാത്ത അവസ്ഥയാണ്. ഹിയറിങ്ങിന് ഹാജരാവണമെങ്കില്‍ കോളേജിലെത്തി ആവശ്യമായ രേഖകളും അനുബന്ധ കത്തുകളും തയ്യാറാക്കണം. കോളേജില്‍ പോകാതെ ഇതൊന്നും തയ്യാറാക്കാന്‍ അദ്ദേഹത്തിന് കഴിയാത്ത അവസ്ഥയാണ്. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനം വരുന്നതുവരെ എസ്എഫ്‌ഐക്കാര്‍ കാത്തുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു തരത്തിലുള്ള ഫാസിസ്റ്റ് സമര രീതിയാണ് എസ്എഫ്‌ഐ ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്‌ഐയുടെ ഊരുവിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനിരിക്കുകയാണ് യൂസഫ് മാസ്റ്റര്‍. മാനേജ്‌മെന്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഏതാനും ദിവസങ്ങളായി കോളേജില്‍ പോകാറില്ല. ആവശ്യമായ ഫയലുകള്‍ വീട്ടില്‍ നിന്ന് നോക്കുന്ന അവസ്ഥയാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുമായി ഏറ്റുമുട്ടാന്‍ മാനേജ്‌മെന്റ് തയ്യാറല്ലന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐയുടെ ഒരു ഭീഷണിക്കും വഴങ്ങില്ലന്ന് അദ്ദേഹം പറഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ മൂന്ന് വര്‍ഷകാലത്തോളം പ്രിന്‍സിപ്പലായാണ് അദ്ദേഹം റിട്ടയര്‍ ചെയതത്.
















