കണ്ണൂര്‍: പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടത്തുന്ന 80ാം ദേശീയ ചരിത്ര കോണ്‍ഗ്രസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സായി മാറി. സകല ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ജില്ലയിലെ മുതിര്‍ന്ന നേതാക്കളടങ്ങിയ സംഘാടക സമിതി വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരെ നോക്കുകുത്തിയാക്കിയാണ് നടത്തിപ്പ്. സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഇവര്‍ തടസപ്പെടുത്തുന്നു.
ജില്ലയിലെ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടമായി കാമ്പസിനകത്ത് തമ്പടിച്ചിരിക്കുന്നു. ഇക്കൂട്ടരുടെ ഊണും ഉറക്കവും സര്‍വകലാശാലയ്‌ക്കകത്താണെന്നതാണ് സ്ഥിതി. പ്രവേശന കവാടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്‍വശത്ത് ഉയര്‍ത്തിയ ഉദ്ഘാടന വേദിയും തൊട്ട് മുന്നിലെ ഭക്ഷണപ്പുര ഉള്‍പ്പെടെയുളള സജ്ജീകരണങ്ങളും ഇവിടെയെത്തുന്നവര്‍ക്കെല്ലാം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സ്ഥിതിയാണ്.
പൊതുഖജനാവില്‍ നിന്ന് 75 ലക്ഷം രൂപയാണ് ചരിത്ര കോണ്‍ഗ്രസ് നടത്തിപ്പിനായി നീക്കിവച്ചത്. പരിപാടിയുടെ മറവില്‍ വന്‍ ധൂര്‍ത്ത്. ഹോസ്റ്റലുകളില്‍ താമസ സൗകര്യവും മറ്റുമൊരുക്കിയുള്ള മേളയ്‌ക്ക് എന്തിനിത്രയധികം തുകയെന്ന ചോദ്യവും ഉയരുന്നു. വിദേശത്തു നിന്നടക്കം ആയിരത്തി ഇരുന്നൂറോളം പ്രതിനിധികളുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും പകുതിയോളം പേരേ എത്തിയുള്ളൂ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ എന്തിനിത് ഏറ്റെടുത്തുവെന്ന ചോദ്യവും ഉയരുന്നു. വളരെ ആസൂത്രിതമായി സിപിഎമ്മിനും പോഷകസംഘടനകള്‍ക്കും ഗുണപ്രദമായ രീതിയില്‍ കോണ്‍ഗ്രസ്സിനെ മാറ്റിയെടുക്കാന്‍ ആദ്യം മുതല്‍ കണ്ണൂരിലെ സിപിഎം
നേതൃത്വവും സിന്‍ഡിക്കേറ്റ് അംഗങ്ങളായ ചിലയാളുകളും ചേര്‍ന്ന് ശ്രമം ആരംഭിച്ചിരുന്നു. എല്ലാ വ്യവസ്ഥകളും തെറ്റിച്ച് സിപിഎം നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ചാണ് പ്രബന്ധങ്ങളിലും സെമിനാറുകളിലും വിഷയങ്ങള്‍ വരെ ഉള്‍പ്പെടുത്തിയതെന്നും ആരോപണമുണ്ട്.
സമകാലീന സംഭവങ്ങളെ ഇടത്-ജിഹാദി ബുദ്ധിജീവികളുടെ കണ്ണിലൂടെ അവതരിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിനേയും സംഘപരിവാര്‍ സംഘടനകളെയും കരിവാരി തേയ്‌ക്കാനുമുളള ശ്രമങ്ങളായി കോണ്‍ഗ്രസ്സിന്റെ പരിപാടികള്‍ മാറ്റി. രാജ്യത്തിന്റെ ബഹുസ്വരത, ശബരിമലയും കേരള സ്ത്രീകളും തുടങ്ങിയ വിവിധ വിഷയങ്ങളും പ്രബന്ധങ്ങളുമാണ് ഇന്ന് സമാപിക്കുന്ന ചരിത്ര കോണ്‍ഗ്രസ്സിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ‘സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സായി’ മാറിയ ചരിത്ര കോണ്‍ഗ്രസ് കണ്ണൂരില്‍ ഇടത്-ജിഹാദി മേളയായി.
സര്‍വകലാശാലയുടെ അധിപന്‍ കൂടിയായ ഗവര്‍ണറെ പോലും അവഹേളിച്ച് ഉദ്ഘാടന വേദിയില്‍ നിന്ന് ഇറക്കിവിട്ടത് സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഇടത്-വലത് മുന്നണികളുടെയും തീവ്ര സ്വഭാവമുളള സംഘടനകളുടെയും വ്യക്തമായ ആസൂത്രണത്തിലാണെന്നതിന് തെളിവുകളും പുറത്തുവരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ സഹായത്തോടെ മാര്‍ക്‌സിസ്റ്റ് ചിന്തയും അസഹിഷണുതയും രാഷ്‌ട്ര വിരുദ്ധ ചിന്തകളും വളര്‍ത്താനുള്ള വേദിയായും ചരിത്ര കോണ്‍ഗ്രസ് മാറി.
















