ബാഗ്ദാദ്: തങ്ങളുടെ തലവന്‍മാരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരം തീര്‍ക്കാന്‍ സാധുക്കളായ പതിമൂന്ന് തടവുകാരുടെ ശിരച്ഛേദം നടത്തി ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസ്. ക്രിസ്മസ് ദിനത്തിലാണ് പതിനൊന്ന് ക്രിസ്ത്യന്‍ തടവുകാരുടേയും അവര്‍ക്കൊപ്പമുള്ള രണ്ടു മുസ്ലിങ്ങളടേയും തല ഭീകരര്‍ അറുത്ത് മാറ്റിയത്. നൈജീരിയയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം.
ഐഎസിന്റെ ആഫ്രിക്കന്‍ പ്രവിശ്യ വിഭാഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 13 ബന്ദികളുടേയും വീഡിയോ ബുധനാഴ്ച ഐഎസ് പുറത്തുവിട്ടിരുന്നു. ഇതില്‍ പത്തു പേര്‍ ക്രിസ്ത്യാനികളും മുന്ന് പേര്‍ ഇസഌമികളുമാണ്. മുസഌങ്ങളില്‍ രണ്ടുപേരെ വെറുതേ വിട്ടെന്ന് ഐഎസ് പടിഞ്ഞാറന്‍ ആഫ്രിക്കാ വിഭാഗം പറഞ്ഞു. നേരത്തേ നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷനോട് തങ്ങളെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന ബന്ദികളുടെ വീഡിയോ പുറത്തു വന്നതിന് തൊട്ടു പിന്നാലെയായിരുന്നു ഇവരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ‘ഇറാഖിലെയും സിറിയയിലെ തങ്ങളുടെ നേതാക്കളായ ബാഗ്ദാദിയെയും അബുല്‍ ഹസന്‍ മുജാഹിനിനെയും കൊലപ്പെടുത്തിയതിന് പകരം ചോദിക്കലാണ് നടപടിയെന്നാണ് ഐഎസ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
നൈജീരിയയില്‍ വലിയ തീവ്രവാദ ഗ്രൂപ്പായ ബോക്കോഹറായും ക്രിസ്മസ് രാവില്‍ ഏഴു പേരെ കൊലപ്പെടുത്തിയിരുന്നു. നൈജീരിയയിലെ വടക്കുകിഴക്കന്‍ സ്‌റ്റേറ്റായ ബോര്‍ണോയിലെ ചിബോക്ക് നഗരത്തിന് സമീപത്തെ ക്രിസ്ത്യന്‍ ഗ്രാമമായ ക്വാറംഗലൂമിലായിരുന്നു ബോക്കോഹറാമിന്റെ നരവേട്ട. ചൊവ്വാഴ്ച രാത്രി ഏറെ വൈകി ട്രക്കുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായി ക്വാറംഗലൂമിലേക്ക് കൊടുങ്കാറ്റ് പോലെ പാഞ്ഞെത്തിയ തീവ്രവാദി സംഘടന കൊള്ളയടിക്കുകയും കുടിലുകള്‍ക്ക് തീയിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വെടിവെച്ചു കൊല്ലുകയുമായിരുന്നു. അതിന് ശേഷം കൗമാരക്കാരികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലും ഇവര്‍ ഈ രീതിയിലുള്ള കൊള്ള നടത്തിയിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു തുരത്തപ്പെട്ടതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഐഎസ് വേരോട്ടം നടത്തുന്നെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
















