സന്നിധാനം : ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശത്തിനെതിരെ എതിര്‍പ്പുമായി സുപ്രീംകോടതി എംപവേര്‍ഡ് കമ്മിറ്റി. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം സപ്രതിചദിനം 36000 തീര്‍ത്ഥാടകര്‍ക്കാണ് അനുമതിയുള്ളത്. ഇത് ഉയര്‍ത്തണമെന്ന ദേവസ്്വം ബോര്‍ഡിന്റെ നിര്‍ദ്ദേശമാണ് തലള്ളിയത്
മാസ്റ്റര്‍ പ്ലാന്‍ പുതുക്കി തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കണമെന്നാണ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് അപേക്ഷയും നല്‍കിയിരുന്നു. ഇക്കാര്യത്തെ കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി എംപവേര്‍ഡ് കമ്മിറ്റിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്‌സിലാണ് പ്രതിദിനം സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം കൂട്ടുന്നതിനോട് യോജിപ്പില്ലെന്ന് എംപവേര്‍ഡ് കമ്മിറ്റി രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നത്.
തീര്‍ത്ഥാടകരുടെ എണ്ണം 36000ആയി കുറച്ചതോടെ വൈകീട്ടെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകം നടത്താന്‍ സന്നിധാനത്ത് തങ്ങേണ്ടിവരും. ചില അവസരങ്ങളില്‍ ഇത്തരത്തില്‍ എത്തുന്ന ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ ആകില്ലെന്നാണ് ദേവസ്വം ബോര്‍ഡ് എണ്ണം ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ശബരിമലയില്‍ എത്തുന്ന എല്ലാ തീര്‍ത്ഥാടകരും നെയ്യഭിഷേകം നടത്താറില്ലെന്ന് എംപവേര്‍ഡ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറി അമര്‍നാഥ് ഷെട്ടി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം സുപ്രീംകോടതി എംപവേര്‍ഡ് കമ്മിറ്റിയുടെ ഈ തീരുമാനം ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു. പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 36000 ആണെന്നുള്ള കണക്ക് കമ്മറ്റിക്ക് എങ്ങനെ കിട്ടിയെന്ന് ഞങ്ങള്‍ക്കറിയില്ല. അങ്ങനെ ഒരു കണക്ക് ഞങ്ങള്‍ നല്‍കിയിട്ടില്ല. ശബരിമലയില്‍ ഒരു ലക്ഷം പേര്‍ വരെ വന്ന ദിവസങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സാഹചര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കിയല്ല എംപവേര്‍ഡ് കമ്മറ്റി ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നത്. ദേവസ്വം ബോര്‍ഡില്‍ നിന്നും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ യാതൊരു വിധ കണക്കുകളും കമ്മിറ്റി ശേഖരിച്ചിട്ടില്ലെന്നും എന്‍. വാസു കൂട്ടിച്ചേര്‍ത്തു.
















