മലപ്പുറം: ഭവന നിര്‍മാണത്തിന്റെ മറവില്‍, വനവാസികള്‍ക്ക് ലഭിക്കേണ്ട തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ കേസിലെ പ്രതിയെ സംരക്ഷിക്കുന്ന സിപിഐ സംസ്ഥാന സമിതിക്കെതിരേ പ്രതിഷേധം. ഒന്നാംപ്രതി സിപിഐ മലപ്പുറം ജില്ലാ കമ്മറ്റിയംഗം പി.എം. ബഷീറിനെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന നേതൃത്വം തിരുത്തണമെന്ന് വനവാസി സംഘം മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാലക്കാട് അഗളി ഭൂതിവഴി ഊരിലെ വനവാസികളായ പാപ്പ, ചെല്ലി, കാളി, ശാന്തി, രങ്കി, മാരി എന്നിവരുടെ വീട് നിര്‍മാണത്തിന്റെ മറവിലാണ് തിരിമറി. പി.എം.ബഷീറും കൂട്ടാളിയും കൂടിയാണ് നിര്‍മാണം ഏറ്റെടുത്തിരുന്നത്. ആദ്യഘട്ടത്തില്‍ 13,62,500 രൂപ കൈപ്പറ്റിയിട്ടും വീട് നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. പിന്നീട് 2018 ജൂലൈ ആറിന് ഊരില്‍ നേരിട്ടെത്തി ഭവന പദ്ധതി ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കാന്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് കോളനിവാസികളെ വിശ്വസിപ്പിച്ചു. അതിനായി ഇവരെ ബാങ്കില്‍ കൊണ്ടുപോയി പ്രത്യേക അപേക്ഷയില്‍ ഒപ്പ് വെയ്‌പിക്കുകയായിരുന്നു. അന്ന് 500 രൂപ വീതം വനവാസികള്‍ക്ക് നല്‍കുകയും ചെയ്തു. പിന്നീടാണ് ലൈഫ് പദ്ധതി പ്രകാരമുള്ള തുക തങ്ങളുടെ അക്കൗണ്ടില്‍ നേരത്തേ എത്തിയതായി വനവാസികള്‍ മനസ്സിലാക്കുന്നത്. ഇവരെ കബളിപ്പിച്ച് ബഷീര്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 8,37,500 രൂപയാണ് അക്കൗണ്ടിലേക്ക് മാറ്റിയത്. തട്ടിപ്പിന് ഗ്രാമപഞ്ചായത്ത് അംഗവും ട്രൈബല്‍ ഓഫീസറും പങ്കാളികളാണ്.
വനവാസികള്‍ കേസുമായി മുന്നോട്ട് പോയതോടെ നവംബര്‍ 28ന് ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇയാള്‍ പുറത്തിറങ്ങിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി പി.പി.സുനീറിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ വിശദീകരണയോഗം വിളിക്കുകയും ബഷീര്‍ കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഇതിനെതിരേയാണ് വനവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
















