പൂന്താനം നമ്പൂതിരിയെന്ന ഭക്തനും ഭഗവാനും തമ്മില്‍ ഭേദമില്ല എന്നത് സത്യമാണ്. ഭക്തനുവേണ്ടി ഭഗവാന്‍ ചിലയിടങ്ങളില്‍ നേരിട്ട് ഇടപെടുന്നത് അതുകൊണ്ടാണ്. അത്തരം സംഭവങ്ങള്‍ക്ക് പൂന്താനവും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ളവരും അക്കാലത്ത് സാക്ഷികളായിരുന്നു. അതില്‍ ചിലതുമാത്രം സൂചിപ്പിക്കാം .
പൂന്താനം എന്ന പേരിനൊപ്പം ഓര്‍മ്മയില്‍ വരുന്ന പേരാണ് മേല്പത്തൂര്‍ നാരായണഭട്ടതിരി. അദ്ദേഹം വലിയ സംസ്‌കൃതപണ്ഡിതനാണ് . മലയാളഭാഷയോട് അതിയായ പുച്ഛവും അദ്ദേഹത്തിനുണ്ടായിരുന്നു. ആറ്റുനോറ്റുണ്ടായ മകന്‍ നഷ്ടപ്പെട്ടശേഷം പൂന്താനം മിക്കവാറും ഗുരുവായൂര്‍ക്ഷേത്രത്തില്‍ത്തന്നെ താമസിക്കുന്ന കാലം. മേല്പത്തൂര്‍ ഭട്ടതിരിയും ഭജനത്തിനായി അക്കാലത്ത് അവിടെ ചെന്നു. അദ്ദേഹം ‘ നാരായണീയം’ എഴുത്തുകയായിരുന്നു. പൂന്താനത്തു നമ്പൂരി ‘സന്താനഗോപാലം പാന’യുടെ രചനയും തുടങ്ങി. ഭട്ടതിരിയ്‌ക്ക് പൂന്താനത്തെയും അദ്ദേഹം മലയാളഭാഷയിലെഴുതുന്ന പാനയേയും തീരെ പിടിച്ചില്ല. വളരെ പുച്ഛവുമുണ്ടായിരുന്നു.
പൂന്താനം ഇതൊന്നും അറിഞ്ഞതുമില്ല. ഒരു ദിവസം പൂന്താനം, താന്‍ രചിച്ചുകൊണ്ടിരുന്ന സന്താനഗോപാലം പാന ഭട്ടതിരിയുടെ അടുക്കല്‍ കൊണ്ടുചെന്നു.
പിഴ നോക്കി തിരുത്തികൊടുക്കണമെന്നു വിനയത്തോടെ അപേക്ഷിച്ചു. ‘ഭാഷാകവിതയില്‍ നോക്കാനെന്തിരിക്കുന്നു? അതില്‍ അബദ്ധമല്ലാതെ വല്ലതും കാണുമോ? വിശേഷിച്ചും പൂന്താനത്തിനു വിഭക്തിയുറച്ചിട്ടുമില്ല. അതിനാല്‍ അതു മുഴുവനും പിഴ തന്നെ ആയിരിക്കും.’
പലരും കേള്‍ക്കേ ഭട്ടതിരി ഇങ്ങനെ പറഞ്ഞപ്പോള്‍ പൂന്താനം നമ്പൂരി വ്യസനം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അവിടെനിന്നും പോയി. ആ സമയത്തു ശ്രീകോവിലിനകത്തു നിന്ന് ‘പൂന്താനത്തിനു ഭട്ടതിരിയോളം വിഭക്തിയുറച്ചിട്ടില്ലെങ്കിലും ഭട്ടതിരിയെക്കാള്‍ ഭക്തിയുറച്ചിട്ടുണ്ട്’ എന്നൊരു അശരീരി കേള്‍ക്കുകയുണ്ടായി. ഗുരുവായൂരപ്പന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഭട്ടതിരിയ്‌ക്കു വളരെ വ്യസനവും ലജ്ജയും പശ്ചാത്താപവും ഉണ്ടായി . ഉടനെ ഭട്ടതിരി നമ്പൂരിയെ അന്വേഷിച്ചു. അമ്പലത്തിന്റെ ഒരു കോണില്‍ വ്യസനത്തോടെ ചുരുണ്ടുകിടക്കുന്ന പൂന്താനം നമ്പൂതിരിയെ കണ്ടെത്തി. അവിടെ ചെന്നു പശ്ചാത്താപത്തോടെ പറഞ്ഞു.. ‘ഹേ പൂന്താനം, ഞാന്‍പറഞ്ഞതുകേട്ട് വിഷമിച്ചു കിടക്കുകയാണോ ?. ഞാനൊരു ചിന്തയിലായിരുന്നു . സന്താനഗോപാലം തീര്‍ന്നേടത്തോളം കാണട്ടെ. ഞാന്‍ നോക്കി തിരുത്തിത്തരാമല്ലോ. ‘എന്നുപറഞ്ഞു നമ്പൂരിയെ സമാശ്വസിപ്പിക്കുകയും സന്താനഗോപാലം വാങ്ങി തീര്‍ന്നേടത്തോളം ഭാഗം മുഴുവനും നോക്കി അതിനെക്കുറിച്ചു വളരെ ശ്ലാഘിച്ചു പറഞ്ഞ് നമ്പൂരിയെ സന്തോഷിപ്പിക്കുകയും ചെയ്തു. തന്റെ ഭക്തനെ വിഷമിപ്പിച്ചത് ഭഗവാന് ഇഷ്ടമായില്ല. ഭഗവാന്റെ ഈ ഇടപെടല്‍ മേല്പത്തൂര്‍ മാത്രമല്ല കേട്ടത്. അന്ന് അവിടെ കൂടിയിരുന്നവരെല്ലാം ഇത് കേട്ടിരുന്നു . അതോടെ മേല്പത്തൂരിന്റെ അഹങ്കാരവും പൂന്താനത്തോടും മലയാളഭാഷയോടുമുള്ള പുച്ഛവും അസ്തമിച്ചു .
ഭഗവാന്റെ മറ്റൊരു ഇടപെടല്‍ ഇതിലും രസകരമാണ് . പൂന്താനം നമ്പൂതിരിയെ യോഗ്യനാക്കുവാനായി ഗുരുവായൂരപ്പന്‍ മറ്റുള്ളവരെ കബളിപ്പിച്ച കഥയാണത് . ഒരു ദിവസം പൂന്താനം ഒരു സ്‌തോത്രം ജപിക്കുമ്പോള്‍ ‘പത്മനാഭോ മരപ്രഭുഃ’ എന്നു ചൊല്ലി. അതു കേട്ട് വിദ്വാനായ മറ്റൊരു നമ്പൂരി പൂന്താനത്തിനെ പരിഹസിച്ചു,’വിഡ്ഢി! മരപ്രഭുവല്ല അമരപ്രഭുവാണ്. പത്മനാഭോമരപ്രഭുഃ എന്നു സന്ധി ചേര്‍ത്തു ചൊല്ലണം’എന്നു പറഞ്ഞു. അപ്പോള്‍’പിന്നെ മരപ്രഭു ആരാണ്; ഞാന്‍ മരപ്രഭുവുമാണ് , അമരപ്രഭുവുമാണ് ‘എന്നൊരു അശരീരിവാക്കു ശ്രീകോവിലകത്തു നിന്നു കേള്‍ക്കപ്പെട്ടു. എല്ലാവരും കേള്‍ക്കെയുള്ള ഭഗവാന്റെ ഈ ഇടപെടല്‍ വിദ്വാന്‍ നമ്പൂരിയെ നാണിപ്പിച്ചു . അതിനുശേഷം അമ്പലത്തില്‍ ഒരു മരപ്രഭുവിന്റെ രൂപവും വച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തെക്കേ നടയില്‍ ഗജരാജപ്രതിമയുടെ സമീപത്ത് ‘മരപ്രഭു’വിന്റെ ഒരു ശില്പം ഇന്നും കാണാം.
പൂന്താനം ചൊല്ലിയത് തെറ്റുതന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ഭഗവാന്‍ ‘ഞാന്‍ മരപ്രഭുവുമാണ് , അമരപ്രഭുവുമാണ്’എന്നുപറഞ്ഞാല്‍പിന്നെ അത് അംഗീകരിക്കാതെ കഴിയില്ലല്ലോ. സര്‍വ്വവ്യാപിയായ, സര്‍വ്വാന്തര്യാമിയായ ഭഗവാന്‍ എല്ലാമെല്ലാമാണ് എന്നതും ഒരു നിത്യസത്യമല്ലേ ! അതേ, ഭഗവാന്‍ മരപ്രഭുവും അമരപ്രഭുവുമാണ് ..
9061897058
















