കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവാദമായ മാര്‍ക്ക് ദാനത്തിലൂടെ വിജയികളായവര്‍ പാസ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല മെമ്മോ അയച്ചു. 45 ദിവസത്തിനുള്ളില്‍ റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ മടക്കി എത്തിക്കണം. മാര്‍ക്ക് ദാനത്തിലൂടെ ബിടെക് പാസായ 118 പേര്‍ക്കാണ് സര്‍വകലാശാല രജിസ്‌ട്രേഡായി മെമ്മോ അയച്ചത്.
സെമസ്റ്റര്‍ ഗ്രേഡ്കാര്‍ഡ്, കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഏതെല്ലാമാണോ വാങ്ങിയത് അവയെല്ലാം നിശ്ചിത ദിവസത്തിനുള്ളില്‍ തിരികെ എത്തിക്കണം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് ഇടപെട്ട് സര്‍വകലാശാല അദാലത്തില്‍ വച്ച് നടത്തിയ മാര്‍ക്ക് ദാനം നിയമ വിരുദ്ധമെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ ഈ അടിയന്തര നടപടി.
ആറാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി പരീക്ഷയില്‍ ഒരു വിഷയത്തിന് ജയിക്കാന്‍ ഒരു മാര്‍ക്ക് അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിദ്യാര്‍ഥി അദാലത്തിനെ സമീപിച്ചത്. സര്‍വകലാശാലയിലെ എംപ്ലോയീസ് യൂണിയന്‍ മുന്‍ നേതാവ് കൂടിയായ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഇടപെടലിനെ തുടര്‍ന്ന് അദാലത്തിലൂടെ ജയിക്കാനുള്ള ഒരു മാര്‍ക്ക് അനുവദിച്ചു. പിന്നാലെയാണ് ഒരു വിഷയത്തില്‍ മാത്രം തോറ്റവര്‍ക്ക് ജയിക്കാനാവശ്യമായ അഞ്ച് മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. അക്കാദമിക് കൗണ്‍സില്‍, പാസ് ബോര്‍ഡ് എന്നിവയെല്ലാം മറി കടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്.
തോറ്റവരെ ജയിപ്പിക്കാന്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടത് വിവാദമായതോടെ ഒക്ടോബര്‍ 24ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം മാര്‍ക്ക് ദാനം റദ്ദാക്കാനും പാസ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാനും തീരുമാനിച്ചു. എന്നാല്‍, സിന്‍ഡിക്കേറ്റ് തീരുമാനം വന്ന് രണ്ട് മാസത്തിലേറെയായിട്ടും തുടര്‍ നടപടികള്‍ സര്‍വകലാശാല സ്വീകരിച്ചില്ല. ഇതിനിടെയില്‍ മോഡറേഷന്‍ ഇല്ലാതെ തന്നെ സപ്ലിമെന്ററി പരീക്ഷയില്‍ ജയിക്കാനാവശ്യമായ മാര്‍ക്ക് വാങ്ങിയ ഏതാനും വിദ്യാര്‍ഥികള്‍ മാത്രം സ്വമേധയാ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാലയില്‍ എത്തിച്ചു.
നിയമവിരുദ്ധമായ രീതിയില്‍ നല്‍കിയ മാര്‍ക്ക് ദാനം നിയമവിരുദ്ധമായി തന്നെയാണ് സര്‍വകലാശാല റദ്ദാക്കിയതും. സര്‍വകലാശാല സ്റ്റാറ്റിയൂട്ട് അനുസരിച്ച് ഗവര്‍ണര്‍ക്ക് മാത്രമെ പാസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനാകൂ. ഇതിന് വിരുദ്ധമായിട്ടാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. ഈ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള പഴുത് സര്‍വകലാശാല തന്നെ ഒരുക്കികൊടുക്കുകയായിരുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാതെ നീട്ടിക്കൊണ്ടു പോയതിന് പിന്നിലുള്ള കാരണവും മറ്റൊന്നല്ല. അതേ സമയം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതു കൊണ്ടാണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാതെയിരുന്നതെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം.
















